അദ്ദേഹത്തിന്റെ ആ ശബ്ദത്തിൽ പരിഭവമോ സങ്കടമോ എന്നറിയില്ല, ചെറുതായി ഒന്ന് മാറിയത് ഞാൻ തിരിച്ചറിഞ്ഞു… പക്ഷെ എൻ്റെ ശബ്ദം ഇടറുന്നതു കേക്കാൻ ഇന്ന് ആ മഹാരാജാവ് ഇല്ല; വിന്ദുജ മേനോൻ

മലയാളി മറക്കാത്ത നടിയാണ് നടി വിന്ദുജ മേനോൻ. പവിത്രത്തിലെ മീനാക്ഷി എന്ന കഥാപാത്രം മാത്രം മതിയാകും വിന്ദുജയെ എന്നും ഓർക്കാൻ. മലയാളികളുടെ മനസ്സിൽ വിങ്ങലായി മാറിയ ‘പവിത്രം’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ചേട്ടച്ചനും ചേട്ടച്ചന്റെ സ്വന്തം മീനാക്ഷിയും അത്രയേറെ ജനപ്രീതി നേടിയ കഥാപാത്രങ്ങളാണ്.

ഇപ്പോഴിതാ, ഇന്നലെ വിട പറഞ്ഞ മലയാളത്തിന്റെ പ്രിയനടൻ റിസബാവയെ ഓർക്കുകയാണ് വിന്ദുജ മേനോൻ.

“സ്വാതി തിരുനാൾ മഹാരാജാവായിട്ടാണ് ആദ്യം നേരിൽ കണ്ടത്. തിരുവനന്തപുരത്തു ടാഗോർ തിയറ്ററിൽ നാടകത്തിൽ നിറഞ്ഞാടുകയാണ്. ഗംഭീര്യവും ആകാരഭംഗിയും മാത്രമല്ല ശരിക്കും മഹാരാജാവുതന്നെയല്ലേ എന്ന് തോന്നിക്കുന്ന അഭിനയ പാടവം. പരിചയപ്പെടണം എന്ന ആശയോടെ ഗ്രീൻ റൂമിൽ എത്തി മഹാരാജാവിൻ്റെ കാലു തൊട്ടു വണങ്ങി. അന്നു തന്നെയല്ലേ നാടകത്തിന്നു ജനങ്ങളുടെ മനസ്സിലേക്ക് ചേക്കേറാനുള്ള പാടവമുണ്ടെന്നു പത്തുവയസ്സുക്കാരിയായ ഞാൻ മനസിലാക്കിയത്?

ജോർജ് കിത്തു സാറിൻ്റെ ശ്രീരാഗം എന്ന ചിത്രത്തിൽ ചൊവ്വല്ലൂർ കൃഷ്‌ണകുട്ടി സാറിൻ്റെ സംഭാഷണങ്ങൾക്ക് നായകനോളം വലിപ്പത്തിൽ നരസിംഹൻ എന്ന വില്ലനായി നിറഞ്ഞാടിയപ്പോൾ, രുക്മിണിയായി ഞാൻ അതിശയത്തോടെ ആ ഭാവങ്ങൾ മിന്നിമറയുന്നതു അടുത്ത് നിന്ന് നോക്കി കണ്ടു. ഒരു നർത്തകിയായി ‘പദവർണ്ണതരിവളയിളകി’ എന്ന ക്ലാസിക്കൽ ഗാനത്തിനായി ഞാൻ നൃത്തം ചെയ്തപ്പോൾ കലാസ്വാദകനായ അദ്ദേഹം ഒരു സങ്കോചം കൂടാതെ എൻ്റെ അമ്മയോട് അനുവാദം വാങ്ങിതന്നെ എന്നോട് പറഞ്ഞു, ഐ ലവ് യൂ. നിന്നോടല്ല നിൻ്റെ നൃത്തത്തിനാണ് എൻ്റെ ഐ ലവ് യൂ. സഹകലാകാരിയോട് എത്ര സ്‌നേഹപൂർണമായ അഭിനന്ദനങ്ങൾ.

അവസാനം ഫോണിൽ സംസാരിച്ചത് മക്കളുടെ നിക്കാഹിന് മലേഷ്യയിൽ ആയതിനാൽ എത്താൻ നിർവാഹമില്ല എന്ന് അറിയിക്കാനാണ്. അദ്ദേഹത്തിന്റെ ശബ്ദത്തിൽ പരിഭവമോ സങ്കടമോ എന്നറിയില്ല ചെറുതായി ഒന്ന് മാറിയത് ഞാൻ തിരിച്ചറിഞ്ഞു. പക്ഷെ എൻ്റെ ശബ്ദം ഇടറുന്നതു കേക്കാൻ ഇന്ന് ആ മഹാരാജാവ് ഇല്ല. പ്രണാമം ഇക്ക,” വിന്ദുജ കുറിച്ചു

Noora T Noora T :