പ്രമുഖ വ്യവസായി രവിപിള്ളയുടെ മകൻ ഗണേഷ് വിവാഹിതനായി. ബംഗളൂരുവിൽ ഐ.ടി കമ്പനി ജീവനക്കാരിയായ അഞ്ജനയെയാണ് വധു. ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ. ക്ഷേത്രം അധികാരികളുടെയും തന്ത്രി, മേല്‍ശാന്തി എന്നിവരുടെയും നിര്‍ദ്ദേശങ്ങള്‍ക്കും വിശ്വാസപരമായ നിബന്ധനകള്‍ക്കും അനുസൃതമായാണ് വിവാഹം നടന്നത്.
വിവാഹ ചടങ്ങിൽ മോഹൻലാലും ഭാര്യ സുചിത്രയും പങ്കെടുത്തിരുന്നു. നേരിട്ടെത്തിയാണ് മോഹൻലാലും സുചിത്രയും നവദമ്പതികൾക്ക് ആശംസകൾ നൽകിയത്. താരം ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം വൈറലായി മാറുകയാണ്. അതിരാവിലെ തന്നെ ഗുരുവായൂർ ക്ഷേത്രത്തിലെത്തി ദർശനം നടത്തുന്ന താരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ദിലീപ്, കാവ്യാമധാവന്‍, ഡിജിപി സന്ധ്യ തുടങ്ങിയ പ്രമുഖര്‍ വിവാഹ ശേഷമുള്ള ആഘോഷത്തിനായി ഗുരുവായൂരില്‍ ഉണ്ട്. മോഹന്‍ലാല്‍ മാത്രമാണ് താലികെട്ട് സമയത്ത് ക്ഷേത്ര നടയില്‍ എത്തിയത്.
മകന്റെ വിവാഹത്തിന് മുന്നോടിയായി ഡോ. രവി പിള്ള ഗുരുവായൂരപ്പന് സ്വര്‍ണ കിരീടം നടയ്ക്കു വച്ചിരുന്നു. ഉന്നത നിലവാരമുള്ള ഒറ്റ മരതകക്കല്ല് പതിപ്പിച്ച 725 ഗ്രാം തൂക്കം വരുന്ന കിരീടം 40 ദിവസംകൊണ്ടാണ് നിര്‍മ്മിക്കുന്നത്. മരതകക്കല്ലിന്റെ തൂക്കം 14.45 കാരറ്റാണ്. ഏഴേമുക്കാല്‍ ഇഞ്ച് ഉയരവും അഞ്ചേമുക്കാല്‍ ഇഞ്ച് വ്യാസവുമുള്ള കിരീടം നക്ഷി ഡിസൈനില്‍ പൂര്‍ണമായും കൈകൊണ്ട് നിര്‍മ്മിച്ചതാണ്. ഓരോ ശില്‍പ്പവും അല്ലെങ്കില്‍ കലാസൃഷ്ടിയും വ്യത്യസ്മായിരിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് ഏറെ ചര്‍ച്ചയാവുകയും ചെയ്തു. ഇതോടെയാണ് രവി പിള്ളയുടെ മകന്റെ കല്യാണം ചര്‍ച്ചകളില്‍ നിറഞ്ഞത്.
2015ല്‍ രവി പിള്ളയുടെ മകളുടെ വിവാഹം വലിയ ആഡംബരത്തോടെയാണ് നടന്നത്. എറണാകുളം സ്വദേശി വിനോദ് നെടുങ്ങാടിയുടേയും ഡോ ലത നായരുടേയും മകന്‍ ഡോ ആദിത്യ വിഷ്ണുവുമാണ് മകള്‍ ആരതിയെ വിവാഹം കഴിച്ചത്. തിരുപ്പതി ക്ഷേത്ര സന്നിധിയില്‍ വച്ചായിരുന്നു വിവാഹം. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. തിരുപ്പതിയില്‍ വച്ച് നടന്ന വിവാഹം വളരെ ലളിതമായിരുന്നെങ്കില്‍ കേരളത്തില്‍ വച്ച് നടത്തിയ വിവാഹ പാര്‍ട്ടി ആഡംബരമായിരുന്നു. 50 കോടിയിലധികം രൂപയാണ് വിവാഹത്തിന് വേണ്ടി മാത്രം ചെലവിട്ടതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.