ആശുപത്രിയിൽ പോകുന്നതിന് തൊട്ട് മുന്നേ വേണു വിളിച്ചു.. രാവിലെ 8 മണിയ്ക്കായിരുന്നു ആ ഫോൺ കോൾ വന്നത്, അവസാനമായി പറഞ്ഞ ആ വാക്കുകൾ! ചങ്ക് തകർക്കുന്ന വെളിപ്പടുത്തൽ

നടൻ നെടുമുടി വേണുവിന്റെ വിയോഗം ഇപ്പോഴും പലർക്കും ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. നടൻ എന്നതിലുപരി എല്ലാവർക്കും അടുത്ത സുഹൃത്ത് കൂടിയായിരുന്നു അദ്ദേഹം. നടൻ ഓർമ്മകൾ പങ്കുവെച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും എത്തുന്നത്.

നെടുമുടി വേണുവിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു സംവിധായകൻ ഫാസിൽ. ആലപ്പുഴ എസ്ഡി കോളേജിൽ ഇരുവരും ഒന്നിച്ചായിരുന്നു പഠിച്ചിരുന്നത്. കോളേജ് കാലത്ത് സഹപാഠിയായ ഫാസിൽ എഴുതിയ നാടകങ്ങളിലൂടെയാണ് അദ്ദേഹം കലാരംഗത്ത് സജീവമായത്. പിന്നീട് ഫാസിൽ സിനിമയിൽ എത്തിയപ്പോഴും തന്റെ ചിത്രങ്ങളിൽ പ്രധാനപ്പെട്ട ഒരു വേഷത്തിൽ നെടുമുടിയും ഉണ്ടായിരുന്നു.

ഇപ്പോഴിത നെടുമുടിയുടെ വിയോഗം ഫാസിലെ ഏറെ സങ്കടത്തിലാഴത്തിയിട്ടുണ്ട്. ആശുപത്രിയിലേക്ക് പോകുന്നതിന് മണിക്കൂറുകൾക്ക് മുൻപ് അദ്ദേഹം വിളിച്ചത് ഫാസിലിനെ ആയിരുന്നു.സുഹൃത്തിനെ കുറിച്ച് വാചാലനായി ഫാസിൽ എത്തിയിരുന്നു. ഒരു പ്രമുഖ ചാനലിനോടായിരുന്നു ഫാസിലിന്റെ പ്രതികരണം

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ…..

രാവിലെ ഒരു എട്ടുമണിയോടെ ആയിരുന്നു ഫോൺ വന്നത്. എന്താ വേണുവേ എന്ന് ചോദിച്ചപ്പോൾ. ഒന്നുമില്ല കുറേ ആയില്ലേ സംസാരിച്ചിട്ട് അതുെകാണ്ട് വിളിച്ചതാണ് എന്നായിരുന്നു മറുപടി. ആശുപത്രിയിലേക്ക് പോകുന്നതിന് െതാട്ടുമുൻപായിരുന്നു ഈ വിളി. ആശുപത്രിയിൽ എത്തിക്കഴിഞ്ഞ ശേഷം അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞു. ഇന്നലെ രാത്രി അതേ നമ്പറിൽ നിന്നും വീണ്ടും ഫോൺ വന്നു. അദ്ദേഹത്തിന്റെ മകൻ ഉണ്ണിയായിരുന്നു. അത് അപ്പോഴാണ് അദ്ദേഹത്തിന്റെ അതീവഗുരുതരാവസ്ഥയെ പറ്റി അറിയുന്നത്

വ്യക്തിപരമായ വലിയ നഷ്ടമാണ് വേണുവിന്റെ വേർപാട്. സിനിമയിലാണെങ്കിൽ ഒരു നാഷനൽ അവാർഡ് ലഭിച്ചില്ല എന്നതൊഴിച്ചാൽ ബാക്കിയെല്ലാം നേടി വേണു. സോമൻ, സുകുമാരൻ, രതീഷ് ആ തലമുറയിൽ തിളങ്ങി. മമ്മൂട്ടി, മോഹൻലാൽ അവിടെയും വേണു നിറഞ്ഞു. ഇപ്പോഴത്തെ പൃഥ്വി, കുഞ്ചാക്കോ ബോബൻ, ഫഹദ് അവർക്കൊപ്പവും ഈ തലമുറയിലും വേണു നിറഞ്ഞുനിന്നു

ഞങ്ങൾ തമ്മിൽ 53 വർഷത്തെ ബന്ധമുണ്ട്. ഒരുമിച്ചായിരുന്നു കോളജ് പഠനം. ഒരുമിച്ച് മിമിക്രി ചെയ്തു, ഒരുതട്ടിൽ നാടകം ചെയ്തു. ഒരുഘട്ടത്തിൽ വേണു തിരുവനന്തപുരത്ത് സിനിമയ്ക്കായി പോയി. പത്മരാജനും ഭരതനുമടക്കം നിരവധിപേർ അദ്ദേഹത്തെ ഏറ്റെടുക്കാൻ നിൽക്കുന്നുണ്ടായിരുന്നു. ഉദയ-നവോദയയുടെ കൂടെ ഞാനും സംവിധായകനായി മാറി. മൂന്ന് തലമുറക്കൊപ്പം നടന്ന താരമാണ് നെടുമുടി വേണു. അദ്ദേഹം മലയാളസിനിമയിൽ നിറഞ്ഞാടുകയായിരുന്നു. മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് കിട്ടുമെന്ന് ഞാൻ വിചാരിച്ചിരുന്നു. ’35ാം വയസ്സിലും 36ാം വയസ്സിലും വേണു ചെയ്തപോലുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ മലയാളത്തിൽ വേറൊരാളില്ല. അദ്ദേഹം ഇനി പോകുന്ന പരലോകത്തും നിറഞ്ഞാടട്ടെഎന്ന് ഫാസിൽ പറഞ്ഞു.

വല്യേട്ടൻ എന്നാണ് സംവിധായകൻ പ്രിയദർശൻ നെടുമുടിയെ വിശേഷിപ്പിച്ചത്. നെടുമുടിയെ അനുസ്മരിച്ച് മോഹൻലാലും രംഗത്ത് എത്തിയിരുന്നു.ഒരു ജേഷ്ഠസഹോദരനെപ്പോലെ, ചേർത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടൻ എന്നാണ് മോഹൻലാൽ പറയുന്നത്.. അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട് പ്രിയപ്പെട്ട വേണുച്ചേട്ടൻ നമ്മെ വിട്ടുപിരിഞ്ഞു. നാടക അരങ്ങുകളിൽ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിന്റെ ഹിമാലയശൃംഗം കീഴടക്കിയ ആ മഹാപ്രതിഭയുടെ വേർപാട് മലയാളത്തിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ്. വ്യക്തിപരമായി എനിക്കതൊരു വലിയ വേദനയും. ഒരു ജേഷ്ഠസഹോദരനെപ്പോലെ, ചേർത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടൻ എനിക്ക്. എത്ര സിനിമകളിൽ ഒന്നിച്ചു ഞങ്ങൾ. മലയാളം നെഞ്ചോടുചേർത്ത എത്ര വൈകാരിക സന്ദർഭങ്ങൾ ഒന്നിച്ചുസമ്മാനിക്കാനായി ഞങ്ങൾക്ക്. ആഴത്തിലുള്ള വായനയും അതിലൂടെ നേടിയ അറിവും കൊണ്ട്, തുല്യം വയ്ക്കാനില്ലാത്ത വ്യക്തിത്വമായി മാറിയ എന്റെ വേണു ചേട്ടന് ഔപചാരികമായ ഒരു ആദരാഞ്ജലി നൽകാൻ ആവുന്നില്ല. കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ ആ വലിയ മനസ്സിന്റെ സ്നേഹച്ചൂട് ഹൃദയത്തിൽ നിന്ന് ഒരിക്കലും മായില്ല നടൻ കുറിച്ചു.

നടി മഞ്ജ വാര്യരും വേദന പങ്കുവെച്ച് രംഗത്ത് എത്തിയിരുന്നു. നടനോടൊപ്പമുളള ചിത്രം പങ്കുവെച്ച് കൊണ്ടാണ് നെടുമുടി വേണുവുമായിട്ടുളള അടുപ്പത്തെ കുറിച്ച് നടി പറഞ്ഞത്.

Noora T Noora T :