ചുരുങ്ങിയ സിനിമകളിലൂടെ മലയാളികളുടെ പ്രിയ സംവിധായകമാരിൽ ഒരാളായി മാറുകയായിരുന്നു ബേസില്‍ ജോസഫ്. ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തിരുന്ന ബേസില്‍ ജോസഫ് കുഞ്ഞിരാമായണം എന്ന ചിത്രം ഒരുക്കിയാണ് മലയാള സിനിമയില്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. നിലവിൽ ടൊവിനോ നായകനായി എത്തിയ മിന്നൽ മുരളിയാണ് ബേസിലിന്റെ പുതിയ ചിത്രം.
ഇപ്പോഴിതാ ,സംവിധായകന്റെ ഒരു പഴയ അഭിമുഖത്തിലെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തിരുന്ന കാലത്തെ കാര്യമാണ് താരം പങ്കുവയ്ക്കുന്നത്. ‘പ്രിയംവദ കാതരയാണോ’ എന്ന ഷോര്‍ട്ട് ഫിലിം അജു വര്‍ഗീസിനും വിനീത് ശ്രീനിവാസനുമടക്കം അയച്ച് കൊടുത്ത കാര്യമാണ് ബേസില്‍ പറയുന്നത്.
അത് എല്ലാവര്‍ക്കും അയച്ച് കൊടുത്തിരുന്നു, എന്നാല്‍ കണ്ടത് ആകെ അജു വര്‍ഗീസ് മാത്രമാണ്. പുള്ളിയാണ് ഫെയ്‌സ്ബുക്കില്‍ തന്റെ മെസേജ് കാണാനിടയായത്. കണ്ടിട്ട് തന്റെ നമ്പര്‍ ചോദിച്ച് വിളിച്ചു. കുറേ നേരം സംസാരിച്ചു. പുള്ളിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു.
അങ്ങനെ പുള്ളി അത് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തു. അത് കണ്ടിട്ടാണ് വിനീത് ശ്രീനിവാസന്‍ താന്‍ അയച്ച മെസേജിന് മറുപടി തരുന്നത്. ഷോര്‍ട്ട് ഫിലിം കണ്ടു, നന്നായിട്ടുണ്ട്, ഇനിയെന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കണം എന്നൊക്കെ പറഞ്ഞു.
‘പ്രിയംവദ’ അന്ന് ശരിക്ക് ടെക്നിക്കലി വലിയ സംഭവമായ ഷോര്‍ട്ട് ഫിലിം ഒന്നുമല്ല. എന്നാല്‍ അന്ന് മലയാളത്തില്‍ അങ്ങനത്തെ കോമഡി ഷോര്‍ട്ട് ഫിലിംസ് കുറവായിരുന്നു. ഇന്ന് അത്തരത്തില്‍ ഒരുപാട് കോമഡിയുള്ള, ഭയങ്കര ക്വാളിറ്റിയുള്ള, ഒരുപാട് കാശ് മുടക്കിയുള്ള ഷോര്‍ട്ട് ഫിലിമുകള്‍ ഇറങ്ങുന്നുണ്ട്.
ഇന്നാണ് താനിത് അജു വര്‍ഗീസിന് അയച്ച് കൊടുക്കുന്നതെങ്കില്‍ തന്നെ ഒരിക്കലും പുള്ളി മൈന്‍ഡ് ചെയ്യുക പോലുമില്ല. ജസ്റ്റ് അനദര്‍ റിക്വസ്റ്റ് എന്ന് പറഞ്ഞ് വിടുകയേ ഉള്ളൂ. അന്ന് അത് അങ്ങനെ ചെയ്യാന്‍ പറ്റിയത് കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. അല്ലാതെ അത് വലിയ സംഭവമായിട്ടൊന്നുമല്ല എന്നാണ് ബേസില്‍ പറയുന്നത്.