‘അനശ്വരങ്ങളായ മനോഹര ഗാനങ്ങളിലൂടെ മലയാളികള്‍ എന്നും അങ്ങയെ സ്‌നേഹ ബഹുമാനത്തോടെ സ്മരിക്കും’: മനോജ് കെ ജയന്‍

ആയിരക്കണക്കിന് ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ച ഗാനരചയിതാവ് ബിച്ചു തിരുമല യാത്രയായത് മലയാളികൾക്ക് ഇതുവരെ വിശ്വസിക്കാനായിട്ടില്ല. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ ദു:ഖം രേഖപ്പെടുത്തിയിരിക്കുകയാണ് സിനിമാലോകവും സുഹൃത്തുക്കളും.

ഇപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് നടന്‍ മനോജ് കെ ജയന്‍. മലയാളത്തിന്റെ ഈ ഇതിഹാസ ഗാനരചയിതാവിനെ മലയാള സിനിമയിലേക്ക് കൈപിടിച്ച്‌ കൊണ്ടു വന്നത് എന്റെ അച്ഛനും കൊച്ചച്ചനും എന്നുള്ള പരമാര്‍ത്ഥം, അഭിമാനകരമെന്ന് മനോജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം

‘ബിച്ചു ഏട്ടന് പ്രണാമം. എഴുതിയ മലയാള സിനിമാ ഗാനങ്ങളില്‍ എല്ലാം ഹിറ്റുകള്‍ മാത്രം, കുട്ടിക്കാലത്ത് എനിക്കേറ്റവും പരിചിതമായ മുഖം. അച്ഛന്റെ ആത്മസുഹൃത്ത്, മലയാളത്തിന്റെ ഈ ഇതിഹാസ ഗാനരചയിതാവിനെ മലയാള സിനിമയിലേക്ക് കൈപിടിച്ച്‌ കൊണ്ടു വന്നത് എന്റെ അച്ഛനും കൊച്ചച്ചനും (ജയവിജയ) എന്നുള്ളത് പരമാര്‍ത്ഥം, അഭിമാനം. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രാണസഖീ നീ എന്ന ഗാനത്തിലൂടെ. ആ ചിത്രം റിലീസായില്ല. പിന്നീടങ്ങോട്ട് ഇവര്‍ ഒരു ടീം ആയി നിന്ന് ഒരു പിടി നല്ല ഗാനങ്ങള്‍ നക്ഷത്ര ദീപങ്ങള്‍ തിളങ്ങിയും, ഹൃദയം ദേവാലയവും അതില്‍ ചിലത് മാത്രം …

അദ്ദേഹത്തിന്റെ എണ്ണിയാല്‍ തീരാത്ത ഹിറ്റ് ഗാനങ്ങള്‍ ഇവിടെ കുറിക്കുന്നത് അസാദ്ധ്യം എങ്കിലും ചിലത് ഇവിടെ പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ഏഴുസ്വരങ്ങളും, കണ്ണും കണ്ണും, ഒരു മധുരക്കിനാവില്‍, ശ്രുതിയില്‍ നിന്നുയരും, ഒറ്റക്കമ്ബി നാദം മാത്രം, ആലിപ്പഴം പെറുക്കാന്‍, ഓലത്തുമ്ബത്തിരുന്നൂയലാടും, പൂങ്കാറ്റിനോടും, മാമാങ്കം പലകുറി കൊണ്ടാടി. ആയിരം കണ്ണുമായ്, പഴം തമിഴ് പാട്ടിഴയും, പാവാട വേണം .. എഴുതിയാല്‍ തീരാത്ത ഹിറ്റുകള്‍. ബിച്ചുവേട്ടാ അനശ്വരങ്ങളായ ഈ മനോഹര ഗാനങ്ങളിലൂടെ ഞങ്ങള്‍ മലയാളികള്‍ എന്നും അങ്ങയെ നിറഞ്ഞ സ്‌നേഹബഹുമാനത്തോടെ സ്മരിക്കും.. ആദരാജ്ഞലികള്‍.. പ്രണാമം.’

Noora T Noora T :