ആറു പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്‍റെ അഭിനയ ജീവിതം ബ്ലാക്ക് ആന്റ് വൈറ്റ് ചലച്ചിത്രങ്ങള്‍ മുതല്‍ ടെലിവിഷന്‍ സീരിയലുകള്‍ വരെ വ്യാപിച്ച് നിന്നു; അനുസ്മരിച്ച് മുഖ്യമന്ത്രി

പ്രശസ്ത സിനിമ-സീരിയല്‍ നടന്‍ ജി കെ പിള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനമറിയിച്ചു.

തനതായ അഭിനയശൈലിയിലൂടെ വ്യത്യസ്ത തലമുറകളുടെ മനസ്സില്‍ ഇടം നേടിയ അഭിനേതാവായിരുന്നു ജികെ പിള്ള. ആറു പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്‍റെ അഭിനയ ജീവിതം ബ്ലാക്ക് ആന്റ് വൈറ്റ് ചലച്ചിത്രങ്ങള്‍ മുതല്‍ ടെലിവിഷന്‍ സീരിയലുകള്‍ വരെ വ്യാപിച്ച് നില്‍ക്കുന്നതാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. വിയോഗത്തില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാനും അനുശോചനം രേഖപ്പെടുത്തി.

325 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം വില്ലന്‍ വേഷങ്ങളിലൂടെയാണ് പ്രശസ്തനായത്. മലയാള സിനിമയില്‍ ഇന്ന് വരെ ജീവിച്ചിരുന്നതില്‍ ഏറ്റവും മുതിര്‍ന്ന നടനായിരുന്നു അദ്ദേഹം. 1954 ല്‍ പുറത്തിറങ്ങിയ സ്നേഹസീമയിലൂടെയാണ് മലയാള സിനിമയിലേക്കെത്തിയത്.

തിരുവനന്തപുരം ജില്ലയിലെ ചിറയന്‍കീഴില്‍ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായി ആയിരുന്നു ജനനം. ചിറയിന്‍കീഴ് ശ്രീചിത്തിരവിലാസം സ്‌കൂളില്‍ വിദ്യാഭ്യാസം. പല ക്ലാസുകളിലായി ഇക്കാലയളവില്‍ ഇദ്ദേഹത്തോടൊപ്പം പ്രേംനസീര്‍, ഭരത്ഗോപി, ശോഭന പരമേശ്വരന്‍ നായര്‍ തുടങ്ങിയവര്‍ ഈ സ്‌കൂളില്‍ പഠിച്ചിരുന്നു. കളികൂട്ടുകാരനായ പ്രേംനസീര്‍ നായകനായ സിനിമകളിലാണ്ജി കെ പിള്ള വില്ലനായി ഏറ്റവും കൂടുതല്‍ അഭിനയിച്ചത്.

‘പത്മശ്രീ’ തുടങ്ങിയപുരസ്‌കാരങ്ങള്‍ പടിവാതില്‍വരെ എത്തി പിന്‍വലിഞ്ഞ ചരിത്രമുള്ള കലാകാരനാണ് അദ്ദേഹം. പട്ടാളത്തില്‍ നിന്നും വിരമിച്ച ശേഷം നാട്ടിലും കോടാമ്പക്കത്തുമായുള്ള ഏറെ അലച്ചിലുകള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒടുവില്‍ 1954 ല്‍ സ്നേഹസീമ എന്ന ചിത്രത്തില്‍ പൂപ്പള്ളി തോമസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ അവസരം ലഭിച്ചു. തുടര്‍ന്ന് ഹരിശ്ചന്ദ്ര, മന്ത്രവാദി, സ്നാപക യോഹന്നാന്‍, പട്ടാഭിഷേകം, നായരു പിടിച്ച പുലിവാല്, കൂടപ്പിറപ്പ് എന്നിവയില്‍ വേഷമിട്ടു.

Noora T Noora T :