മറക്കാനാവാത്ത ആ യാത്ര; വിവാഹവാര്‍ഷികം ആയതിനാല്‍ അച്ഛനെയും അമ്മയെയും കൂട്ടി ഒരു രാത്രി ഏതെങ്കിലും റിസോര്‍ട്ടില്‍ ആഘോഷിക്കാം എന്നായിരുന്നു പ്ലാൻ ; അനുഭവം പങ്കുവച്ച് അമൃത സുരേഷ് !

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. റിയാലിറ്റി ഷോയിലൂടെ താരമായി മാറിയ അമൃതയുടെ പാട്ടുകൾക്കായി ഇന്നും മലയാളികൾ കാത്തിരിക്കാറുണ്ട് . അമൃതയുടെ സഹോദരി അഭിരാമിയും മലയാളികള്‍ക്ക് സുപരിചിതയാണ്.

അമൃതയെ പോലെ ടെലിവിഷനിലൂടെയാണ് അഭിരാമിയും പ്രേക്ഷക ശ്രദ്ധ നേടിയത് . ഇരുവരും ഇന്നും ഒരുപാട് ആരാധകരുള്ള സംഗീത ബാന്റും നടത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ഈ സഹോദരിമാര്‍. നേരത്തെ ബിഗ് ബോസ് മലയാളം സീസണ്‍ ടുവിലെ മത്സരാര്‍ത്ഥികളായെത്തുകയും ചെയ്തിരുന്നു അമൃതയും അഭിരാമിയും.

ഇപ്പോഴിതാ എആര്‍ റഹ്‌മാനെ കണ്ടതിനെക്കുറിച്ചുള്ള അമൃതയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഒരു ഓണ്‍ലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമൃത മനസ് തുറന്നത്. ദുബായ് എക്‌സ്‌പോയില്‍ വച്ചായിരുന്നു അമൃത എആര്‍ റഹ്‌മാനെ കണ്ടത്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്ന് എന്നാണ് ആ നിമിഷത്തെ അമൃത വിശേഷിപ്പിക്കുന്നത്. താരത്തിന്റെ വാക്കുകൾ പൂർണ്ണമായി വായിക്കാം,

ദുബായില്‍ എത്തിയത് എക്സ്പോ നടക്കുന്ന സമയമായിരുന്നു. അപ്പോള്‍ പിന്നെ അത് കാണാതെ പറ്റില്ലല്ലോ. പ്രധാനമായും എക്‌സ്‌പോയില്‍ പോകാന്‍ തീരുമാനിച്ചത് ലോകത്തിലെ സ്ത്രീ സംഗീതജ്ഞര്‍ മാത്രം പങ്കെടുക്കുന്ന സംഗീതപരിപാടി കാണുക എന്ന ഉദ്ദേശത്തോടുകൂടി ആയിരുന്നു എന്നാണ് അമൃത പറയുന്നത്.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ലബനീസ് ഗായികയായ സുഹൃത്താണ് തനിക്ക് ആ പരിപാടിയില്‍ പങ്കെടുക്കാനുള്ള അവസരം നല്‍കിയതെന്നും ഓര്‍ക്കുന്നുണ്ട് അമൃത. ലോകപ്രസിദ്ധമായ ആ കണ്‍സേര്‍ട്ടിന്റെ ഭാഗമാകണമെന്ന് കുറെനാളുകളായി താന്‍ ആഗ്രഹിച്ചിരുന്നുവെന്നും അമൃത പറയുന്നു. അങ്ങനെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തി. മുന്‍നിരയില്‍ തന്നെയായിരുന്നു ഇരിപ്പിടം. ആ സമയം വേദിയില്‍ എആര്‍ റഹ്‌മാന്റെ മകള്‍ ഖദീജ റഹ്‌മാന്‍ പാടുകയായിരുന്നു.

‘എന്നാല്‍ അതിനേക്കാളും അമ്പരപ്പിക്കുന്ന ഒരു കാര്യം എന്റെ തൊട്ടു മുന്‍പിലത്തെ സീറ്റില്‍ എ ആര്‍ റഹ്‌മാന്‍ ഇരിക്കുന്നതായിരുന്നു. എനിക്കുണ്ടായ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. ഒരു സ്വപ്നസാക്ഷാത്കാരം എന്നുവേണമെങ്കില്‍ പറയാം. എ ആര്‍ റഹ്‌മാന്‍ തൊട്ടുമുന്‍പില്‍. അദ്ദേഹത്തിന്റെ മകള്‍ സ്റ്റേജില്‍ പാട്ടു പാടുന്നു. ദുബായ് യാത്ര അവിസ്മരണീയമായി തീര്‍ന്നു.

ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്ന്. മനസിനെ തണുപ്പിക്കുന്ന റഹ്‌മാന്‍ സംഗീതം പോലെ.’ എന്നാണ് ആ നിമിഷത്തെ അമൃത വിശേഷിപ്പിക്കുന്നത്. പിന്നാലെ തന്റെ അച്ഛന്റേയും അമ്മയുടേയും വിവാഹ വാര്‍ഷികത്തിന് നല്‍കിയ സര്‍പ്രൈസിനെക്കുറിച്ചും അമൃത മനസ് തുറക്കുന്നുണ്ട്.

അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷിക ദിനത്തില്‍ സര്‍പ്രൈസ് പാര്‍ട്ടിയും ഒരു ചെറിയ യാത്രയും നടത്തിയിരുന്നു. അനിയത്തി അഭിരാമിയാണ് പാര്‍ട്ടി ഒരുക്കിയിരുന്നത്. ഒരു ദിവസം അച്ഛും അമ്മയ്ക്കുമൊപ്പം എവിടെയെങ്കിലും പോയി ചെലവഴിക്കുക എന്നത് മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും അമൃത പറയുന്നു. അങ്ങനെ നീണ്ട യാത്രകള്‍ ഞങ്ങള്‍ നടത്താറില്ല. വിവാഹവാര്‍ഷികം ആയതിനാല്‍ അച്ഛനെയും അമ്മയെയും കൂട്ടി ഒരു രാത്രി ഏതെങ്കിലും റിസോര്‍ട്ടില്‍ ആഘോഷിക്കാം എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അമൃത പറയുന്നു.

മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു ആ യാത്രയെന്നും താരം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. പിന്നാലെ തങ്ങള്‍ നടത്തിയ യാത്രകളില്‍ ഒരിക്കലും മറക്കാത്ത യാത്രകള്‍ ഏതൊക്കെയാണെന്നും അമൃത പറയുന്നുണ്ട്. തായ്ലന്‍ഡിലേക്ക് അച്ഛനെയും അമ്മയെയും കൂട്ടി നടത്തിയ യാത്രയാണ് എന്നും ഓര്‍മയില്‍ നില്‍ക്കുന്നതെന്നാണ് അമൃത പറയുന്നത്. അതുപോലെ തന്നെ ഫുക്കറ്റിലക്കുള്ള യാത്ര മറക്കാന്‍ പറ്റാത്തതാണ്. ചിലത് അങ്ങനെയാണ് എന്നും നമ്മുടെ മനസില്‍ തങ്ങി നില്‍ക്കും, നല്ലൊരു മെലഡിപോലെയെന്നും അമൃത കൂട്ടിച്ചേര്‍ത്തു.

about amritha suresh

Safana Safu :