ലഹരിമരുന്നുകേസിന് പിന്നില്‍ ബിജെപിയുടെ ഗൂഡാലോചനയാണെന്ന അവകാശവാദവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. ബോളിവുഡിനെ മുംബൈയ്ക്ക് പുറത്തേക്ക് മാറ്റാനുള്ള ഗൂഡാലോചനയാണ് കേസിന് പിന്നിലെന്നും നവാബ് മാലിക് ആരോപിക്കുന്നു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചില ചലചിത്രതാരങ്ങള്‍ നടത്തിയ ചര്‍ച്ചകള്‍ ബോളിവുഡിനെ നോയിഡയിലേക്ക് പറിച്ച് നടുന്നതിനേക്കുറിച്ചാണെന്നും നവാബ് മാലിക് ആരോപിക്കുന്നു.
ബോളിവുഡിനെ അപമാനിക്കുക എന്ന ലക്ഷ്യം മാത്രമാണ് ആഡംബര കപ്പലില്‍ നിന്ന് ലഹരിമരുന്ന കണ്ടെത്തിയ സംഭവം എന്നും നവാബ് മാലിക് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ആര്യന്‍ ഖാനെ എന്‍സിബി ഓഫീസിലേക്ക് വലിച്ചിഴച്ച കിരണ്‍ ഗോസാവി ഇതിനോടകം ജയിലില്‍ ആയിട്ടുണ്ട്.
ഇനി സാഹചര്യങ്ങള്‍ മാറും. ആര്യന്‍ ഖാന് ജാമ്യം ലഭിക്കാതിരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നയാള് ഇപ്പോള്‍ കോടതിയുടെ വാതില്‍ മുട്ടുകയാണെന്നും എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കെഡെയെക്കുറിച്ച് നവാബ് മാലിക് പറഞ്ഞു.
21 ദിവസത്തെ ജയിൽ വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ആര്യൻഖാൻ ജയിൽ മോചിതനാകുന്നത്. ആര്യൻ ഖാനൊപ്പം അറസ്റ്റിലായ അർബാസ് മാർച്ചൻ്റിനും മുൻ മുൻ ധമേച്ചേയ്ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. മുൻപ് രണ്ട് തവണ ആര്യന്‍ ഖാന് ജാമ്യം നിഷേധിച്ചിരുന്നു. 20 ദിവസം മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലും 5 ദിവസം എന്‍സിബിയിലും ജുഡീഷ്യല്‍ കസ്റ്റഡിയിലും കഴിഞ്ഞതിന് ശേഷമാണ് ഒക്ടോബര്‍ 28ന് ഒടുവില്‍ ജാമ്യം ലഭിച്ചത്.