ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോരാൻ പണം കൊടുക്കാനില്ലാതെ കരഞ്ഞു! ചികിത്സയ്ക്കാൻ കയ്യിൽ കാശില്ല… ശാരദക്കുട്ടി പറയുന്നു..ഒടുവിൽ എല്ലാം പുറത്തേക്ക്

കരള്‍ രോഗം ബാധിച്ചു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കെപിഎസി ലളിത. താരത്തിന്റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തതിന് പിന്നാലെ നിരവധിപേരാണ് വിമർശനം ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തിയത്.

നാലു പതിറ്റാണ്ടോളമായി സിനിമാ മേഖലയിലെ സജീവ സാന്നിധ്യമായ കെപിഎസി ലളിതയ്ക്ക് ഇത്രകാലമത്രയും കൊണ്ട് സമ്പാദിച്ച പണം മതിയാകില്ലേ ചികിത്സയ്ക്ക് എന്നായിരുന്നു പൊതുവായി ഉയർന്ന വിമർശനങ്ങൾ.ഇപ്പോഴിതാ കെപിഎസി ലളിതയെക്കുറിച്ച് പറയുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് വിശദീകരണം. സാമ്പത്തികബുദ്ധിമുട്ടിലായിരുന്നതായി നമുക്കറിയാം. സങ്കടപ്പെടുത്തുന്ന ജീവിതമായിരുന്നു ആ മികച്ച കലാകാരിയുടേത് എന്ന് തോന്നിയിട്ടുണ്ട് എന്നും ശാരദക്കുട്ടി പറയുന്നു.

ശാരദക്കുട്ടിയുടെ വാക്കുകളിലേക്ക്

13 വയസ്സു മുതൽ നൃത്തവും നാടകവും അഭിനയവുമായി തനിക്കറിയാവുന്ന തൊഴിൽ ഏറ്റവും ആത്മാർഥമായി ചെയ്ത് കേരളം നിറഞ്ഞു നിന്ന നടിയാണ് കെ.പി എ സി ലളിത. കാലിന് ശസ്ത്രക്രിയ കഴിഞ്ഞ അനാരോഗ്യ കാലത്തും മികച്ച വരുമാനമുള്ള തൊഴിൽ ചെയ്യുകയായിരുന്നു അവർ. ഒരിക്കൽ ചടുലമായി ചലച്ചിരുന്ന ആ കാലുകൾ വലിച്ചു വെച്ച് അവർ തട്ടീം മുട്ടീം നടക്കുന്നത് കാണുമ്പോൾ വിഷമം തോന്നിയിട്ടുണ്ട്. കലയിൽ സമർപ്പിച്ച ജീവിതമാണത്. വിലപ്പെട്ട ജീവിതമാണത്. വിലയേറിയ അഭിനേത്രി ആണവർ.പറഞ്ഞു വന്നത് അതല്ല . സത്യന്റെയും കൊട്ടാരക്കരയുടെയും കാലം മുതൽ മികച്ച രീതിയിൽ സ്വന്തം തൊഴിൽ ചെയ്തു ജീവിക്കുന്ന ഒരു സ്ത്രീക്ക് തന്റെ അവശ കാലത്ത് കയ്യിൽ സമ്പാദ്യമൊന്നുമില്ലാതായിരിക്കുന്നു. സ്ത്രീകൾ ശ്രദ്ധിക്കേണ്ട പോയിന്റ് അതാണ് .

പ്രശസ്തനായ സംവിധായകൻ ഭരതന്റെ ഭാര്യയായിരുന്ന കാലത്ത് ശ്രീക്കുട്ടിയെ പ്രസവിച്ചു കിടന്ന ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോരാൻ പണം കൊടുക്കാനില്ലാതെ കരഞ്ഞ കഥ ആത്മകഥയിൽ അവർ എഴുതിയിട്ടുണ്ട്. മകളുടെ വിവാഹ സമയത്തും മകന്റെ ചികിത്സാ കാലത്തും അവർ സാമ്പത്തികബുദ്ധിമുട്ടിലായിരുന്നതായി നമുക്കറിയാം.

ലളിതച്ചേച്ചിയുടെ കയ്യിൽ പണമില്ലെന്നു പറഞ്ഞാൽ എനിക്കു വിശ്വസിക്കുവാൻ ഒരു പ്രയാസവുമില്ല. വലിയ ശമ്പളം വാങ്ങുന്ന സ്ത്രീകളെ , സ്വന്തമായി അക്കൗണ്ടില്ലാത്തവരെ എത്രയോ പേരെ എനിക്കു നേരിട്ടറിയാം. ശമ്പളം ഒപ്പിട്ടു വാങ്ങി പിറ്റേന്നത്തെ വണ്ടിക്കൂലിക്ക് ഭർത്താവിനു നേരെ കൈ നീട്ടുകയും അതൊരു കുലീനതയോ സൗകര്യമോ ഭാഗ്യമോ ആയി കാണുകയും ചെയ്യുന്നവർ . അവരിൽ ചിലർ വീണു കിട്ടിയ ഭാഗ്യം പോലെ ചിലപ്പോൾ സംരക്ഷിക്കപ്പെടും. മറ്റു ചിലർ കണ്ണുനീരൊഴുക്കി പശ്ചാത്തപിക്കും. പെണ്ണുങ്ങളുടെ കാര്യമൊക്കെ ഒരു ഭാഗ്യയോഗമാണെന്ന് സമാധാനിക്കും.

സ്ത്രീകൾ വരുമാനമുള്ള തൊഴിൽ ചെയ്ത് പണമുണ്ടാക്കിയാൽ പോരാ, അത് സൂക്ഷിക്കണം. സ്വന്തം സമ്പാദ്യം സ്വന്തമായ അക്കൗണ്ടിൽ തന്നെ സൂക്ഷിക്കണം. ജോയിന്റ് അക്കൗണ്ട് എന്നതിൽ ചെറുതല്ലാത്ത ചതികളുണ്ട്. തനിക്കുള്ളത് കരുതിയല്ലാതെ ജീവിക്കുന്നവർ ആണായാലും പെണ്ണായാലും ഒടുവിൽ നിസ്സഹായതയുടെ ആകാശം നോക്കി നെടുവീർപ്പിടേണ്ടി വരും. വിശ്വസ്ത എന്നതിന് അമരകോശം നൽകുന്ന അർഥം വിഫലമായി ശ്വസിച്ചു ജീവിക്കുന്നവൾ എന്നാണ് . ‘ വിഫലം ശ്വസിതി വിശ്വസ്താ’. സ്ത്രീ വിശ്വസ്തയായിരിക്കണം എന്ന് അനുശാസിക്കുന്ന സമൂഹം ഉദ്ദേശിക്കുന്നതെന്തെന്ന് വ്യക്തമാണല്ലോ.

18 വയസ്സായ ഓരോ പെൺകുട്ടിയും ചെറിയ തുകയെങ്കിലും നിക്ഷേപിച്ച് സ്വന്തമായി അക്കൗണ്ട് തുടങ്ങണം. കിട്ടുന്നതിൽ ഒരു വിഹിതം തനിക്കു വേണ്ടി മാത്രം സൂക്ഷിക്കണം. രഹസ്യമായി വേണമെങ്കിൽ അങ്ങനെ. ഇതിൽ വിശ്വാസത്തിന്റെ പ്രശ്നമൊന്നുമില്ല. അഭിമാനത്തോടെ ജീവിക്കുക എന്നത് വളരെ പ്രധാനമാണ്. അതിന് സ്വാശ്രയത്വം വളരെ പ്രധാനമാണ്. വിഫലമായി ശ്വസിച്ചു ജീവിക്കരുത്. കേരളം കണ്ട ഏറ്റവും മികച്ച ഒരു കലാകാരിയുടെ ജീവിതത്തിൽ നിന്ന് നാമത്രയുമെങ്കിലും പഠിക്കണം.

എനിക്കേറ്റവും പ്രിയപ്പെട്ട ലളിതച്ചേച്ചീ നിങ്ങൾ വേഗം സുഖം പ്രാപിക്കണം. എന്നുപറഞ്ഞുകൊണ്ടാണ് അവർ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അതെ സമയം കെപിഎസി ലളിതയ്ക്ക് കരൾ മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയക്കായി ദാതാവിനെതേടി മകൾ ശ്രീകുട്ടി ഭരതൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ എത്തിയിരുന്നു. ശ്രീക്കുട്ടി ഭരതന്റെ കുറിപ്പ് സിനിമാ മേഖലയിലെ പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്‌ക്കുന്നുണ്ട്‌. കെപിഎസി ലളിതയുടെ ആരോഗ്യ സ്ഥിതി ഗുരുതരാവസ്ഥയിലാണെന്നാണ് മകൾ കുറിപ്പിൽ പറഞ്ഞത്

Noora T Noora T :