മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എൻസിബി. മുംബൈ ഹൈക്കോടതിയില്‍ ആണ് ആര്യൻ ഖാൻ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. മുംബൈയിലെ പ്രത്യക എൻഡിപിഎസ് സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നായിരുന്നു ആര്യൻ ഖാൻ ഹൈക്കോടതിയെ സമീപിച്ചത്. ആര്യൻഖാൻ പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കുന്നതിന് അടക്കം സാധ്യതയുണ്ട് എന്നാണ് ജാമ്യാപേക്ഷയെ എതിര്‍ത്ത് എൻസിബി ഹൈക്കോടതിയില്‍ വാദിച്ചത്.
ആര്യൻ ഖാൻ പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കുന്നതിന് അടക്കം സാധ്യതയുണ്ട്. സാക്ഷിയെ ഷാറൂഖിന്റെ മാനേജർ സ്വാധീനിച്ചു. കേസ് അന്വേഷണത്തിൽ രാജ്യാന്തര ലഹരിമാഫിയയുമായുള്ള ബന്ധം വരെ തെളിഞ്ഞുവെന്നും എൻസിബി വാദിച്ചു.
മയക്കുമരുന്ന് കേസില്‍ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണങ്ങള്‍ നിഷേധിച്ച് ആര്യൻ ഖാൻ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.കേസിലെ സാക്ഷികളുമായി തനിക്ക് ഒരു ബന്ധവുമില്ല. ആരെയും സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ല. പണം നൽകി ഒത്തുതീർപ്പിന് ശ്രമം ഉണ്ടായെന്ന ആരോപണവും ആര്യൻ ഖാൻ നിഷേധിച്ചു. ജാമ്യേപേക്ഷ പരിഗിണിക്കുന്നതിനു മുമ്പായി ആര്യൻ ഖാൻ ബോംബെ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ആരോപണങ്ങള്‍ നിഷേധിച്ചിരിക്കുന്നത്.