അടുത്തിരുന്നോട്ടെ എന്ന് ചോദിച്ചപ്പോ പത്രം വിരിച്ചു തന്നു. കേസും നിരാഹാരവും രാഷ്ട്രീയവും പറഞ്ഞില്ല; മനസ്സ് പുകഞ്ഞപ്പോ ഞാൻ എഴുന്നേറ്റ് യാത്ര പറഞ്ഞു; ശ്രീജിത്തിനെ കാണാൻ പോയ ആ അനുഭവം മറക്കാൻ കഴിയില്ല!

മിനിസ്ക്രീനിലും വെള്ളിത്തിരയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് കവിത നായർ. സിനിമകളിലും സീരിയലുകളിലും ചാനലുകളിലൂടെയുമൊക്കെ സജീവമായിരിക്കുന്നത് പോലെ കവിത സോഷ്യൽ മീഡിയയിലും ആക്ടീവാണ്. ഇപ്പോൾ ഇതാ കവിത നായരുടെ ഒരു പോസ്റ്റാണ്സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്‌

സെക്രട്ടറിയേറ്റിന്റെ മുൻപിൽ വർഷങ്ങളായി സമരമുഖത്തുള്ള ശ്രീജിത്തിനെ കാണാൻ പോയ അനുഭവത്തെകുറിച്ചാണ് കവിത പോസ്റ്റിൽ പറയുന്നത്. സഹോദരന്‍ ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്നും മരണത്തിലെ ദുരൂഹതകള്‍ നീക്കണമെന്നും ആവശ്യപ്പെട്ടാണ് വർഷങ്ങളായി ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരം ചെയ്തുവരുന്നത്. പലപ്പോഴും ആ വഴി പോകുമ്പോൾ ശ്രീജിത്തിനെ കാണാറുണ്ടെന്നും, ഒരു ദിവസം പോയപ്പോൾ അദ്ദേഹത്തെ കാണാൻ പോയ അനുഭവത്തെകുറിച്ചുമാണ് കവിത പറയുന്നത്.

‘ശ്രീജിത്ത് .. രണ്ടു വർഷം മുന്നേ സ്ഥിരമായി സെക്രട്ടറിയേറ്റിനു മുന്നിൽക്കൂടെ രാവിലെ 6.30 നു കടന്ന് പോകുന്ന ലൊക്കേഷൻ വണ്ടിയിലിരുന്നു കണ്ടോണ്ടിരുന്ന യുവാവ് . കുറേ നാൾ കഴിഞ്ഞപ്പോ ഒരു ദിവസം അയാളെ കാണാൻ വേണ്ടി രാവിലെ ഹോട്ടലിൽ നിന്നിറങ്ങി നടന്നു. തിരുവനന്തപുരം.. ഇവിടെ അതിരാവിലെകൾക്ക് പ്രത്യേക ശാന്തതയാണ് . അടുത്ത് ചെന്നപ്പോ അയാൾ തലേന്നത്തെ പത്രവും വായിച്ചിരിക്കുന്നു . അടുത്തിരുന്നോട്ടെ എന്ന് ചോദിച്ചപ്പോ പത്രം വിരിച്ചു തന്നു. കേസൊന്നും പറഞ്ഞില്ല . നിരാഹാരവും രാഷ്ട്രീയവും പറഞ്ഞില്ല. മനസ്സ് പുകഞ്ഞപ്പോ ഞാൻ എഴുന്നേറ്റ് യാത്ര പറഞ്ഞു. എന്തെകിലും വാങ്ങിത്തരണോ എന്ന് ചോദിച്ചപ്പോ വേണ്ടാന്ന് പറഞ്ഞു

അതുകഴിഞ്ഞു പിന്നെയും ഓരോ തവണ അതേ വഴി പോവുമ്പോ കണ്ണുകൾ സെക്രട്ടറിയേറ്റിന്റെ ക്ലോക്കിൽ നിന്ന് നേരെ താഴോട്ടു വരും. ഇന്നും. ഇൻസ്റ്റാഗ്രാം മതിലിൽ ഇതിനു പ്രസക്തിയില്ലായിരിക്കും പക്ഷേ ചിലതിനു നിറമില്ല. ചില ദിവസങ്ങൾക്കും ആളോള്ക്കും. എന്നായിരുന്നു കവിതയുടെ പോസ്റ്റ്.

കവിതയുടെ വാക്കുകൾക്ക് മറുപടിയുമായി ചില ആരാധകരും എത്തി. ലൈഫിൽ നഷ്ടങ്ങൾ ഉണ്ടാവും അതിനെതിരെ പ്രതികരിക്കേണ്ടത് സ്വന്തം ജീവിതം നശിപ്പിച്ചുകൊണ്ടാവരുത് എന്നായിരുന്നു ഒരാൾ പങ്ക് വച്ച കമന്റ്.

Noora T Noora T :