‘താന്‍ ഇനി എങ്ങനെ ഭക്ഷണം കഴിക്കും, ആകെ ഉള്ളതല്ലേ രാജുവിന് കൊടുത്തത്?; കൊച്ചിന്‍ ഹനീഫയെ അവസാനമായി കാണാന്‍ വന്ന മമ്മൂട്ടിയടക്കമുള്ളവര്‍ ഉള്ള് പൊട്ടിക്കരഞ്ഞിട്ടുണ്ട്; അതുനുള്ള ആ കാരണം ഇതാണ് !

മിമിക്രി കലാകാരനായി കലാജീവിതം ആരംഭിച്ച് പിന്നീട് നടനും സംവിധായകനുമൊക്കെയായി മാറിയ കൊച്ചിന്‍ ഹനീഫ വിടവാങ്ങിയിട്ട് പന്ത്രണ്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. മമ്മൂട്ടിയും മോഹന്‍ലാലും അടക്കം പ്രമുഖ താരങ്ങളടക്കം ഹനീഫയ്ക്ക് ഓര്‍മ്മപ്പൂക്കളുമായി എത്തിയിട്ടുണ്ട്. മരിക്കാത്ത ഓർമ്മകളുമായി ആരാധകരും.

1970ല്‍ വില്ലന്‍ വേഷങ്ങളിലൂടെ സിനിമ രംഗത്ത് തുടക്കം കുറിച്ച കൊച്ചിന്‍ ഹനീഫ മലയാളം, തമിഴ്, ഹിന്ദി എന്നിങ്ങനെ പല ഭാഷകളിലായി മൂന്നൂറില്‍പരം സിനിമകളില്‍ അഭിനയിച്ചു. 2001 ല്‍ സൂത്രധാരനിലെ അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു. താരത്തിന്റെ ഓര്‍മ്മദിനത്തില്‍ നിരവധി കഥകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. അതിലൊന്ന് ഭക്ഷണം കഴിക്കാന്‍ കാശ് ഇല്ലാത്ത സമയത്ത് ഹനീഫ തന്നെ സഹായിച്ചതിനെ കുറിച്ച് നടന്‍ മണിയന്‍പിള്ള രാജു പറഞ്ഞതാണ്.

സഹജീവികളോട് അത്രയധികം സ്‌നേഹവും കരുതുലും കാണിച്ച ഹനീഫയെ അവസാനമായി ഒരു നോക്ക് കാണാന്‍ വന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി മുതല്‍ എല്ലാവരും പൊട്ടിക്കരഞ്ഞിരുന്നു. വളരെ അപൂര്‍വ്വമായിട്ടാണ് അങ്ങനൊരു കാഴ്ച സിനിമാപ്രേമികള്‍ കണ്ടിട്ടുള്ളു. അതിന്റെ കാരണം ഹനീഫ നല്‍കിയ സ്‌നേഹവും കരുതലും ഒക്കെയാണെന്നാണ് ആരാധകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലാവുന്ന കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

‘ഒരിക്കല്‍ മദ്രാസിലെ പഴയ സിനിമ മോഹികളുടെ റൂം വിശന്നു വലഞ്ഞിരിക്കുന്ന മണിയന്‍പിള്ള രാജു. കൊച്ചിന്‍ ഹനീഫ ഇവരൊക്കെയുണ്ട് അവിടെ. അന്നൊക്കെ മുഴു പട്ടിണിയുടെ നാളുകള്‍ ആയിരുന്നു അവര്‍ക്ക്. അങ്ങനെ വിശപ്പ് സഹിക്കാന്‍ കഴിയാതെ മണിയന്‍പിള്ള രാജു നില്‍കുമ്പോള്‍ ഹനീഫ തന്റെ ഖുറാനില്‍ സൂക്ഷിച്ചിരുന്ന അവശേഷിച്ച പണം രാജുവിന് എടുത്തു കൊടുത്തു. ഹനീഫക്ക് ഭക്ഷണം കഴിക്കാന്‍ വേറെ കാശ് ഇല്ല എന്ന് മനസ്സിലാക്കിയ മറ്റൊരു സുഹൃത്ത് ഹനീഫയോദ് ചോദിച്ചു. ‘താന്‍ ഇനി എങ്ങനെ ഭക്ഷണം കഴിക്കും. ആകെ ഉള്ളതല്ലേ രാജുവിന് കൊടുത്തത്?

ഒരു ചെറു പുഞ്ചിരിയോടെ ഹനീഫ അയാളോട് പറഞ്ഞു, ‘എനിക്ക് ഭക്ഷണം കഴിച്ചില്ലെങ്കിലും ക്ഷമിച്ച് നില്‍ക്കാന്‍ കഴിയും. രാജുവിന് വിശപ്പ് സഹിക്കാന്‍ കഴിയില്ല. അവന്‍ കഴിച്ചോട്ടെ’ മനുഷ്യന്‍- എന്ത് കൊണ്ടാണ് കേരളീയ സമൂഹം, ഈ മനുഷ്യനെ ഇത്രയും ഏറ്റെടുത്തത് എന്നതിന് ഒരൊറ്റ കാര്യമേ എനിക്ക് തോന്നുന്നുള്ളു. നമ്മളില്‍ ഒരാള്‍ ആയിരുന്നു, നാലാള് കൂടുന്ന നേരത്ത് അയാളുടെ കഥാപാത്രത്തെ മലയാളികള്‍ കണ്ടിരുന്നു. ആ കഥാപാത്രങ്ങള്‍ എല്ലാം തന്നെയും മലയാളിയുടെ പൊങ്ങച്ചത്തിന്റെയും, നിര്‍മ്മിത ജാഡകളുടെയുമൊക്കെ പ്രതീകമായിരുന്നു.

മറ്റു ഹാസ്യ താരങ്ങളുമായി തട്ടി നോക്കിയാല്‍ ഹാസ്യത്തിനു ചേര്‍ന്നൊരു മുഖമായിരുന്നില്ല ആ താരത്തിന്. ചെയ്ത് ചെയ്ത് നമ്മുടെ ഉള്ളില്‍ ഒരു സ്ഥാനം പിടിച്ചവ ആയിരുന്നു അവയെല്ലാം. എത്ര വേഷങ്ങള്‍, ഒന്ന് എടുത്തോ, മൂന്നെടുത്തോ പറയാന്‍ പറ്റാത്തത്ര പകര്‍ച്ചകള്‍. ഒരു നടനില്‍ ഉപരി മലയാള സിനിമയിലെ ഏറ്റവും നല്ല മനുഷ്യന്‍ കൂടിയായിരുന്നു അദ്ദേഹം. ആ മരണത്തില്‍ താരങ്ങള്‍ ഉള്ളു പൊട്ടി കരഞ്ഞു പോയതെക്കെ ആ മനുഷ്യന്‍ അവരില്‍ സൃഷ്ടിച്ച മഹത്വം, അതൊന്നു കൊണ്ടു മാത്രമാണ്. മരിക്കാത്ത നക്ഷത്രം – ഹനീഫിക്ക. ഒരിക്കല്‍ കൂടി ഉള്ളു നിറഞ്ഞ പ്രണാമം..’ എന്നവസാനിക്കുന്നു കുറിപ്പ്.

about kochin haneefa

Safana Safu :