ഭ്രാന്തമായ ആരാധനകൊണ്ട് മമ്മൂട്ടിയെ അമ്പരപ്പിച്ചു…സുബ്രന്‍റെ മരണം; കൗൺസിലറെ വിളിച്ച് മമ്മൂട്ടി; കുറിപ്പ് വൈറൽ

മമ്മൂട്ടിയുടെ കടുത്ത ആരാധകനായ ‘മമ്മൂട്ടി സുബ്രന്‍’ ശ്വാസതടസ്സത്തെ തുടര്‍ന്ന് മരിച്ചെന്നുള്ള വാർത്ത ഏറെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ഭ്രാന്തമായ ആരാധനകൊണ്ട് മമ്മൂട്ടിയെ അമ്പരപ്പിച്ച ആരാധകനായിരുന്നു സുബ്രൻ.

വർഷങ്ങളായി അറിയുന്ന സുബ്രന്റെ വിയോഗത്തിൽ കഴിഞ്ഞ ദിവസം മമ്മൂട്ടി ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. എന്നാൽ വെറുമൊരു ആരാധകനെന്ന് പറഞ്ഞ് തൃശൂർ പൂങ്കുന്നം സ്വദേശി സുബ്രനെ മമ്മൂട്ടിക്ക് മാറ്റിനിർത്താൻ കഴിയില്ല. ആരാധനയെ തുടർന്ന് സ്വന്തം പേര്‌ ‘മമ്മുട്ടി സുബ്രനെന്നാക്കിയ അദ്ദേഹത്തോട് അത്രത്തോളം ആത്മബന്ധം പുലർത്തിയിരുന്നു.

തൃശൂരിലെ ചുമട്ടുതാെഴിലാളിയായിരുന്നു സുബ്രൻ. മമ്മൂട്ടിയോടുള്ള ആരാധന കൊണ്ട് സ്വന്തം പേര് മമ്മുട്ടി സുബ്രൻ എന്നാക്കി. രാവിലെ കുളിച്ച് ദൈവങ്ങൾക്കൊപ്പം മമ്മൂട്ടിയുടെ ചിത്രം വച്ച് നമസ്കരിക്കും. ജോലി ചെയ്ത് കിട്ടുന്ന കാശ് കൊണ്ട് ലോട്ടറി ടിക്കറ്റ് വാങ്ങിക്കൂട്ടും. സമ്മാനമടിച്ചാൽ ആ തുക കൊണ്ട് മമ്മൂട്ടിയെ നായകനാക്കി സിനിമ പിടിക്കണം എന്നായിരുന്നു എക്കാലത്തെയും ആഗ്രഹം. 15 വർഷം കൊണ്ട് 16 ലക്ഷത്തിലേറെ രൂപ ഇത്തരത്തിൽ ടിക്കറ്റെടുത്ത് ചെലവാക്കിരുന്നു. മമ്മൂട്ടിയെ നേരിൽ കാണാൻ മദ്രാസിലേക്ക് വരെ പോയിട്ടുണ്ട് ഇദ്ദേഹം. ഒരുപാട് തവണ മമ്മൂട്ടിയെ നേരിൽ കാണാനും പ്രിയപ്പെട്ട ഈ ആരാധകനെ ചേർത്തുപിടിക്കാൻ മമ്മൂട്ടിയും ശ്രമിച്ചിട്ടുണ്ട്. ഇഷ്ട താരത്തിന്റെ വീട് സന്ദർശിച്ചതുൾപ്പെടെ മമ്മൂട്ടിയോടൊപ്പം ചെലവഴിച്ച നിമിഷങ്ങൾ മറക്കാനാവാത്ത മുഹൂർ‍ത്തങ്ങളായി സുബ്രൻ മനസ്സിൽ കൊണ്ടുനടന്നിരുന്നു. തന്നെ കാണാൻ സിനിമാ സെറ്റിലെത്തിയ സുബ്രന് മമ്മൂട്ടി ഇരുചക്ര വാഹനം സമ്മാനമായി നൽകുകയും ചെയ്തിരുന്നു.

ശങ്കരംകുളങ്ങങ്ങരയിലെ കുളത്തിനു സമീപം ശനിയാഴ്ച രാത്രി അവശനിലയിൽ കണ്ടെത്തിയ സുബ്രനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രിയപ്പെട്ട ആരാധകന്റെ മരണത്തെത്തുടർന്ന് ആ പ്രദേശത്തെ ബിജെപി നേതാവ് ആതിരയെ മമ്മൂട്ടി വിളിച്ചിരുന്നു. ആ സംഭവത്തെക്കുറിച്ച് കൗൺസിലർ തന്നെ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു.

മമ്മൂട്ടി എന്ന നടനെ എനിക്ക് സിനിമയിൽ കണ്ട പരിചയം മാത്രമേ ഉള്ളൂ.. അതിലപ്പുറം ഒന്നും എനിക്കറിയില്ല.. ഞാൻ അറിയാൻ ശ്രമിച്ചിട്ടുമില്ല. പക്ഷേ ഇന്ന് ഞാൻ അദ്ദേഹത്തെ ഓർത്തിരുന്നു. കാരണം എനിക്ക് ഓർമ വെച്ച കാലം മുതൽ മമ്മൂട്ടിയുടെ ഒരു കടുത്ത ആരാധകനെ എനിക്കറിയാം.നാട്ടുകാർ അയാളെ മമ്മൂട്ടി സുബ്രൻ എന്ന് വിളിച്ചു. അയാളും സ്വയം അങ്ങനെ തന്നെയാണ് പറയാറ് . വീടൊന്നുമില്ലാതെ അത്യാവശ്യം മദ്യപാനം ഒക്കെ ആയി ശങ്കരംകുളങ്ങര അമ്പലത്തിന്റെ ജംഗ്ഷനിൽ ഒരു ആലിൻ ചുവട്ടിൽ മമ്മൂട്ടിയുടെ ഫോട്ടോയും കൂടെ എല്ലാ ദൈവങ്ങളുടെയും ഫോട്ടോസും വെച്ച് അതിന്റെ ചുവട്ടിൽ ആയിരുന്നു താമസം.

അടുത്തുള്ള കട നടത്തുന്നവരും സമീപവാസികളും ഭക്ഷണം കൊടുക്കും.കോവിഡ് ലോക്ക്ഡൌൺ സമയത്ത് ഭക്ഷണം ഞാൻ ഏർപ്പാട് ചെയ്തിരുന്നു . എന്ത്‌ പരിപാടി നടക്കുമ്പോഴും അതിന്റെ മുന്നിൽ വന്നു നിൽക്കും. അടുത്തുള്ള കുളത്തിൽ ആണ് കുളിയൊക്കെ. അതിന്റെ മതിലുകളിലും മമ്മൂട്ടി എന്ന് എഴുതിയിട്ടിട്ടുണ്ട്. മമ്മൂട്ടിയെ കാണാൻ ആയി ചെന്നൈയിലെ വീട്ടിൽ വരെ പോയിട്ടുണ്ട് പല പ്രാവശ്യം. അതും സോഷ്യൽ മീഡിയ വരുന്നതിനു മുൻപുള്ള കാലത്ത്. മമ്മൂട്ടി എന്നാൽ അയാൾക്ക് അത്രയും ആരാധനയായിരുന്നു. അദ്ദേഹത്തിനെ വെച്ച് സിനിമ എടുക്കുന്നതിനു ഒരുപാട് കാശിനു ലോട്ടറി ടിക്കറ്റുകൾ എടുത്ത് ഭാഗ്യം പരീക്ഷിച്ചിരുന്നു.

ഇങ്ങനെയുള്ള മമ്മൂട്ടി സുബ്രൻ ഇന്നലെ രാത്രി ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാരായ ശ്രീജിത്തും അപ്പുവും ജില്ലാ ഹോസ്പിറ്റലിൽ എത്തിച്ചു കുറച്ച് സമയത്തിന് ശേഷം മരണപ്പെട്ടു. ഇതറിഞ്ഞപ്പോഴാണ് നേരത്തെ പറഞ്ഞത് പോലെ ഞാൻ മമ്മൂട്ടി എന്ന നടനെ ഓർക്കാൻ കാരണം. പക്ഷേ ഈ മനുഷ്യൻ മമ്മൂട്ടിക്കു എത്ര പ്രിയപ്പെട്ടവൻ ആണെന്ന് ഞാൻ മനസിലാക്കാൻ വൈകിപ്പോയി. അൽപ സമയം മുൻപ് മരണവിവരം അറിഞ്ഞു അദ്ദേഹം എന്നെ ഫോണിൽ വിളിക്കുന്നത് വരെ.

‘കഥ പറയുമ്പോൾ’ സിനിമയിലെ അശോക് രാജ് ബാലനെക്കുറിച്ച് സംസാരിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത് . തെരുവിൽ കിടന്നിരുന്ന സാധാരണക്കാരനായ ഒരു ആരാധകനോട് പോലും ഇത്രമേൽ ആത്മ ബന്ധം പുലർത്തിയിരുന്നു മലയാളത്തിന്റെ മെഗാസ്റ്റാർ എന്നറിയുമ്പോൾ തികഞ്ഞ ആദരവ് മമ്മൂക്ക.സുബ്രനെ കുറിച്ചുള്ള ഒരുപാട് ഓർമ്മകൾ മമ്മൂക്ക പങ്കിട്ടു. ഷൂട്ടിംഗ് സ്ഥലങ്ങളിലും വീട്ടിലും വരാറുണ്ടായിരുന്നതും അവസാനം മദ്യപാനശീലം കൂടിയപ്പോൾ വഴക്ക് പറഞ്ഞിരുന്നതുമെല്ലാം അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയോടുള്ള അടുപ്പം ഒരിക്കൽ പോലും വ്യക്തിപരമായ നേട്ടത്തിന് സുബ്രൻ ഉപയോഗിച്ചില്ല . തികച്ചും അസാധാരണക്കാരനായ ആരാധകനായിരുന്നു സുബ്രൻ.സുബ്രനെ ഓർത്തതിന് , ആ സ്നേഹ വായ്പിന് , കരുതലിന് , ആദരവോടെ നന്ദി മമ്മൂക്കാ.. മമ്മൂട്ടി സുബ്രന് ആദരാഞ്ജലികൾ. എന്നായിരുന്നു കുറിച്ചത്. മമ്മൂട്ടി ആരാധകന്റെ സംസ്ക്കാരം ഇന്ന് ലാലൂർ ശ്മശാനത്തിൽ നടക്കും.

Noora T Noora T :