ബന്ധം വേണ്ട എന്ന് ഒരാള്‍ പറയുമ്പോള്‍ എതിര്‍വശത്ത് നില്‍ക്കുന്ന ആള്‍ക്ക് പോലും അതിന്റെ കാരണവും അര്‍ത്ഥവും പൂര്‍ണമായി മനസ്സിലാകണമെന്നില്ല; പ്രണയത്തിലും സൗഹൃദത്തിലും ജോലിയിലും ഒക്കെ സ്വാതന്ത്ര്യം ഹനിക്കുന്ന കാര്യങ്ങളൊക്കെ സമ്മതിച്ചു കൊടുക്കരുത് എന്ന് രജിഷ വിജയന്‍

ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വാങ്ങിച്ച ആളാണ് രജിഷ വിജയന്‍. പിന്നീടിങ്ങോട്ട് ശക്തമായ സ്ത്രീകഥാപാത്രങ്ങളാണ് താരത്തെ തേടി എത്തിയത്. ഏറ്റവുമൊടുവില്‍ ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി ചിത്രത്തിലാണ് രജിഷ അഭിനയിച്ചത്. ഗീതു എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലെ പ്രണയകഥകളെ ആസ്പദമാക്കി ഒരുക്കിയ കഥയ്ക്ക് വലിയ ജനപ്രീതിയാണ് ലഭിച്ചത്. സിനിമയുടെ വിശേഷങ്ങളും ടോക്‌സിക് പ്രണയത്തെ കുറിച്ചുമൊക്കെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പറയുകയാണ് നടിയിപ്പോള്‍.ഫ്രീഡം ഫൈറ്റ് എന്ന ചിത്രത്തില്‍ സൗഹൃദത്തെയും പ്രണയത്തെയും ടോക്‌സിക് റിലേഷനെയും കുറിച്ച് വളരെ ഫണ്ണി ആയിട്ടാണ് പറയുന്നത്. എങ്കിലും അത് തള്ളിക്കളയാവുന്ന കാര്യമല്ലെന്നാണ് രജിഷ പറയുന്നത്. സ്ത്രീകളെ പൊതുസ്ഥലത്ത് നിന്നും സോഷ്യല്‍ മീഡിയയിലൂടെയും അപമാനിക്കുക, ആസിഡ് ഒഴിക്കുക, കൊല്ലുക നമ്മുടെ നാട്ടില്‍ തന്നെ എത്ര സംഭവങ്ങളാണ് അങ്ങനെ നടക്കുന്നത്.ഒരാളെ അകമഴിഞ്ഞ് സ്‌നേഹിക്കുമ്പോള്‍ അവര്‍ നമ്മുടെ സ്വാതന്ത്ര്യത്തെ തടഞ്ഞാലും ആദ്യമൊക്കെ കണ്ടില്ലെന്ന് നടിക്കും. അതിന്റെ കാഠിന്യം കൂടിക്കൂടി പൊട്ടിത്തെറിക്കും മുന്‍പ് രക്ഷപ്പെട്ടില്ലെങ്കില്‍ ആണ് പ്രശ്‌നം. ബ്രേക്ക് അപ്പ് ആകുന്നതും ഡിവോഴ്‌സ് വാങ്ങുന്നതും ഒക്കെ മോശമാണെന്നാണ് ഇപ്പോഴും നമ്മുടെ ധാരണ. ബന്ധം വേണ്ട എന്ന് ഒരാള്‍ പറയുമ്പോള്‍ എതിര്‍വശത്ത് നില്‍ക്കുന്ന ആള്‍ക്ക് പോലും അതിന്റെ കാരണവും അര്‍ത്ഥവും പൂര്‍ണമായി മനസ്സിലാകണമെന്നില്ല. പ്രണയത്തിലും സൗഹൃദത്തിലും ജോലിയിലും ഒക്കെ സ്വാതന്ത്ര്യം ഹനിക്കുന്ന കാര്യങ്ങളൊക്കെ സമ്മതിച്ചു കൊടുക്കരുത് എന്നാണ് നടി പറയുന്നത്.

അതേ സമയം സിനിമയ്ക്ക് വേണ്ടി രജിഷ നീളമുള്ള മുടി മുറിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതൊരു പ്രശ്‌നമായിരുന്നോ എന്ന് ചോദിച്ചാല്‍ അച്ഛന്‍ തന്നോട് പിണങ്ങി എന്നാണ് രജിഷ പറയുക. ‘അമ്മയുടെ മുടി കണ്ടിട്ടാണ് അച്ഛന്‍ ഇഷ്ടപ്പെട്ടത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പ്ലസ് ടു കഴിഞ്ഞ ഡിഗ്രിക്ക് ചേരും മുന്‍പ് മുടി ഒന്ന് സ്‌റ്റൈല്‍ ആക്കണമെന്ന് എനിക്ക് വലിയ ആഗ്രഹം തോന്നിയിരുന്നു. അങ്ങനെ മുടി ലെയര്‍ കട്ട് ചെയ്തു. പക്ഷേ വെട്ടിവെട്ടി അവര്‍ നാല് ഇഞ്ചോളം നീളം കുറച്ചു. വീട്ടില്‍ ചെന്നപ്പോള്‍ അച്ഛന്‍ കത്തി എടുത്തു. ആദ്യ സിനിമ കഴിഞ്ഞ ഉടനെ കേട്ട കഥയാണ് ജൂണിന്റേത്. പക്ഷേ സ്ത്രീ കഥാപാത്രം മുഖ്യവേഷത്തില്‍ വരുന്ന വലിയ ബജറ്റുള്ള സിനിമയ്ക്ക് പ്രൊഡ്യൂസറെ കിട്ടാന്‍ വൈകി. ജൂണിനു വേണ്ടി മുടി മുറിച്ചപ്പോഴും രണ്ടാഴ്ചത്തേക്ക് അച്ഛന്‍ പിണങ്ങിയിരുന്നു. സിനിമയില്‍ വന്നപ്പോള്‍ തന്റെ ഹെയര്‍ ഡ്രസ്സര്‍മാര്‍ക്കൊക്കെ വലിയ തലവേദനയാണ്. കാരണം എന്റെ മുടി ഹെയര്‍ സ്‌പ്രേ ഒന്നും ചെയ്യാന്‍ ഞാന്‍ സമ്മതിക്കില്ല. ഇപ്പോഴാണ് മുടി ആദ്യമായി കളര്‍ ചെയ്തത് എന്നും രജിഷ പറയുന്നു.

AJILI ANNAJOHN :