റേഡിയോ നാടകങ്ങള്‍, ആകാശവാണിയിലെ ലഘുചിത്ര പരമ്പരയായ ഇതളുകള്‍ എഴുതിയ പരിചയമാണ് ആകെയുള്ളത്; നല്ലൊരു തിരക്കഥ എഴുതാനുള്ള കഴിവ് തനിക്കില്ല; തുറന്ന് പറഞ്ഞ് ജഗദീഷ്

ഒരു നടൻ എന്നതിലുപരി പന്ത്രണ്ടോളം സിനിമയ്ക്ക് കഥ എഴുതിയ താരമാണ് ജഗദീഷ്. മലയാള സിനിമയിലെ എഴുത്തുകാരനെന്ന നിലയിലെ തന്റെ അനുഭവങ്ങളും കാഴ്ചപ്പാടുകളും ജഗദീഷ് പല അഭിമുഖങ്ങളിലും പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ നല്ലൊരു തിരക്കഥയെഴുതാനുള്ള കഴിവ് തനിക്കില്ല എന്ന് നടന്‍ പറയുന്ന വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.

തന്നെ ഒരു എഴുത്തുകാരനായി വിശേഷിപ്പിക്കാന്‍ തനിക്ക് ഇഷ്ടമേയല്ല. കോളേജ് ദിനങ്ങള്‍ മുതല്‍ തന്നെ കാര്യങ്ങള്‍ നടപ്പിലാക്കുന്ന മേഖലയിലായിരുന്നു താന്‍ ഉണ്ടായിരുന്നത്. വയലാര്‍ സാര്‍ തന്റെ ഗുരുവായിരുന്നു. അദ്ദേഹം എഴുതി സംവിധാനം ചെയ്യുന്ന നാടകങ്ങളില്‍ അച്ചടക്കമുള്ള നടനായി നില്‍ക്കുക മാത്രമാണ് താന്‍ ചെയ്തത്.

റേഡിയോ നാടകങ്ങള്‍ എഴുതിയതും ആകാശവാണിയിലെ ലഘുചിത്ര പരമ്പരയായ ഇതളുകള്‍ എഴുതിയ പരിചയവുമാണ് ആകെയുള്ളത്. നല്ലൊരു തിരക്കഥ എഴുതാനുള്ള കഴിവ് തനിക്കില്ല. മലയാള സിനിമാ ചരിത്രത്തിലെ എഴുത്തുകാരുടെ അധ്യായത്തില്‍ തനിക്ക് സ്ഥാനമുണ്ടാകാന്‍ പാടില്ല എന്നാണ് ആഗ്രഹിക്കുന്നത്.

എഴുതിപ്പോകുന്നതാണ് പലപ്പോഴും. താന്‍ എഴുതിയ സിനിമകളെല്ലാം നല്ലൊരാളായിരുന്നു എഴുതിയിരുന്നതെങ്കില്‍ ഇതിനേക്കാള്‍ മികച്ച ചിത്രങ്ങളാകുമായിരുന്നു എന്ന് ഉറപ്പുണ്ട് എന്നും ജഗദീഷ് അഭിമുഖത്തില്‍ പറഞ്ഞു. 1985 ല്‍ ഇറങ്ങിയ മുത്താരംകുന്ന് പി.ഒയാണ് ജഗദീഷ് കഥയെഴുതിയ ആദ്യ ചിത്രം. 2010ല്‍ ഏപ്രില്‍ ഫൂള്‍ എന്ന ചിത്രത്തിനാണ് ഒടുവില്‍ കഥയും തിരക്കഥയും ഒരുക്കിയത്.

Noora T Noora T :