ദരിദ്രർക്ക് ലഭിക്കാത്തത് മറ്റൊരാൾക്കും വേണ്ട, മറ്റുള്ളവരും മനുഷ്യരാണ്, ആളിക്കത്തി സോഷ്യൽമീഡിയ.. ആ പ്രതീക്ഷ മങ്ങുമോ?

നടി കെപിഎസി ലളിത കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നടിയുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ നീക്കത്തിന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് വിപി സജീന്ദ്രന്‍ എംഎല്‍എ. രാഷ്ട്രീയ ചായ്വ് കാരണമാണ് കെപിഎസി ലളിതയ്ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നതെന്നും ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് കെപിഎസി ലളിതയെ സഹായിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നത് എന്നു വ്യക്തമാക്കണമെന്നും എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണ രൂപം

പണം ഉള്ളവരെ കൂടുതൽ പണക്കാരാക്കുകയും അത് സംരക്ഷിക്കുകയും അവർക്ക് വേദന വരുമ്പോൾ തലോടുവാൻ കാണിക്കുന്ന ഉത്സാഹവും ശരിയല്ല. മറ്റുള്ളവരും മനുഷ്യരാണ് 🙏🙏
സിനിമാമേഖലയിൽ അവശത അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുള്ള ധാരാളം കലാകാരന്മാരെ എനിക്കറിയാം. അതുകൊണ്ട് ഒന്നോ രണ്ടോ ആളുകളുടെ പേര് മാത്രമായി ഞാൻ ഇവിടെ പ്രത്യേകം പറയുന്നില്ല.. കാരണം അത് മറ്റു കലാകാരന്മാരോടുള്ള നീതികേട് ആകും.

എങ്കിലും ഒന്ന് ഞാൻ പറയാം.. കെപിഎസി ലളിത എന്ന കലാകാരിക്ക് മാത്രമായി സാമ്പത്തിക സഹായം നൽകാനുള്ള സർക്കാർ തീരുമാനം ദൗർഭാഗ്യം ആണ്. അത് രാഷ്ട്രീയ ചായ്‌വ് നോക്കി കൊടുക്കുന്നതാണ്. ഈ സർക്കാർ സഹായം കൊടുക്കുന്നതിൽ പക്ഷാഭേദം കാണിക്കുന്നു എന്ന് പൊതുജനം വിലയിരുത്തും.


പണം ഉള്ളവരെ കൂടുതൽ പണക്കാർ ആകുന്നതിനും അവരെ കൂടുതൽ സുരക്ഷിതരായി സംരക്ഷിക്കുന്നതിനും ഇവിടെ കൃത്യമായ ഒരു വ്യവസ്ഥിതി രൂപപ്പെട്ടിരിക്കുന്നു എന്ന് പറയേണ്ടി വരുന്നു. അല്ല എന്നുണ്ടെങ്കിൽ ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് കെപിഎസി ലളിതയെ സഹായിക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നത് എന്നു വ്യക്തമാക്കണം ?
സിനിമ രംഗത്ത് തന്നെയുള്ള ഇല്ലായ്മക്കാരൻറെ കണ്ണുനീരുകളെ പരിഗണിക്കാതെ അവരുടെ അവശതകൾക്ക് ചെവികൊടുക്കാതെ കെപിഎസി ലളിതയ്ക്ക് മാത്രമായി രൂപംകൊള്ളുന്ന ജാഗ്രത തികഞ്ഞ പരിഹാസം അർഹിക്കുന്നു.

ദരിദ്രർക്ക് ലഭിക്കാത്ത ഒരു പരിഗണനയും ഉള്ളവന് നൽകുവാൻ പാടില്ല. ഉള്ളവന്റെയും ഇല്ലാത്തവന്റെയും കണ്ണുനീരിന് ഉപ്പുരസം തന്നെയാണുള്ളത്. അത് തിരിച്ചറിയുവാൻ ജനായത്ത ഭരണകൂടങ്ങൾക്ക് സാധിക്കണം. വിശന്ന് കരിഞ്ഞ വയറുമായി ഇരിക്കുന്നവരുടെ മുൻപിലൂടെ സർക്കാരിന്റെ കാറ്ററിംഗ് വണ്ടി ഹോണടിച്ചു ചീറിപ്പായുന്ന അനുഭവമാണോ ? എന്ത് കഷ്ടമാണിത് ? സർക്കാർ ഖജനാവിലെ പണം പൊതുജനങ്ങളുടെ പണം ആണ്. അത് വിതരണം ചെയ്യുന്നതിൽ നീതി വേണം.
നീതി എല്ലാവർക്കും ലഭിക്കണം ഒരു കൂട്ടർക്ക് മാത്രമേ നീതി ലഭിക്കുന്നുള്ളൂ എങ്കിൽ, മഹാകവി ചങ്ങമ്പുഴയുടെ രണ്ട് ഈരടികൾ ഞാൻ കടം എടുക്കുകയാണ്.

പണമുള്ളോർ നിർമ്മിച്ച് നീതിക്ക് ഇതിലൊന്നും ചെയ്യുവാൻ ഇല്ലേ ഞാൻ പിൻവലിപ്പൂ.. ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരെ നിങ്ങൾതൻ പിന്മുറക്കാർ ?

എല്ലാവർക്കും രാഷ്ട്രീയം ഉണ്ട് രാഷ്ട്രീയ വിയോജിപ്പുകളും ഉണ്ട് എങ്കിലും.. നമ്മളെല്ലാവരും ഏറെ ഇഷ്ടപ്പെടുന്ന ഈ അനുഗ്രഹീത കലാകാരിക്ക് ഇത്തരത്തിൽ പക്ഷാഭേദപരമായി സംഭാവന നൽകി സമൂഹമധ്യത്തിൽ ഈ കലാകാരിയെ CPM അവഹേളിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്.

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കെ.പി.എ.സി ലളിതയുടെ ചികിത്സാ ചെലവ് ഏറ്റെടുത്തത് അവരുടെ തന്നെ ആവശ്യപ്രകാരമാണെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞിരുന്നു. കെ.പി.എ.സി ലളിത കലാകാരിയാണ്. അവരെ കൈയൊഴിയാൻ സാധിക്കില്ല. അതാണ് സർക്കാർ ചികിത്സാ ചെലവ് ഏറ്റെടുത്തതെന്നും മന്ത്രി പറഞ്ഞു.

നാലു പതിറ്റാണ്ടോളമായി സിനിമാ മേഖലയിലെ സജീവ സാന്നിധ്യമായ കെപിഎസി ലളിതയ്ക്ക് ഇത്രകാലമത്രയും കൊണ്ട് സമ്പാദിച്ച പണം മതിയാകില്ലേ ചികിത്സയ്ക്ക് എന്നായിരുന്നു പൊതുവായി ഉയർന്ന വിമർശനങ്ങൾ. ഇതില്‍ പ്രതികരണവുമായി നടനും എം പി യുമായ സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു.

അപേക്ഷ സര്‍ക്കാരിന്റെ മുന്നില്‍ അപേക്ഷ എത്തിയതിനാലാകാം സാമ്പത്തിക സഹായം നല്‍കുന്നത് എന്നാണ് സുരേഷ് ഗോപി പറഞ്ഞത് . ഇതൊക്കെ സര്‍ക്കാരിന്റെ അവകാശങ്ങളില്‍പ്പെട്ട കാര്യങ്ങളാണ്. താന്‍ അഭിപ്രായം പറയുന്നത് ശരിയല്ല. സര്‍ക്കാരിന്റെ സത്യസന്ധതയില്‍ നിങ്ങള്‍ക്ക് സംശയം തോന്നുന്നുണ്ടെങ്കില്‍ സത്യാവസ്ഥ അന്വേഷിച്ചു കണ്ടെത്തുകയാണ് വേണ്ടത്. അല്ലാതെ അതിനെ കുറിച്ച് പുലഭ്യം പറഞ്ഞു നടക്കുന്നത് തെറ്റാണ്. കലാകാരന്മാര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടില്‍ നിന്ന് കലാകാരന്മാര്‍ക്ക് ചികിത്സാ സഹായം നല്‍കാറുണ്ട്. എന്റെ വകയായി മാത്രം 36 പേര്‍ക്ക് വര്‍ഷം തോറും സഹായം നല്‍കുന്നുണ്ട്. രണ്ട് കോടി 50 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം കഴിഞ്ഞ ഫെബ്രുവരിയിലെ കണക്ക് അനുസരിച്ച് ഇതിനോടകം നല്‍കി കഴിഞ്ഞു എന്നും സുരേഷ് ഗോപി പറഞ്ഞു.

Noora T Noora T :