സ്വന്തം തിരക്കഥയില്‍, മറ്റുള്ളവരെ ചിരിപ്പിക്കാനായി തനിക്കായി ഒരു കോമാളിയുടെ വേഷം തുന്നി പിടിപ്പിക്കുക; ‘സ്വയം പരിഹാസ്യര്‍ ആകുന്ന ‘ കഥാപാത്രങ്ങള്‍; ശ്രീനിവാസനെ കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു !

മലയാളികൾ ഏറെ ബഹുമാനിക്കുന്ന നായകനാണ് ശ്രീനിവാസന്‍. സ്വന്തമായി കഥയൊരുക്കി അതിൽ അഭിനയിക്കുന്ന നടന്മാർ മലയാളത്തിൽ നിരവധിയുണ്ട്. എന്നാൽ, അതിൽ പരിഹസിക്കപ്പെടുന്ന കഥാപാത്രത്തെ സ്വയം തിരഞ്ഞെടുക്കുന്ന നായകൻ ഒരുപക്ഷെ, ശ്രീനിവാസൻ മാത്രമേ ഉണ്ടാവുകയുള്ളു. ഇപ്പോഴിതാ സിനിമാസ്വദകരുടെ ഗ്രൂപ്പില്‍ ശ്രീനിവസാന്റെ തിരക്കഥയെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും സനല്‍ കുമാര്‍ പത്മനാഭവന്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. പൂര്‍ണമായ കുറിപ്പ് വായിക്കാം…

”ഒരു കഴിവുമില്ലാതെ, വല്ലവനും എഴുതിയ സ്‌ക്രിപ്റ്റ് മോഷ്ടിച്ച് അഭിനയിച്ചു പെട്ടെന്നൊരു ദിവസം കൊണ്ട് വെള്ളിത്തിരയില്‍ താരം ആയ സരോജ് കുമാര്‍. തന്റെ സുഹൃത്ത് നരേന്ദ്രന്റെ മകന്‍ ജയകാന്തനെ തന്റെ നാട്ടില്‍ നിന്നും ഓടിക്കാന്‍ നോക്കി എപ്പോഴും താന്‍ കുഴിച്ച കുഴിയില്‍ ചാടുന്ന ഭാര്‍ഗവന്‍! തിരക്കഥ എഴുതി തയ്യാറാക്കി കുട്ടയില്‍ വെച്ചു വില്‍ക്കുവാന്‍ നടക്കുന്ന മാനസിക രോഗി ജെയിംസ് (സ്വയംവരപ്പന്തല്‍)! ഒരു തഹസില്‍ദാര്‍ ആയിരുന്നിട്ടു പോലും എഴുത്തുകാരന്‍ ആയ കൂട്ടുകാരന്റെ നോവലില്‍ കോമാളി ആകാന്‍ വിധിക്കപെട്ട രാമകൃഷ്ണന്‍! (അയാള്‍ കഥ എഴുതുക ആണു)

മാമന്റെ ഉപദേശം കേട്ടു ചാണ്ടിയുടെയും കൂട്ടരുടെയും തന്ത്രങ്ങള്‍ ചോര്‍ത്താനായി അവരുടെ കൂടെ ‘കൂലിയും വേണ്ട ആഹാരവും വേണ്ട ‘ എന്നും പറഞ്ഞു ജോലിക്കു കയറുന്ന മരുത് (മറവത്തൂര്‍ കനവ് ). ഒരു പെണ്ണിന്റെ സ്‌നേഹത്തിനായി ദാഹിക്കുന്ന ചട്ടമ്പി കാരക്കൂട്ടില്‍ ദാസന്‍ ( ഗോളാന്തര വാര്‍ത്ത ) ..
ഒന്നിനും കൊള്ളാത്ത , ഒരു പണിയും ചെയ്യാന്‍ അറിയാതെ ഒരു മണ്ടനെ പോലെ വര്‍ഷങ്ങള്‍ ആയി മെയിന്‍ തച്ചന്റെ കൂടെ പണി പഠിക്കാന്‍ ആയി നടക്കുന്ന ഭാര്‍ഗവന്‍ ആശാരി ( ചമ്പക്കുളം തച്ചന്‍).

ശങ്കര്‍ ദാസിനെ കാണാന്‍ വരുന്ന എല്ലാവര്‍ക്കും 100 രൂപ കൊടുക്കുന്നു എന്ന് കേട്ടു ഓടി വരുന്ന നോവലിസ്റ്റ് അംബുജാക്ഷന്‍! മീരയെ ഇമ്പ്രെസ്സ് ചെയ്യുവാന്‍ ആയി അതിരാവിലെ ഓടുകയും ചാടുകയും, പാട്ട് പാടുകയും, ഹിന്ദി സംസാരിക്കുകയും ഒക്കെ ചെയ്യുന്ന സ്മാര്‍ട്ട് ആയ ബാബുരാജ് ! (മൈ ഡിയര്‍ മുത്തശ്ശന്‍)
ചീറി വരുന്ന വെടിയുണ്ടകള്‍ക്ക് നേരെ വിരിമാറ് കാണിച്ചു കൊടുത്തേക്കാന്‍, പെണ്ണ് കാണാന്‍ പോകുമ്പോള്‍ പെണ്ണിന് പറയുന്ന, പോളണ്ടിനെ കുറിച്ചു ഒരക്ഷരം മിണ്ടിയാല്‍ ചൂടാവുന്ന പ്രഭ.

അമേരിക്കയില്‍ പോകാന്‍ ആയി, തന്റെ കൂട്ടുകാരന് ചുമ്മാ തമാശക്ക് തല്ലുവാന്‍ ആയി തന്റെ കവിള്‍ കാണിച്ചു കൊടുക്കുന്ന വിജയന്‍. ഉപമകള്‍ ഒന്നും വേണ്ടി വരാത്ത തളത്തില്‍ ദിനേശന്‍. തന്റെ കൂട്ടുകാരന്‍ സേതുവിനെ ഒന്ന് ഒഴിവാക്കാന്‍ ആയി കള്ളന്റെ വേഷം കെട്ടി സ്വയം കുടുങ്ങിയ മാധവന്‍! (ഗാന്ധിനഗര്‍)
ഒരു ലോഡ് അമേരിക്കന്‍ തന്ത്രങ്ങളും ആയി ഇന്ത്യയില്‍ ലാന്‍ഡ് ചെയ്ത എം എ ധവാന്‍ എന്ന മാധവന്‍. (മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു) അവിവേകം വെച്ചു പൊറുപ്പിക്കാത്ത , കാക്കിക്കുള്ളിലെ കലാകാരന്‍ ഇന്‍സ്പെക്ടര്‍ രാജേന്ദ്രന്‍! (സന്മനസുള്ളവര്‍ക്കു സമാധാനം)

തുടങ്ങി എത്രയെത്ര ‘സ്വയം പരിഹാസ്യര്‍ ആകുന്ന ‘ കഥാപാത്രങ്ങള്‍. സ്വന്തം തിരക്കഥയില്‍, മറ്റുള്ളവരെ ചിരിപ്പിക്കാനായി തനിക്കായി ഒരു കോമാളിയുടെ വേഷം തുന്നി പിടിപ്പിക്കുക. എന്നിട്ടു മറ്റുള്ളവരുടെ മുന്നില്‍ തന്റെ പൊക്ക കുറവിനെ, നിറത്തെ, സംസാര രീതിയെ, നടത്തത്തെ തുടങ്ങി എല്ലാ കുറവുകളേയും വളരെ സമര്‍ത്ഥമായി ഹാസ്യാവിഷ്‌കരിച്ചു മറ്റുള്ളവരെ ചിരിപ്പിച്ചു കൊണ്ട് പ്രേക്ഷകരുടെ ക്യാഷ് അവരറിയാതെ ഊറ്റിയെടുത്ത് തന്റെ സിനിമകള്‍ ഹിറ്റും സൂപ്പര്‍ ഹിറ്റും ആക്കി മാറ്റിയിരുന്ന മലയാളത്തിലെ ഒരേ ഒരു എഴുത്തുകാരന്‍…! സി ഐ ഡി മൂസയില്‍ പറയുന്ന പോലെ ‘ എനിക്ക് എന്നെ കാണിച്ചു ആളുകളെ ചിരിപ്പിക്കാന്‍ വേറൊരുത്തന്റെയും സഹായം വേണ്ട’ ശ്രീനിയേട്ടന്‍…എന്നവസാനിക്കുന്നു ആ കുറിപ്പ്.

about sreenivasan

Safana Safu :