മലയാള സിനിമയ്ക്ക് നിരവധി നല്ല ഗാനങ്ങൾ സമ്മാനിച്ച ഗായകനാണ് എം ജി ശ്രീകുമാർ. സംഗീത കുടുംബത്തിൽ ജനിച്ച എം ജി ശ്രീകുമാർ മോഹൻലാലിൻറെ ചിത്രങ്ങളിലായിരുന്നു ഗാനങ്ങൾ ഏറെയും ആലപിച്ചിട്ടുള്ളത്. ഇപ്പോൾ റിയാലിറ്റി ഷോകളിൽ വിധികർത്താവായും അദ്ദേഹം ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനാണ്. തന്റെ വിശേഷങ്ങളെല്ലാം എം.ജി ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്
ഇപ്പോഴിതാ ഗായകനെ തേടിയെത്തിയ സന്തോഷ വാർത്ത നേരിട്ട് ആരാധകരോട് പങ്കുവെക്കുകയാണ് എം ജി ശ്രീകുമാർ. എം.ജി ശ്രീകുമാറിന് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുകയാണ്. ദുബൈ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചര്‍ വകുപ്പാണ് ദീര്‍ഘകാല ഗോള്‍ഡന്‍ വിസ അനുവദിച്ചത്. ദുബൈയിലെ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ചാണ് എം.ജി ശ്രീകുമാറിന്റെ വിസ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്.
ദുബൈയിലെ താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇ.സി.എച്ഛ് സി.ഇ.ഓ ശ്രി ഇഖ്ബാല്‍ മാര്‍ക്കോണിയും സാന്നിധ്യത്തില്‍ എം.ജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. കഴിഞ്ഞ 43 വര്‍ഷമായി പതിനൊന്നിലധികം ഇന്ത്യന്‍ ഭാഷകളിലായി 35000പരം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അറബി ഭാഷയിലും ഗാനം ആലപിക്കാനിരിക്കുകയാണ് എം.ജി ശ്രീകുമാര്‍. പ്രൈഡ് ഓഫ് ഇന്ത്യ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ദുബൈയിലെത്തിയതാണ് എം.ജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും.
മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍, സംവിധായകന്‍ സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, സുരാജ് വെഞ്ഞാറമൂട്, നിര്‍മ്മാതാവ് ആന്‍റോ ജോസഫ്, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.