ആദ്യ സെലിബ്രറ്റി ക്രഷ്; ‘തേപ്പ്’ കിട്ടിയതല്ല , കൊടുത്തതാണ് ; ജീവിതത്തെ കുറിച്ചും അച്ഛനെ കുറിച്ചും പറഞ്ഞ് അന്ന ബെന്‍!

മലയാള സിനിമയിൽ വളരെപ്പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടിയ യുവനടിമാരില്‍ ഒരാളാണ് അന്ന ബെന്‍. വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ത്തന്നെ തന്നിലെ അഭിനയ പ്രതിഭയെ അടയാളപ്പെടുത്താനും ആരാധകരുടെ പ്രിയങ്കരിയായി മാറാനും അന്നയ്ക്ക് സാധിച്ചു.

മധു സി. നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോളായി മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച അന്ന തുടര്‍ന്ന് അഭിനയിച്ച സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹെലനും കപ്പേളയും ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സാറാസും മികച്ച പ്രതികരണമാണ് നേടിയത്.

സിനിമയില്‍ തനിക്ക് ക്രഷ് തോന്നിയ നടന്‍ ആരെന്ന് പറയുകയാണ് അന്ന. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇഷ്ടതാരങ്ങളെ കുറിച്ചും സെലിബ്രറ്റി ക്രഷിനെ കുറിച്ചുമെല്ലാം അന്ന സംസാരിക്കുന്നത്. ആദ്യമായി സെലിബ്രിറ്റി ക്രഷ് തോന്നിയത് ആരോടാണെന്ന ചോദ്യത്തിന് നടന്‍ മാധവനോടാണെന്നായിരുന്നു അന്ന ബെന്നിന്റെ മറുപടി.

റാപ്പിഡ് ഫയര്‍ റൗണ്ടില്‍ ‘തേപ്പ്’ കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു അന്ന പറഞ്ഞത്. ‘തേപ്പ്’ കൊടുത്തിട്ടുണ്ടെന്നും താരം പറയുന്നു. അന്നയെ കുറിച്ച് കേട്ട് ചിരിച്ച ഗോസിപ്പ് ഏതാണെന്ന ചോദ്യത്തിന് ഗോസിപ്പായൊന്നും കേട്ടിട്ടില്ലെന്നും ട്രോളുകള്‍ പലതും വന്നിട്ടുണ്ടെന്നും അന്ന പറയുന്നു.

തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തിന്റെ മകളാണെന്ന ടാഗ് എവിടേയെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് സ്‌കൂളിലൊക്കെ ഉപയോഗിച്ചിട്ടുണ്ടെന്നായിരുന്നു അന്നയുടെ മറുപടി. പക്ഷേ പഠിച്ചില്ലെങ്കില്‍ ഒരു പേരും ഉപയോഗിച്ചിട്ട് കാര്യമില്ലെന്നും താരം പറയുന്നു. ബെന്നിയുടെ മകളെന്ന ഐഡന്റിന്റി സിനിമാ മേഖലയില്‍ ഉപകാരപ്പെട്ടോ എന്ന ചോദ്യത്തിന് അച്ഛനോടുള്ള ആളുകളുടെ സ്‌നേഹം തന്നിലേക്ക് പകര്‍ന്നു വരാറുണ്ടെന്നായിരുന്നു അന്നയുടെ മറുപടി.

‘അച്ഛന് സിനിമയില്‍ ഇത്രയും വര്‍ഷത്തിന്റെ അനുഭവമുണ്ട്. അച്ഛനോട് ആളുകള്‍ക്കുള്ള ബഹുമാനം, സ്‌നേഹം ഇതൊക്കെ എന്നിലേക്ക് വരുന്നുണ്ട്. അത് ഗുണം ചെയ്യുന്ന കാര്യമാണ്. സെറ്റിലേക്കൊക്കെ ചെല്ലുമ്പോള്‍ അവിടെയുള്ള കണ്‍ട്രോളറായാലും പ്രൊഡക്ഷനില്‍ ഉള്ളവരായാലും അവരൊക്കെ അച്ഛനൊപ്പം വര്‍ക്ക് ചെയ്തവരായിരിക്കും. ചെറുപ്പത്തില്‍ അവര്‍ എന്നേയും കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്നെ അവര്‍ അവരുടെ മകളായും അടുത്ത ആളായുമാണ് കാണുന്നത്,” അന്നെ ബെന്‍ പറയുന്നു.

about anna ben

Safana Safu :