കുരുതി എങ്ങനെയാണ് മതത്തെ കുറിച്ചുള്ള സിനിമയാക്കുന്നത്? ; കഥയ്ക്ക് പശ്ചാത്തലമാകുന്ന ഒരു ഘടകം മാത്രമാണ് ഇതിൽ മതം; കുരുതിയെ കുറിച്ച് പൃഥ്വിരാജ് !

പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ കുരുതി ആഗസ്റ്റ്11 ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തതോടെ ഇതുവരെയുള്ള സിനിമാ ചർച്ചകളൊക്കെ മാറി സിനിമാ പ്രേമികൾ കുരുതിയിലേക്ക് കടന്നിരിക്കുകയാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ നിർമ്മിച്ച ചിത്രത്തിൽ പൃഥ്വിരാജിനോടൊപ്പം റോഷൻ മാത്യു, മാമുക്കോയ, ശ്രിന്ദ, മണികണ്ഠൻ, മുരളി ഗോപി, നസ്ലന്‍ ഗഫൂര്‍, സാഗര്‍ സൂര്യ, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

കുരുതി സിനിമയ്ക്ക് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സിനിമ മുന്നോട്ട് വെക്കുന്ന ആശയത്തെ ചുറ്റിപ്പറ്റിയുള്ള പ്രതികരണങ്ങളിലാണ് ആരാധകരിൽ പലർക്കും എതിർപ്പ് . അതേസമയം സിനിമയുടെ മേക്കിങ്ങും കഥാപാത്രങ്ങളുടെ അഭിനയമികവും പ്രശംസിക്കാതിരിക്കാനാവില്ലന്നാണ് കാഴ്ചക്കാർ പറയുന്നത്.

അതേസമയം , കുരുതിയെ കുറിച്ചും സിനിമയുടെ പശ്ചാത്തലത്തിനെ കുറിച്ചും പൃഥ്വിരാജ് തന്നെ പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. അനുപമ ചോപ്ര നടത്തിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറയുന്ന മറുപടിയാണ് ചർച്ചയായിരിക്കുന്നത്.

“മറ്റു ഭാഷകളില്‍ നിന്നും വ്യത്യസ്തമായി മലയാളത്തില്‍ മതം സിനിമയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെന്നും അതെങ്ങനെയാണെന്നായിരുന്നു അനുപമ ചോപ്രയുടെ ചോദ്യം. ഫഹദ് ഫാസിൽ ചിത്രമായ മാലിക്കിനേയും കരുതിയേയും പരാമർശിച്ചു കൊണ്ടായിരുന്നു ചോദ്യം ഉന്നയിച്ചത് . അതിന് പൃഥ്വിയുടെ മറുപടി ഇങ്ങനെയായിരുന്നു. ‘കുരുതി മതം സംസാരിക്കുന്ന ചിത്രമല്ല, മാലിക് ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ അതേകുറിച്ച് എനിക്ക് പറയാന്‍ പറ്റില്ല. ഇനി കുരുതിയിലേക്ക് വരികയാണെങ്കില്‍, കുരുതി മതത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് ഞാന്‍ കരുതുന്നില്ല.

സിനിമയുടെ കഥക്ക് പശ്ചാത്തലമാകുന്ന നിരവധി ഘടകങ്ങളില്‍ ഒന്നുമാത്രമാണ് മതം. ആര്‍ക്കും തടയാനാകാത്ത അക്രമത്തിന്റെ ഒഴുക്ക് അചഞ്ചലമായ വിശ്വാസത്തെ കണ്ടുമുട്ടുന്നിടത്താണ് കുരുതിയിലെ കഥ നടക്കുന്നത്. ഇന്റര്‍വെല്‍ സമയത്ത് കാണിക്കുന്ന ആ ഇമേജാണ് സിനിമയുടെ ആകെത്തുക. ഇനി കുരുതിയില്‍ നിന്നും മതത്തെ മാറ്റി വേറെ ഒരു കാര്യത്തെയാണ് വെക്കുന്നതെന്ന് വെക്കുക, അപ്പോഴും സിനിമ ഇങ്ങനെ തന്നെയായിരിക്കും. ഒരു കൂട്ടം ആളുകളെ കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. അവരെ നിങ്ങള്‍ ഏറ്റവും അറ്റത്തിലേക്ക് തള്ളിവിടുകയാണ്. അവര്‍ക്ക് എത്രമാത്രം താങ്ങാനാകുമെന്നാണ് സിനിമ കാണിക്കുന്നത്. അവരുടെ നിലപാടുകളും പ്രത്യയശാസ്ത്രങ്ങളുമൊക്കെ എത്ര ദൂരം വരെ പിടിച്ചുനില്‍ക്കുമെന്നാണ് ചിത്രം നോക്കുന്നത്.

വസ്തുതാപരമായി കാര്യങ്ങളെ അവതരിപ്പിക്കണം. കുരുതി അത്തരത്തിലുള്ള സിനിമയാണ്. കാര്യങ്ങളെ ഏറ്റവും വസ്തുനിഷ്ഠമായി സമീപിച്ച ചിത്രമാണ് കുരുതി. ആരാണ് ശരി ആരാണ് തെറ്റ് എന്നോ, ആരുടേതാണ് ശരിയായ മതം ആരുടേതാണ് തെറ്റായ മതം എന്നോ, അങ്ങനെയൊന്നും കുരുതി കാണിക്കുന്നില്ല. കുറച്ച് മനുഷ്യരെയാണ് ചിത്രം കാണിക്കുന്നത്. സിനിമ പ്രേക്ഷകനോട് സംവദിക്കുകയാണ്, ചോദ്യങ്ങള്‍ ചോദിക്കുകയാണ്,’ പൃഥ്വിരാജ് പറയുന്നു.

അനിഷ് പിള്ള കഥയെഴുതി മനു വാര്യര്‍ ആണ് കുരുതി സംവിധാനം ചെയ്തിരിക്കുന്നത്. അഭിനന്ദ് രാമാനുജമാണ് ക്യാമറ. എഡിറ്റിങ്ങ് അഖിലേഷ് മോഹനും സംഗീതം ജേക്ക്‌സ് ബിജോയിയുമാണ്. ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്ന പൃഥ്വിരാജിന്റെ രണ്ടാമത്തെ ചിത്രമാണിത്. കോൾഡ് കേസ് ആയിരുന്നു ആദ്യം റിലീസ് ചെയ്തത്.

about prithviraj

Safana Safu :