2012 മാർച്ച് 10 ജഗതിയെ തേടിയെത്തിയത് വിധിയുടെ ക്രൂര മുഖം, വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വാസോച്ഛ്വാസം, അടിയന്തര ശസ്ത്രക്രിയ…ഉദ്യോഗഭരിതമായ ദിനങ്ങൾക്കൊടുവിൽ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്! 9 വർഷങ്ങൾക്ക് ശേഷം സേതുരാമയ്യർക്കൊപ്പം ജഗതി എത്തുന്നു മമ്മൂട്ടിയുടെ ആവശ്യത്തിനൊടുവിൽ കാര്യങ്ങൾ മാറിമറിഞ്ഞു…ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിനെ ഇനി സ്‌ക്രീനിൽ കാണാം! ഉറ്റു നോക്കി ആരാധകർ

2012 മാർച്ച് 10 എന്ന ദിനം മലയാളികൾ ഒരിക്കലും മറക്കാനിടയില്ല. മാര്‍ച്ച് 10 ന് പുലർച്ച 4.40 ന് തേഞ്ഞിപ്പലത്തിനടുത്ത് നടന്ന വാഹാനാപകടം ഇന്നും മലയാളികൾക്ക് തീരാവേദനയാണ്. പ്രേക്ഷകരെ മനസ്സറിഞ്ഞ് ചിരിച്ചിച്ച ജഗതി ശ്രീകുമാര്‍ ആയിരുന്നു അന്ന് ആ കാറിൽ ഉണ്ടായിരുന്നത്. ലെനിന്‍ രാജേന്ദ്രന്റെ ഇടവപ്പാതി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കൊച്ചിയില്‍ നിന്ന് കുടകിലേക്ക് പോകുമ്പോഴായിരുന്നു വിധിയുടെ ആ ക്രൂര മുഖം ജഗതിയെ തേടിയെത്തിയത്.

മലപ്പുറം ജില്ലയിൽ, കാലിക്കറ്റ് സർവ്വകലാശാലയ്ക്കടത്തുള്ള പാണമ്പ്രയിൽ വച്ചാണ് ജഗതി ശ്രീകുമാർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. വളവിലെ ഡിവൈഡറിൽ കാർ ഇടിച്ചുകയറുകയായിരുന്നു. കോഴിക്കോട് മിംസ് ആശുപത്രിയിൽ ആയിരുന്നു ആദ്യം ജഗതിയെ പ്രവേശിപ്പിച്ചത്. ഒരുമാസത്തോളം മിംസിലെ ചികിത്സ. പക്ഷേ, കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയിലേക്ക് നീങ്ങി. ഉദ്യോഗഭരിതമായ ദിനങ്ങൾ… ഒടുവിൽ ജഗതി ശ്രീകുമാറിനെ വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലേക്ക് വിദഗ്ധ ചികിത്സകൾക്കായി മാറ്റുകയായിരുന്നു.

വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വാസോച്ഛ്വാസം, അടിയന്തര ശസ്ത്രക്രിയ അങ്ങനെ നീണ്ട ആശുപത്രി ദിനങ്ങൾ… അതിനിടെ അനവധി ശസ്ത്രക്രിയകളിലൂടേയും കടന്നുപോയി. ജഗതി ശ്രീകുമാർ സംസാരിക്കാൻ പോലുമാകാതെ വീൽ ചെയറിൽ ജീവിക്കുന്നതും ലോകം കണ്ടു. മലയാളികളുടെ നെഞ്ചുരുകുന്ന പ്രാർത്ഥനയ്ക്ക് ഒടുവിൽ ജീവിതത്തിലേക്ക് അദ്ദേഹത്തെ മടക്കികൊണ്ടുവന്നു. ജീവിതത്തിലേക്ക് ചിരിച്ചുകൊണ്ട് കടന്നെത്തിയെങ്കിലും പരിപൂര്‍ണ സുഖം പ്രാപിക്കാൻ അദ്ദേഹത്തിന്റെ സാധിച്ചിരുന്നില്ല.

കഴിഞ്ഞ എട്ട് വർഷത്തിനിടെ അപൂർവ്വമായി മാത്രമാണ് ജഗതി പൊതുപരിപാടികളിലും ക്യാമറയ്ക്ക് മുന്നിലും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇക്കാലത്തിനിടയിൽ മലയാളി സിനിമ ലോകത്തിന്റെ സമ്പൂർണ പിന്തുണ അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തിരുന്നു. സൂപ്പർ താരങ്ങൾ അടക്കമുള്ളവർ അദ്ദേഹത്തെ വീട്ടിലെത്തി സന്ദർശിച്ചു. ജഗതി ശ്രീകുമാറിന്റെ ചിരിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും കണ്ട് മലയാളികൾ ആശ്വസിച്ചുരുന്നു.അന്നുതൊട്ടിന്നോളം മഹാനടന്‍റെ മടങ്ങിവരവിനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകരും കലാലോകവും.

അങ്ങനെ ആരാധകരുടെ ഏഴുകൊല്ലം നീണ്ട കാത്തിരിപ്പിന് ഒടുവിൽ ജഗതി ശ്രീകുമാർ അഭിനയരംഗത്തേക്ക് മടങ്ങി എത്തിയിരുന്നു. തൃശ്ശൂർ ചാലക്കുടിയിലെ വാട്ടർ തീം പാർക്കിന്‍റെ പരസ്യചിത്രത്തിലൂടെയായിരുന്നു ജഗതി വീണ്ടും ക്യാമറയ്ക്ക് മുമ്പിൽ എത്തിയത്. ജഗതിയുടെ തന്നെ ബാനറായ ജഗതി ശ്രീകുമാർ എന്‍റർടെയ്ൻമെന്‍റ്സ് കമ്പനിയാണ് പരസ്യചിത്രം നിർമ്മിച്ചത്. പക്ഷെ അപ്പോഴും ജഗതിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവായിരുന്നു മലയാളികൾ ആഗ്രഹിച്ചത്. ഒടുവിൽ ആ സ്വപ്നം യാഥാർഥ്യമാവുകയാണ്.

തലമുറകളെ ഹരംകൊള്ളിച്ച മലയാളത്തിന്റെ ‌എക്കാലത്തെയും പ്രിയപ്പെട്ട ചിത്രപരമ്പര, സിബിഐയുടെ അഞ്ചാം ഭാഗത്തിൽ ജഗതി ശ്രീകുമാർ എത്തുകയാണ്. ചിത്രത്തിന്‍റെ ആദ്യഘട്ട ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ വാര്‍ത്ത പുറത്ത് വന്നത്. പരമ്പരയിലെ നാലു ചിത്രങ്ങളിലും ഏറെ കയ്യടി നേടിയ വിക്രം എന്ന കഥാപാത്രത്തിലൂടെ തന്നെയാണ് ജഗതിയുടെ തിരിച്ചുവരവ് എന്നതാണ് ഏറെ ശ്രദ്ധേയം. ഔദ്യോഗിക വൃത്തങ്ങൾ അദ്ദേഹത്തിന്റെ മടങ്ങിവരവ് സ്ഥിരീകരിച്ചു.

പുതിയ സിനിമയിലും ജഗതി ശ്രീകുമാർ വേണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടു എന്നാണ് റിപ്പോർട്ട്. ‘സിബിഐ’ സീരിസിലെ ചിത്രത്തിൽ ജഗതി ശ്രീകുമാർ വേണമെന്നും ഏതെങ്കിലും രംഗങ്ങളിൽ ജഗതിയുടെ സാന്നിധ്യം ഉണ്ടാകണമെന്നുമായിരുന്നു മമ്മൂട്ടി ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ചാണ് സംവിധായകൻ കെ മധുവും തിരക്കഥാകൃത്ത് എസ് എൻ സ്വാമിയും ‘സിബിഐ-5’ലെ ചില രംഗങ്ങൾ ജഗതിയുടെ വീട്ടിൽ തന്നെ ചിത്രീകരിക്കാൻ തീരുമാനിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് തിരുവനന്തപുരത്തെ ജഗതിയുടെ വീട്ടിൽ തന്നെ ചിത്രീകരണം നടത്തുമെന്നാണ് വിവരം. ഇൻവെസ്റ്റിഗേഷൻ ടീമിലെ പ്രധാന അംഗമായി എത്തുന്ന ജഗതി ഒരേ സമയം നർമ്മവും സീരിയസ് സംഭാഷങ്ങളും കൈകാര്യം ചെയ്യുന്നുണ്ട്.

സിബിഐ5 കഴിഞ്ഞ മാസം 29 നാണ് ചിത്രീകരണം തുടങ്ങിയത്. മമ്മൂട്ടിയും ടീമിൽ ജോയിൻ ചെയ്തു കഴിഞ്ഞു. സ്വർഗചിത്ര അപ്പച്ചനാണ് ചിത്രം നിർമിക്കുന്നത്. ‘സിബിഐ’യുടെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. ‘സിബിഐ’ സിരീസിലെ മറ്റ് നാല് സിനിമകൾക്കും പശ്ചാത്തല സംഗീതം ഒരുക്കിയത് സംഗീത സംവിധായകൻ ശ്യാം ആയിരുന്നു.

1988ൽ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറികുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. തുടർന്ന് ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയ സിനിമകളും ഈ സീരീസിലേതായി പുറത്തിറങ്ങി. സേതുരാമയ്യർ എന്ന സിബിഐ ഉദ്യോഗസ്ഥനും അദ്ദേഹം അന്വേഷിക്കുന്ന കേസുകളും സിനിമകളുടെ പ്രമേയം.

ഏതായാലും ജഗതി സിനിമയിലേക്ക്‌ മടങ്ങിയെത്തുന്ന വാർത്തയെ ഏറെ ആഹ്ലാദത്തോടെയാണ്‌. ചലച്ചിത്രലോകം എതിരേറ്റത്‌. ഏറെ വൈകത്തെ തന്നെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിനെ ഇനി സ്‌ക്രീനിൽ കാണാം

Noora T Noora T :