മോഡലുകളുടെ മരണം.. അയാളിൽ നിന്ന് രക്ഷപെട്ട് ഓടിയത് മരണത്തിലേക്ക്..ദുരുദ്ദേശ്യം, ഭീഷണി.. 8 മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം ഒടുവിൽ അറസ്റ്റ്, വീണ്ടും ട്വിസ്റ്റ്

കൊച്ചിയിലെ മോഡലുകളുടെ മരണത്തിൽ ഒരു ദിവസം കഴിയും തോറും ദുരൂഹത വർധിക്കുകയാണ്. മോഡലുകളുടേത് അപകടമരണമായേക്കാമെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. എന്നാല്‍ പോലീസ് ആ തരത്തില്‍ അന്വേഷണം അവസാനിപ്പിച്ചിരുന്നില്ല. വാഹനാപകടത്തെ തുടര്‍ന്ന് ഒളിവില്‍ പോയ സൈജു എം. തങ്കച്ചനെ നിരീക്ഷിക്കുകയായിരുന്നു. അപകട മരണമാണെന്നറിഞ്ഞതോടെ മുങ്ങിയ സൈജു കളത്തിലിറങ്ങുകയും അര്‍മാദിക്കുകയും ചെയ്തു. അവസാനം പിടി വീഴുകയും ചെയ്തു.

മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിൽ ഒളിവിൽ പോയ സൈജു എം.തങ്കച്ചനെ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അപകടമുണ്ടായ നവംബർ ഒന്നിനു പുലർച്ചെ ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ മുതൽ സൈജു കാറിൽ ഇവരെ പിന്തുടർന്നിരുന്നു. സൈജുവിനെ ഭയന്നാണു കാറിന്റെ വേഗം വർധിപ്പിച്ചതെന്നു മോഡലുകളുടെ കാറോടിച്ചിരുന്ന അബ്ദുൽ റഹ്മാൻ മൊഴിയും നൽകി. കാറിലുണ്ടായിരുന്ന 4 പേരിൽ അബ്ദുൽ റഹ്മാൻ മാത്രമാണു പരുക്കുകളോടെ രക്ഷപ്പെട്ടത്.

മുങ്ങിനടന്ന സൈജു ഇന്നലെയാണ് പൊങ്ങിയത്. സൈജുവിനെ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടായാല്‍ നോട്ടിസ് നല്‍കി സ്‌റ്റേഷനിലേക്കു വിളിപ്പിക്കുമെന്ന പൊലീസിന്റെ നിലപാടു രേഖപ്പെടുത്തി സൈജു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. അഭിഭാഷകര്‍ക്ക് ഒപ്പം ഇന്നലെ കൊച്ചി മെട്രോ പൊലീസ് സ്‌റ്റേഷനില്‍ ഹാജരായ സൈജുവിനെ 8 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്.

സൈജുവാണ് അപകടത്തിലേക്ക് നയിച്ചതെന്ന ഡ്രൈവറുടെ മൊഴി പോലീസ് മുഖവിലയ്‌ക്കെടുത്തു. മോഡലുകള്‍ സഞ്ചരിച്ച കാറിനെ സംഭവദിവസം രാത്രി കുണ്ടന്നൂരിനു സമീപം വഴിയില്‍ തടഞ്ഞു നിര്‍ത്തി സൈജു സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. അതുവരെ മിതമായ സ്പീഡില്‍ സഞ്ചരിച്ചിരുന്ന കാറിന്റെ വേഗം പിന്നീടു വര്‍ധിച്ചതായും തുടര്‍ന്ന് അപകടമുണ്ടായതായും റോഡരികിലുള്ള നിരീക്ഷണ ക്യാമറകളില്‍ നിന്ന് അന്വേഷണ സംഘം ശേഖരിച്ച ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സൈജുവിന്റെ ഭീഷണിയെത്തുടര്‍ന്നു കാറിന്റെ വേഗം വര്‍ധിപ്പിച്ചത് അപകടത്തിനു വഴിയൊരുക്കിയതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ദുരുദ്ദേശ്യത്തോടെ സ്ത്രീകളെ പിന്തുടരുക, അപകടത്തിനു പ്രേരണയാകുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടല്‍ കേന്ദ്രീകരിച്ചു നടക്കുന്ന രാസലഹരി ഇടപാടിന്റെ മുഖ്യകണ്ണി സൈജുവാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച മൊഴികളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ലഹരി ഇടപാടുകള്‍ക്കു വേണ്ടി സൈജു 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന മുംബൈ മലയാളി യുവതിയുടെ പരാതിയും കിട്ടി. സൈജുവിന്റെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ചു നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും വിവരം ശേഖരിക്കുന്നുണ്ട്.

Noora T Noora T :