സിനിമ സെറ്റില്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ വേര്‍തിരിവിന് സാക്ഷിയാകേണ്ടി വന്ന അനുഭവം പങ്കുവെച്ച് നടൻ മണിയൻപിള്ള രാജൂ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്
”ഭക്ഷണ കാര്യത്തില്‍ വേര്‍തിരിവ് കാണിക്കുന്നത് കാണുമ്പോള്‍ ഭയങ്കര സങ്കടം വരും. വലിയ താരങ്ങള്‍ക്കൊക്കെ ചിക്കനും ഫിഷും കൊടുക്കുമ്പോള്‍, നമുക്കൊക്കെ എന്തെങ്കിലുമാണ് കിട്ടുക. മുന്‍പ് ലൈറ്റ് ബോയ്സിനും ക്യാമറ അസിസ്റ്റന്റുമാര്‍ക്കും ഇലയില്‍ പൊതിഞ്ഞ് സാമ്പാര്‍ സാദോ തൈര് സാദോ ഒക്കെയാണ് കൊടുക്കുന്നത്. അവരത് താഴെയിരുന്ന് പിച്ചക്കാര് കഴിക്കുന്ന പോലെയാണ് കഴിക്കുക. ഇത് കാണുമ്പോഴാണ് വല്ലാത്ത സങ്കടം വരുന്നത്.
ഞാന്‍ നസീര്‍ സാറിനോടും (പ്രേംനസീര്‍) ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സാര്‍, ഞാന്‍ തിരുവനന്തപുരത്ത് നിന്ന് വരുന്നതാണ്. അഭിനയത്തിനോട് അത്രയും പാഷന്‍ ഉള്ളതുകൊണ്ടാണ് രണ്ട് വര്‍ഷം ഇന്‍സ്റ്റിറ്റ്യൂട്ടിലും പഠിച്ച് ഇവിടെ വന്ന് മിനക്കെട്ട് നില്‍ക്കുന്നത്. പലപ്പോഴും അഭിനയിക്കുന്നതിന് പൈസ പോലും കിട്ടാറില്ല.
തിരുവനന്തപുരത്ത് അഞ്ച് കല്യാണമണ്ഡപങ്ങളുണ്ട്. എനിക്ക് തരക്കേടില്ലാത്തൊരു കുപ്പായമുണ്ടെങ്കില്‍ അവിടെയെല്ലാം പോയി എനിക്ക് സദ്യ കഴിക്കാം. അങ്ങനെയുള്ള സഥലത്ത് നിന്ന് വന്നാണ് ഞാന്‍ ഇവിടെ ഈ ഭക്ഷണം കഴിക്കുന്നത് എന്ന് സാറിനോട് തുറന്ന് പറഞ്ഞിട്ടുണ്ട്,” മണിയന്‍പിള്ള രാജു പറഞ്ഞു.