സായികുമാറിന്റെയും ശോഭാ മോഹന്റെയും സഹോദരിയാണ് ശൈലജ. ദുല്‍ഖര്‍ സല്‍മാന്റെ ‘സല്യൂട്ട്’, ജോജു ജോര്‍ജിന്റെ ‘ഒരു താത്വിക അവലോകനം’ എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള ശൈലജ സിനിമയിലെത്താന്‍ വൈകിയതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്
ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.
നടിയുടെ വാക്കുകള്‍
പെണ്‍മക്കള്‍ അഭിനയിക്കുന്നതില്‍ അച്ഛനും അമ്മയും പൊതുവേ വലിയ താല്‍പര്യം കാണിച്ചിരുന്നില്ല. ശോഭച്ചേച്ചി കോളജില്‍ പഠിക്കുമ്പോഴാണ് മുകേഷിന്റെ ആദ്യ സിനിമയായ ബലൂണില്‍ നായികയാകുന്നത്. ചേച്ചിക്ക് വലിയ ഇഷ്ടമായിരുന്നു അഭിനയം. ആ സിനിയുടെ അണിയറപ്രവര്‍ത്തകരെല്ലാം അച്ഛന് അടുത്തറിയാവുന്നവരും ഷൂട്ടിങ് വീടിന് അടുത്ത് ആയതിനാലുമൊക്കെ ചേച്ചിക്ക് വലിയ എതിര്‍പ്പു നേരിടേണ്ടി വന്നില്ല. പിന്നീട് വിവാഹം കഴിഞ്ഞപ്പോള്‍ മോഹന്‍ ചേട്ടന്‍ ചേച്ചി അഭിനയിക്കാന്‍ വലിയ പ്രോത്സാഹനം നല്‍കി.
ഞങ്ങള്‍ പെണ്‍മക്കള്‍ ജോലിക്കു പോകുന്നതില്‍പോലും അമ്മ ആദ്യമൊന്നും വലിയ താല്‍പര്യം പറഞ്ഞിരുന്നില്ല. ഭര്‍ത്താവിന് ഇഷ്ടമാണെങ്കില്‍ ജോലിക്കു പോകാം എന്ന നിലപാടായിരുന്നു. പിന്നീട് അതൊക്കെ മാറി. ഞാന്‍ സീരിയലില്‍ അഭിനയിക്കുന്ന സമയത്ത് അമ്മയ്ക്കു നല്ല സുഖമില്ല. ഓര്‍മക്കുറവും ഉണ്ടായിരുന്നു. എങ്കിലും അമ്മയുടെ സമ്മതം വാങ്ങി. അഭിനയിച്ച രംഗങ്ങളൊക്കെ ഫോണില്‍ കാണിച്ചുകൊടുത്തപ്പോള്‍ ചിരിച്ചുകൊണ്ട് കണ്ടു
ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്ത സാധു സ്ത്രീയായിരുന്നു അമ്മ. അച്ഛന്‍ ഷൂട്ടിങ്ങിനൊക്കെ പോയിക്കഴിഞ്ഞാല്‍ ചിലപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞാകും വരുന്നത്. ഗള്‍ഫില്‍ പോകുന്നതു പോലെയായിരുന്നു പണ്ടത്തെ ഷൂട്ടിങ്ങെന്ന് അമ്മ പറയും.