ഇന്നും സമയമുണ്ടെങ്കിൽ ട്രെയിൻ യാത്ര ഒരു സുഖമാണ്, പച്ചപ്പ്‌ നിറഞ്ഞ മലനിരകൾ, കായലുകൾ, കൃഷിയിടങ്ങൾ..നാളുകൾക്കു ശേഷം നടത്തിയ ട്രെയിൻ യാത്രയെക്കുറിച്ച് കൃഷ്ണകുമാർ!

നടൻ എന്നതിലുപരി രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് കൃഷ്ണകുമാർ. ഒട്ടുമിക്ക വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി അദ്ദേഹവും കുടുംബവും പങ്കിടാറുണ്ട്. ഇപ്പോഴിതാ നാളുകൾക്ക് ശേഷം അദ്ദേഹം നടത്തിയ ട്രെയിൻ യാത്രയെ കുറിച്ചും ചെറുപ്പകാലത്ത്‌ അച്ഛനും അമ്മയ്ക്കും ഒപ്പവും പിന്നീട്ന കുടുംബത്തിന് ഒപ്പവും നടത്തിയ യാത്രകളുടെ അനുഭവത്തെ കുറിച്ചും പറയുകയാണ് അദ്ദേഹം. പരാതികളും പരിഭവങ്ങളും ഉണ്ടെങ്കിലും ഇന്ത്യൻ റെയിൽവേയെ വളരെ ഇഷ്ടമാണ് എന്നും അദ്ദേഹം പോസ്റ്റിലൂടെ പറയുന്നു.

നാളുകൾക്കു ശേഷം ഒരു ട്രെയിൻ യാത്ര! കൃഷ്ണകുമാറിന്റെ വാക്കുകളിലേക്ക്!

നാളുകൾക്കു ശേഷം ഒരു ട്രെയിൻ യാത്ര. കൃത്യമായി പറഞ്ഞാൽ കോവിഡ് പ്രശ്നങ്ങൾ തുടങ്ങിയ ശേഷം ഇതാദ്യം. തിരുവനന്തപുരത്തു നിന്നും ചെന്നൈക്ക് പോകുന്ന ചെന്നൈ MGR എക്സ്പ്രസ്സ്‌.

കൃത്യം മൂന്ന് മണിക്ക് തന്നെ പുറപ്പെട്ടു. രാജസ്ഥാൻ സ്വദേശിയായ ശ്രി അജബ് സിംഗ് ആണ് ഇന്നത്തെ ലോക്കോ പൈലറ്റ്. ചെറു പ്രായത്തിലും, ഇന്നും സമയമുണ്ടെങ്കിൽ ട്രെയിൻ യാത്ര ഒരു സുഖമാണ്. ആസ്വദിക്കാറുണ്ട്. ജനാലയിലൂടെ പുറത്തെ കാഴ്ചകൾ കണ്ടിരിക്കുക. പച്ചപ്പ്‌ നിറഞ്ഞ മലനിരകൾ, കായലുകൾ, കൃഷിയിടങ്ങൾ. അതുപോലെ നദികൾക്ക് മുകളിലെ പാലത്തിലൂടെ പോകുമ്പോൾ ഒരു പ്രത്യേക ശബ്ദവും അനുഭവവുമാണ്.. താഴേക്കു വെള്ളത്തിൽ നോക്കി ഇരിക്കും.

ഇടയ്ക്കു സ്റ്റേഷനുകളിൽ നിർത്തുമ്പോൾ ഭക്ഷണം വരും. അത്രയ്ക്ക് വൃത്തി ഇല്ലെങ്കിലും, വലിയ വിശപ്പില്ലെങ്കിലും ട്രെയിനിൽ കയറിയാൽ ഭക്ഷണം കഴിക്കാൻ ഒരുതോന്നൽ വരും. അപ്പുറത്ത് ആരെങ്കിലും ഭക്ഷണം കഴിക്കുമ്പോൾ അതിന്റെ മണം, അത് നമ്മളെ കഴിക്കാൻ പ്രേരിപ്പിക്കും. വീട്ടിൽ കിട്ടുന്ന ഭക്ഷണവുമായി താരതമ്യം ചെയ്യാൻ കഴിയില്ല… എന്നാലും ഒരു പ്രത്യേകതരം കൊതി നമ്മളെ പിടിച്ചുലക്കും… വരുന്നതൊക്കെ വാങ്ങി കഴിക്കും.

സ്റ്റേഷനിൽ കിടക്കുമ്പോൾ അടുത്തുള്ള ട്രെയിൻ നീങ്ങുമ്പോൾ പലപ്പോഴും നമ്മുടെ ട്രെയിൻ ആണ് നീങ്ങുന്നതെന്നു പലപ്പോഴും തോന്നീട്ടുണ്ട്..എതിരെ വരുന്ന ട്രൈനുകളുടെ കോച്ചുകൾ എത്രയെന്നു എണ്ണുക ഒരു പതിവായിരുന്നു. ക്രോസ്സിംഗിംനായി പിടിച്ചിടുമ്പോൾ എതിരെ വരുന്ന ട്രെയിനിനായി കാത്തിരിക്കുക. പിന്നെ ചുവപ്പ് ലൈറ്റിൽ നിന്നും പച്ചക്കായി നോക്കിയിരിക്കുക.

എല്ലാം ഒരു രസമാണ്.. കൽക്കരി എൻജിനിൽ നിന്നും ഡീസലിലേക്കും പിന്നീട് എലെക്ട്രിക്കിലേക്കും ഉള്ള മാറ്റങ്ങൾ അത്ഭുതത്തോടെയും കൗതുകത്തോടെയും ആണ് കണ്ടത്. കൊച്ചുകളിലെ സൗകര്യങ്ങൾ നന്നായിതുടങ്ങി. സ്പീഡ് കൂടി. യാത്ര സുഖവും. പരാതികളും പരിഭവങ്ങളും ഉണ്ടെങ്കിലും ഇന്ത്യൻ റെയിൽവേയെ വളരെ ഇഷ്ടമാണ്. ഒരു പാട് യാത്ര ചെയ്തിട്ടുണ്ട്. ഒരുകാലത്തു ട്രെയിൻ ജീവിതത്തിന്റെ ഭാഗമായിരുന്നു. ചെറു പ്രായത്തിൽ മാതാപിതാക്കളുടെ കൂടെ ആയിരുന്നു യാത്ര.

തിരുവനന്തപുരം യാത്രക്കിടയിൽ കോട്ടയത്തെ രണ്ടു തുരംഗങ്ങളിൽ കയറുമ്പോൾ ഭയം കൊണ്ടോ സന്തോഷം കൊണ്ടോ എന്നറിയില്ല , അച്ഛന്റെ കൈയ്യിൽ ഇറുക്കി പിടിക്കുമായിരുന്നു. പിന്നെയൊക്കെ യാത്ര ഒറ്റക്കായിരുന്നു. അതുകഴിഞ്ഞു കുടുംബമായും. ഇന്നു യാത്ര ഒറ്റയ്ക്ക് അങ്കമാലിക്കാണ്. ഇതുവരെ ഒന്നും കഴിക്കാൻ വന്നില്ല.. കൊല്ലം ആകട്ടെ.. എന്തെങ്കിലും വരും.. ഇത് വായിക്കുമ്പോൾ ട്രെയിൻ യാത്രകൾ രസിച്ചിട്ടുള്ള നിങ്ങളിൽ പലർക്കും എന്നെ പോലെ തോന്നിയിട്ടുണ്ടാവാം ..ഇല്ലേ..ഇപ്പോൾ മണി 4.3 – 7.45 ആകും അങ്കമാലി എത്താൻ…കുറച്ചു നേരം ഉറങ്ങാൻ പോകുന്നു..

Noora T Noora T :