ഒരിക്കല്‍ ഒരു കാര്യവും ഇല്ലാതെ തിലകന്‍ ചേട്ടന്‍ എന്റെ ഭര്‍ത്താവിനെക്കുറിച്ച് മോശമായി പറഞ്ഞു; കുഴിയിലേക്ക് എടുത്താലും മിണ്ടില്ല ; തിലകനും കെപിഎസി ലളിതയും തമ്മിൽ പിണങ്ങി; അവസാനം ശ്രീവിദ്യ ഇടപെട്ടു!

മലയാളത്തിന്റെ അഭിനയ വിസ്മയം കെപിഎസി ലളിത അരങ്ങൊഴിഞ്ഞിരിക്കുകയാണ്. സിനിമാ സീരിയൽ ലോകത്തുനിന്നും ജനങ്ങളുടെ ഇടയിൽ നിന്നും ഒറ്റ വാക്കാണ് ഉയരുന്നത്, ” ഒഴിഞ്ഞത് അരങ്ങു മാത്രം, ഉള്ളിൽ എന്നുമുണ്ടാകും ഈ ലളിത ജീവിതം. “

അഭ്രപാളിയിൽ അഭിനയ വിസ്മയം തീർത്ത കലാകാരി യാത്രയാകുമ്പോള്‍ ഇന്ത്യന്‍ സിനിമയുടെ ഒര യുഗം തന്നെയാണ് അവസാനിക്കുന്നത്. നാടകത്തിലൂടെ ആരംഭിച്ച് ഒടുവില്‍ ഒടിടിയുടെ പുതുലോകത്തും സാന്നിധ്യം അറിയിച്ചാണ് കെപിഎസി ലളിത എന്ന അതുല്യ പ്രതിഭ യാത്രയായിരിക്കുന്നത്.

മലയാളം കണ്ട മഹാനടനായ സാക്ഷാല്‍ തിലകനുമൊപ്പം ഒരുപാട് സിനിമകളില്‍ കെപിഎസി ലളിത അഭിനയിച്ചിട്ടുണ്ട്. ഒരുപക്ഷെ തിലകനൊപ്പം അഭിനയിക്കുമ്പോഴും ആ രംഗം തന്റേത് കൂടിയാക്കി മാറ്റാന്‍ സാധിച്ചിട്ടുള്ള അപൂര്‍വ്വം പ്രതിഭകളില്‍ ഒരാളായിരുന്നു കെപിഎസി ലളിത. അതുപോലെ തിലകനും ലളിതയും തമ്മിലുള്ള പിണക്കവും ഒരുകാലത്ത് വലിയ ചര്‍ച്ചയായിരുന്നു. വര്‍ഷങ്ങളോളം ഇരുവരും പരസ്പരം മിണ്ടിയിരുന്നില്ല. ഒടുവില്‍ ശ്രീവിദ്യയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇരുവരും ഇണങ്ങുന്നത്. ഇന്ന് കെപിഎസി ലളിത ഓര്‍മ്മയാകുമ്പോള്‍ ആ സംഭവവും ചര്‍ച്ചയായി മാറുകയാണ്.

“കെപിഎസി ലളിതയും തിലകനും ഒരുമിച്ച് ഒരു സിനിമയില്‍ അഭിനയിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ ആ സിനിമ നടന്നില്ല. പിന്നാലെ ഭരതന്‍ ചമയം എന്ന ചിത്രമൊരുക്കി. ചമയത്തിലെ മുരളിയുടെ വേഷത്തിലേക്ക് ഭരതന്‍ ആധ്യം പരിഗണിച്ചിരുന്നത് തിലകനെയായിരുന്നു. എന്നാല്‍ തിലകന്റെ അനാരോഗ്യവും വെള്ളത്തിലിറങ്ങാനുള്ള ബുദ്ധിമുട്ടും മനസിലാക്കിയ ഭരതന്‍ തിലകന് പകരം മുരളിയെ തിരഞ്ഞെടുക്കുകയായിരുന്നു. ചമയത്തില്‍ കെപിഎസി ലളിതയ്ക്ക് വേഷമുണ്ടായിരുന്നില്ല. ഇതായിരുന്നു ലളിതയും തിലകനും പിണങ്ങാനുള്ള കാരണത്തിന്റെ തുടക്കം.

പിന്നീട് മറ്റൊരു സിനിമയുടെ ലൊക്കഷനില്‍ വച്ച് കണ്ടപ്പോള്‍ തിലകന്‍ അന്ന് നഷ്ടമായ സിനിമയെക്കുറിച്ച് ലളിതയോട് സംസാരിച്ചു. തിലകന്‍ ചേട്ടന്‍ തന്നോട് വഴക്കിട്ടെന്നും ചമയത്തിലെ വേഷം നഷ്ടമാകാന്‍ കാരണം ലളിതയാണെന്നും സിനിമയില്‍ ജാതിക്കളിയാണെന്നുമൊക്കെയായിരുന്നു അദ്ദേഹം ആരോപിച്ചതെന്നും കെപിഎസി ലളിത പിന്നീടൊരു അഭിമുഖത്തില്‍ പറഞ്ഞത്.

അത് കേട്ടപ്പോള്‍ തനിക്കും ദേഷ്യം വന്നുവെന്നും താനും എന്തൊക്കയോ പറഞ്ഞുവെന്നും അവര്‍ ഓര്‍ക്കുന്നു. അങ്ങനെയാണ് തങ്ങള്‍ പിണങ്ങിയതെന്നാണ് കെപിഎസി ലളിത പറയുന്നത്.

”ഒരിക്കല്‍ ഒരു കാര്യവും ഇല്ലാതെ തിലകന്‍ ചേട്ടന്‍ എന്റെ ഭര്‍ത്താവിനെക്കുറിച്ച് മോശമായി പറഞ്ഞു. ഭരതന്‍ ജാതി കളിക്കുന്ന ആളാണെന്നായിരുന്നു തിലകന്‍ ചേട്ടന്‍ പറഞ്ഞത്. അദ്ദേഹം എന്റെ പിറകേ നടന്ന് വഴക്കുണ്ടാക്കുമായിരുന്നു. ഒരു ദിവസം എനിക്ക് നിയന്ത്രണം വിട്ടുപോയി. തിലകന്‍ ഒരു തീപ്പെട്ടിക്കൊള്ളി രണ്ടായി ഒടിച്ചിട്ട് ഇനി ഇത് ഒന്നിക്കുന്ന കാലത്തെ നിന്നോട് ഞാന്‍ മിണ്ടുകയുള്ളുവെന്ന് പറഞ്ഞു. നിങ്ങളെ കുഴിയില്‍ കൊണ്ടുവച്ചാല്‍ പോലും മിണ്ടാന്‍ വരില്ലെന്ന് ഞാന്‍ തിരിച്ചുപറഞ്ഞു’ എന്നും കെപിഎസി ലളിത വെളിപ്പെടുത്തിയിരുന്നു.

വര്‍ഷങ്ങളോളം ഇരുവരും തമ്മില്‍ സംസാരിച്ചിരുന്നില്ല. എന്നാല്‍ ഈ സമയത്തും അഭിനയത്തിന്റെ കാര്യത്തില്‍ രണ്ടു പേരും പിണക്കമൊരു തടസമാക്കിയിരുന്നില്ല. വഴക്കിട്ട ശേഷവും തിലകനും കെപിഎസി ലളിതയും ഒരുമിച്ച് അഭിനയിച്ചു. സ്ഫടികവും ഹാര്‍ബറുമൊക്കെ ചെയ്യുന്ന സമയത്ത് തങ്ങള്‍ സംസാരിച്ചിരുന്നില്ലെന്നാണ് കെപിഎസി ലളിത പറഞ്ഞത്. സ്ഫടികത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ കൂടെ തിലകന്‍ ചേട്ടന്‍ സമ്മതിച്ചോയെന്നായിരുന്നു താന്‍ ആദ്യം ചോദിച്ചതെന്ന് കെപിഎസി ലളിത പറഞ്ഞിരുന്നു.

സമാഗമം എന്ന പരിപാടിക്കായി വിളിച്ചപ്പോള്‍ ഇതേക്കുറിച്ച് പറയുമെന്ന് തിലകന്‍ ചേട്ടനോട് പറഞ്ഞപ്പോള്‍ പറഞ്ഞോളൂയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നീട് അനിയത്തിപ്രാവെന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ശ്രീവിദ്യ ഇടപെട്ടാണ് തിലകന്റേയും കെപിഎസി ലളിതയുടേയും പിണക്കം അവസാനിപ്പിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട യാത്രകള്‍ക്കിടയിലും മറ്റുമൊക്കെയായി തിലകന്‍ ഒരുപാട് പണി ഒപ്പിച്ചിട്ടുണ്ടെന്നും അതേസമയം സ്നേഹത്തോടെയുള്ള ഉപദ്രവമായിരുന്നു എല്ലാമെന്നും കെപിഎസി ലളിത നേരത്തെ പറഞ്ഞിരുന്നു.

about kpac lalitha

Safana Safu :