പ്രകൃതിദുരന്തത്തിൽ അടി പതറിയ കൂട്ടിക്കലിലെ ജനങ്ങൾക്ക് സഹായവുമായി നടന്‍ മമ്മൂട്ടി. തന്റെ ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ വഴിയാണ് മമ്മൂട്ടി, പ്രളയം തകര്‍ത്ത കൂട്ടിക്കല്ലിലെ ജനതയെ ചേര്‍ത്ത് പിടിക്കുന്നത്. മമ്മൂട്ടി തന്നെ നേരിട്ട് ഏര്‍പ്പാട് ചെയ്ത വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ സംഘം രാവിലെയോടെ കൂട്ടിക്കലില്‍ എത്തി സേവനം തുടങ്ങി.
ആലുവ രാജഗിരി ആശുപത്രിയുടെ മെഡിക്കല്‍ സൂപ്രണ്ടും ശ്വാസകോശ രോഗ വിദഗ്ധനുമായ ഡോ. സണ്ണി പി. ഓരത്തിലിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ദുരിതാശ്വാസ ക്യാംപുകളില്‍ എത്തിയിരിക്കുന്നത്. വിദഗ്ധ ഡോക്ടര്‍മാരും നിരവധി ആധുനിക മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളുമായാണ് സംഘം എത്തിയിരിക്കുന്നത്.
പത്തു കുടുംബങ്ങള്‍ക്ക് ഒന്ന് വീതം ജലസംഭരണി വച്ച് നൂറു ജലസംഭരണികള്‍ താരം കൂട്ടിക്കലില്‍ എത്തിച്ചു. പുരുഷന്‍മാര്‍-സ്ത്രീകള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അനുയോജ്യമായ പുതിയ വസ്ത്രങ്ങള്‍, പാത്രങ്ങള്‍, കിടക്കകള്‍ തുടങ്ങി മറ്റ് അവശ്യവസ്തുകള്‍ അടങ്ങുന്ന രണ്ടായിരത്തിലധികം കിറ്റുകളും വിതരണം ചെയ്യുന്നു.
കൂട്ടിക്കല്‍ ദുരന്തം ലോകമറിഞ്ഞതിനു തൊട്ടുപിന്നാലെ തന്നെ കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിങ് ഡയറക്ടര്‍ ഫാ തോമസ് കുര്യന്‍ മരോട്ടിപ്പുഴയെയും സംഘത്തെയും മമ്മൂട്ടി ദുരന്തസ്ഥലത്തേക്ക് അയച്ചിരുന്നു. പ്രദേശങ്ങള്‍ നേരിട്ടു കണ്ടതിനു ശേഷം അവര്‍ തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരമാണ് സഹായങ്ങള്‍ എത്തിക്കുന്നത്.