കലാപരമായ നേട്ടങ്ങളുടെ പേരിൽ എന്നും അദ്ദേഹം ഓർമ്മിക്കപ്പെടുമെന്ന് കമലഹാസന്‍, മലയാള സിനിമാ മേഖലയിൽ ഹിറ്റുകളുടെ പരമ്പര തീർത്ത അതുല്യനായ കലാകാരനായിരുന്നുവെന്ന് ശൈലജ ടീച്ചര്‍; സേതുമാധവന്റെ വിയോഗത്തിന്റെ ആഘാതത്തിൽ സാംസ്കാരിക ലോകം

സംവിധായകൻ കെ. എസ്. സേതുമാധവന്റെ വിയോഗത്തിന്റെ ആഘാതത്തിലാണ് സാംസ്കാരിക ലോകം. ചെന്നൈയിലെ ഡയറക്ടേഴ്‌സ് കോളനിയിലെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. 90 വയസായിരുന്നു. 1960 മുതല്‍ മലയാള സിനിമയില്‍ സജീവമായിരുന്നു അദ്ദേഹം. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി അറുപതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

മലയാള ചലച്ചിത്ര രംഗത്ത് നവീനമായ ഒരു ഭാവുകത്വം കൊണ്ടുവന്ന സംവിധായകനാണ് അദ്ദേഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

“ശ്രദ്ധേയമായ സാഹിത്യ കൃതികൾ ചലച്ചിത്രമാക്കുക, അതിനെ ഭാവഭദ്രമാം വിധം കുടുംബസദസുകൾക്ക് സ്വീകാര്യമാക്കുക എന്നീ കാര്യങ്ങളിൽ അദ്ദേഹം ഏറെ ശ്രദ്ധിച്ചു. ദൈവങ്ങളിലും രാജാക്കന്മാരിലും മാത്രമായി ഒതുങ്ങിനിന്ന ചലച്ചിത്ര കലയുടെ വിഷയത്തെ മനുഷ്യ കേന്ദ്രീകൃതമാക്കുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞു,” മുഖ്യമന്ത്രി പറഞ്ഞു.

സിനിമയില്‍ പുതിയ വഴിത്തിരിവ് കൊണ്ടുവന്ന വ്യക്തിയാണ് കെ. എസ്. സേതുമാധവന്‍. മലയാള സനിമിയ്ക്ക് മൂല്യം നല്‍കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. കലാപരമായ നേട്ടങ്ങളുടെ പേരിൽ എന്നും അദ്ദേഹം ഓർമ്മിക്കപ്പെടും,” കമലഹാസന്‍ ട്വിറ്ററില്‍ കുറിച്ചു. ബാലതാരമായി സിനിമാ മേഖലയിലേക്ക് കമലഹാസന്‍ എത്തിയത് സേതുമാധവന്റെ ചിത്രത്തിലൂടെയായിരുന്നു.

സാമൂഹിക പ്രതിബദ്ധതയുള്ള പ്രമേയങ്ങൾ സേതുമാധവന്റെ സിനിമകളുടെ പ്രത്യേകതയായിരുന്നുവെന്ന് മുന്‍ മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. 1960 കൾ മുതൽ മലയാള സിനിമാ മേഖലയിൽ ഹിറ്റുകളുടെ പരമ്പര തീർത്ത അതുല്യനായ കലാകാരനായിരുന്നു അദ്ദേഹമെന്നു ശൈലജ ടീച്ചര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ജനപ്രീയ നോവലുകളെ സിനിമകളാക്കി മാറ്റുന്നതില്‍ വിദഗ്ധനായിരുന്നു സേതുമാധവന്‍. മലയാളത്തിന്റെ മഹാനടന്‍ സത്യന്റെ നിരവധി പ്രശസ്ത കഥാപാത്രങ്ങള്‍ സേതുമാധവന്റെ സിനിമകളിലേതായിരുന്നു. പാലക്കാട്ടുകാരനായ സേതുമാധവൻ കെ രാംനാഥിന്റെ അസിസ്റ്റന്റായിട്ടാണ് തുടങ്ങുന്നത്. 1960 ല്‍ പുറത്തിറങ്ങിയ വീരവിജയ ആയിരുന്നു ആദ്യ സിനിമ. സേതുമാധവന്റെ സംവിധാന മികവില്‍ പുറത്തിറങ്ങിയ ആദ്യ മലയാള ചിത്രം ജ്ഞാനസുന്ദരിയായിരുന്നു. മുട്ടത്തു വര്‍ക്കിയുടെ ചെറുകഥയെ അടിസ്ഥാനമാക്കിയായിരുന്നു ഈ സിനിമ ഒരുക്കിയത്.

Noora T Noora T :