ഗാനരചയിതാവ് ബിച്ചു തിരുമലയുടെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സംവിധായകൻ ലാൽ ജോസ്. ഫെയ്‌സ്ബുക്കിലാണ് അദ്ദേഹം അനുസ്മരണക്കുറിപ്പ് പങ്കുവെച്ചത്.
ലാല്‍ജോസിന്റെ വാക്കുകള്‍
കാല്‍ നൂറ്റാണ്ട് മുമ്പ്, മഴയെത്തുംമുന്‍പേ യുടെ പാട്ട് ജോലികള്‍ക്കിടയിലെ ഒരു സായാഹ്ന വര്‍ത്തമാനത്തിടെ കവി എന്നോടൊരു സ്വകാര്യം പറഞ്ഞു. ആയുര്‍ ഭയം തീരെയില്ല, എഴുപത്തിയൊമ്പത് വയസ്സ് പിന്നിട്ട ശേഷമായിരിക്കും വിയോഗം. ഇന്ന് അദ്ദേഹത്തിന്റെ ചരമ വാര്‍ത്ത കണ്ടപ്പോള്‍ വാര്‍ത്തയില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രായത്തിലേക്ക് നോക്കി ഞാന്‍ ഞെട്ടി. നല്ല കവികള്‍ ഋഷിതുല്യമായ പ്രവചന ശേഷിയുള്ളവരെന്ന ആപ്തവാക്യം വീണ്ടും ഓര്‍ക്കുന്നു. സരസ്വതീ വരം തുളുമ്പിയ ആ അക്ഷരശ്രീക്ക് മുന്നില്‍ പ്രണമിക്കുന്നു. ആദരാഞ്ജലികള്‍ ലാൽ ജോസ് കുറിച്ചു.
സ്വന്തം ആയുസിനെക്കുറിച്ച് അന്ന് ബിച്ചു തിരുമല പ്രവചിച്ചതു സത്യമായി. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ബിച്ചു തിരുമലയുടെ അന്ത്യം.
എൺപതാം വയസ്സിലാണ് അദ്ദേഹം വിടവാങ്ങുന്നത്. പാട്ടെഴുത്തിലെ മാന്ത്രികന്റെ അപ്രതീക്ഷിത വിയോഗം സംഗീതരംഗത്തിനു കണ്ണീരോര്‍മയാകുന്നു.
നാനൂറിലേറെ സിനിമകള്‍ക്ക് ഗാനങ്ങള്‍ എഴുതിയിട്ടുള്ള ബിച്ചു തിരുമലയുടെ വരികളില്‍ മിക്കതും മലയാളികള്‍ക്ക് മറക്കാവാത്തവയാണ്. 1975 ലാണ് ബിച്ചു തിരുമല സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ‘അക്കല്‍ദാമ’ എന്ന ചിത്രമാണ് ബിച്ചു തിരുമല എഴുതിയ ഗാനങ്ങളുമായി ആദ്യം പുറത്തിറങ്ങിയത്. നടന്‍ മധു ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധായകന്‍.
കവിതകളെഴുതിയാണ് ബിച്ചു തിരുമലയുടെ കാവ്യജീവിതത്തിന്റെ തുടക്കം. ഗായികയായ സഹോദരിക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനായിരുന്നു അദ്ദേഹം ആദ്യകാലങ്ങളില്‍ തൂലിക ചലിപ്പിച്ചത്. 1962ല്‍ അന്തര്‍സര്‍വകലാശാല റേഡിയോ നാടക മത്സരത്തില്‍ പങ്കാളിയായി. ‘ബല്ലാത്ത ദുനിയാവ്’ എന്ന നാടകമായിരുന്നു അദ്ദേഹം എഴുതിയത്. ഇതില്‍ വേഷമിടുകയും ചെയ്തു. ഈ നാടകം ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടി.
രണ്ടുതവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ബിച്ചു തിരുമലയെ തേടിയെത്തിയിട്ടുണ്ട്. ഇതിന് പുറമെ സുകുമാര്‍ അഴീക്കോട് തത്വമസി പുരസ്‌കാരം, കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ ചലച്ചിത്രരത്‌നം പുരസ്‌കാരം, സ്വാതി പി ഭാസ്‌കരന്‍ ഗാനസാഹിത്യപുരസ്‌കാരം തുടങ്ങിയവയ്ക്കും അര്‍ഹനായി.