ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മകനെ കാണാൻ
ഷാരൂഖ് ഖാൻ എത്തി. ആർതർ റോഡ് ജയിലിലാണ് ഷാരൂഖ് ആര്യനെ കാണാൻ എത്തിയത്. അറസ്റ്റിലായ ശേഷം ആദ്യമായാണ് ഇരുവരും നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ മൂന്നാഴ്ചയായി ആര്യൻ ജയിലിലാണ്.
കഴിഞ്ഞ ദിവസം ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് സെഷന്‍സ് കോടതി തള്ളിയിരുന്നു. ആര്യന്‍ ഖാനൊപ്പം കൂട്ടുപ്രതികളായ മുന്‍മുന്‍ ധമേച്ച, അര്‍ബാസ് മര്‍ച്ചന്‍റ് എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി തള്ളി. ഇതിന് പിന്നാലെയാണ് ഷാരൂഖ് ഖാന്‍ മകനെ കാണാന്‍ ജയിലില്‍ എത്തിയത്.
ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ആര്യന്‍ ഒരു പുതുമുഖ നടിയുമായി നടത്തിയ ചാറ്റ് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കോടതിയിൽ സമർപ്പിച്ചിരുന്നു. ആര്യൻ ഖാനിൽ നിന്ന് ലഹരി മരുന്ന് കണ്ടെടുക്കാത്ത സാഹചര്യം കൂടി പരിഗണിച്ച് ജാമ്യം നൽകണമെന്നാണ് രണ്ട് ദിവസം നീണ്ടുനിന്ന വാദത്തിനിടെ ആര്യന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ വാട്‍സ് ആപ്പ് ചാറ്റുകളിൽ നിന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന തെളിവ് കിട്ടിയതായി എൻസിബി വാദിക്കുക ആയിരുന്നു.
ഒക്ടോബർ രണ്ടിനാണ് മുംബൈയിലെ ആഡംബര കപ്പലിൽ ലഹരി പാർട്ടിക്കിടെ നടന്ന എൻസിബി റെയ്ഡിൽ ഷാരൂഖ് ഖാന്റെ മകൻ ഉൾപ്പെടെ എട്ട് പേർ പിടിയിലായത്. കേസിൽ ഇതുവരെ 20 പേർ അറസ്റ്റിലായി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണ് ആര്യന്‍ ഖാനെന്നും ഇയാള്‍ക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നും കാണിച്ചാണ് എന്‍.സി.ബി ആര്യന്റെ ജാമ്യ ഹരജിയെ എതിര്‍ത്തത്. എന്നാല്‍ റെയ്ഡിനിടയില്‍ ആര്യന്റെ കയ്യില്‍ നിന്നും ലഹരി പദാര്‍ത്ഥങ്ങള്‍ ഒന്നും തന്നെ കണ്ടെടുത്തിട്ടില്ലെന്നും ആര്യന്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്നുമായിരുന്നു ആര്യന്റെ അഭിഭാഷകന്‍ അറിയിച്ചിരുന്നത്. ആയതിനാല്‍ ആര്യനെ കേസില്‍ നിന്നും ഒഴിവാക്കണമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു
വലിയ അളവിലുള്ള ലഹരിമരുന്നിനെ കുറിച്ച് ആര്യന്റെ വാട്‌സ്ആപ്പ് ചാറ്റിൽ വ്യക്തമാക്കുന്നുണ്ട് . ലഹരിവിരുന്ന് നടന്ന ആഡംബര കപ്പലിലേക്ക് ക്ഷണിച്ചിട്ടാണ് പോയതെങ്കിൽ ക്ഷണക്കത്ത് എവിടെയെന്നും എൻസിബി ചോദിക്കുകയുണ്ടായി. യുവാക്കളുടെ ലഹരി ഉപയോഗത്തെ കുറിച്ച് ആശങ്കയുണ്ടെന്നും എൻസിബി തുറന്നടിച്ചു. നാർക്കോട്ടിക് വിരുദ്ധ നിയമത്തിലെ ഏറ്റവും കടുത്ത വകുപ്പുകൾ ആണ് ആര്യനെതിരെ ചുമത്തിയിരിക്കുന്നത്
മുംബൈ തീരത്തെ ആഡംബര കപ്പലില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ പത്ത് പേര്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്ന് കൊക്കെയ്ന്‍,ഹാഷിഷ്, എം.ഡി.എം.എ എന്നിവയും പിടിച്ചെടുത്തിരുന്നു. രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട കോര്‍ഡേലിയ ക്രൂയിസ് ലൈനറിന്റെ എംപ്രസ് കപ്പലിലായിരുന്നു റെയ്ഡ് നടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറി.കപ്പല്‍ മുംബൈ തീരത്തുനിന്ന് കടലിന്റെ മധ്യത്തിലെത്തിയപ്പോള്‍ റേവ് പാര്‍ട്ടി ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് പാര്‍ട്ടിക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തത്