‘കൊലചെയ്തിട്ടും കുറ്റബോധമില്ലാത്ത മുസ്ലിമും ഹിന്ദുവുമൊക്കെ ഒരേ നാണയത്തിന്റെ രണ്ടുവശങ്ങള്‍ തന്നെ’… വെറുപ്പിനും വഴക്കിനും പോകുകയെന്ന ചരിത്രം പുതിയതല്ലെന്നും അതിന് പഴമ ഉണ്ടാവില്ലെന്നും പറഞ്ഞുവക്കുന്നത് ഒരു സന്ദേശമല്ല, യാഥാര്‍ഥ്യമാണ്

പൃഥ്വിരാജിനെ നായകനാക്കി മനു വാര്യർ സംവിധാനം ചെയ്ത കുരുതി കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് വിവിധ ഭാ​ഗങ്ങളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ആമസോൺ പ്രൈമിൽ ആയിരുന്നു ചിത്രത്തിന്റെ റിലീസ്.

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് രാഷ്ട്രീയനിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അഭിനയത്തിൽ മികച്ചുനിന്നത് റോഷനും മാമുക്കോയയും നസ്‌ലെനുമാണ്. പൃഥ്വിരാജിന്റെ ലായിഖ് പല രംഗങ്ങളിലും ‘എസ്ര’യിലെ കഥാപാത്രമായിപ്പോയെന്നും ശ്രീജിത്ത് പറയുന്നു.

ശ്രീജിത്ത് പണിക്കരുടെ വാക്കുകൾ

കുരുതി’ കണ്ടു. പരിചിതമായ കുറെ ജീവിതങ്ങള്‍. മികച്ചുനിന്നത് റോഷനും മാമുക്കോയയും നസ്ലെനും. പൃഥ്വിരാജിന്റെ ലായിഖ് പല രംഗങ്ങളിലും ‘എസ്ര’യിലെ കഥാപാത്രമായിപ്പോയി. സാധാരണ സംഭാഷണം നടത്തുന്നവരുടെ ഇടയിലേക്ക് സാഹിത്യഭാഷ മാത്രം പറയുന്നൊരാള്‍ കടന്നുവരുന്നത് കല്ലുകടിയാണ്. ‘നത്തിങ് പെ-ര്‍-സണല്‍’ എന്നൊക്കെ ഉച്ചാരണശുദ്ധിയില്ലാത്ത ഇംഗ്ലീഷ് പറയുന്ന ലായിഖ് പക്ഷെ ‘നാറ്റ്‌സി’ എന്നൊക്കെ കൃത്യമായി ഉച്ചരിക്കും. എത്രവലിയ സംഘട്ടനം നടന്നാലും പ്രധാന നടന്റെ തലമുടി ഉഴപ്പരുതെന്ന സാമാന്യ നിയമം ഇതിലും മാറിയില്ല.

ലായിഖിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സ് കടന്നുവന്നത് യുക്തിഭദ്രമായി. യൂറോപ്പില്‍ ഏറ്റവുമധികം മുസ്ലിങ്ങള്‍ ഉള്ള രാജ്യമാണ് ഫ്രാന്‍സ്. ലായിഖിന്റെ ബൈക്കിന്റെ കീചെയ്‌നില്‍ പാരിസ് സെന്റ് ജെര്‍മയ്ന്‍ (പിഎസ്ജി) ഫുട്‌ബോള്‍ ടീമിന്റെ ലോഗോയാണ്. ഫ്രാന്‍സില്‍ ഇസ്ലാമോഫോബിയ വര്‍ദ്ധിക്കുന്നെന്ന വാദത്തിനിടയ്ക്കും മുസ്ലീം വിഭാഗത്തെ ഒപ്പം ചേര്‍ത്തുനിര്‍ത്തുന്ന ക്ലബ്ബാണ് പിഎസ്ജി. ഇങ്ങനെയുള്ള ചെറിയ വിവരങ്ങളില്‍ പുലര്‍ത്തിയ സൂക്ഷ്മത പക്ഷെ വലിയ കാര്യങ്ങളില്‍ ഉണ്ടായില്ല. ഒരു വീട്ടില്‍ രണ്ടോ മൂന്നോ റൗണ്ട് വെടിവെപ്പ് ഉണ്ടായിട്ടും അതറിഞ്ഞ നാട്ടുകാരില്ല. ഉയര്‍ന്ന പ്രദേശവും രാത്രിയും ഒക്കെയാണെങ്കില്‍ ശബ്ദം അടുത്ത വീട്ടില്‍ മാത്രമല്ല കേള്‍ക്കുക. പ്രതിയെയും പൊലീസിനെയും കാണാതായിട്ടും ആ പരിസരത്തെങ്ങും പൊലീസുകാരില്ല. പാമ്പുകടിയേറ്റ് നീലിച്ച് മണിക്കൂറുകള്‍ കഴിഞ്ഞവന്‍ പയറുപോലെ നില്‍ക്കുകയാണ്. നേരം വെളുത്തിട്ടും പാലത്തില്‍ കത്തിയുമായി നില്‍ക്കുന്നയാളിന് ആള്‍ക്കാര്‍ കാണുമെന്ന ചിന്തയുമില്ല.

രാത്രിദൃശ്യങ്ങള്‍, കളറിങ്, പശ്ചാത്തല സംഗീതം ഒക്കെ നല്ല നിലവാരം പുലര്‍ത്തി. അല്ലറ ചില്ലറ പിശകുകളൊക്കെ മാറ്റിവച്ചാല്‍ തിരക്കഥയും സംവിധാനവും നന്നായി. പിഎസ്ജി ഒക്കെ മുന്നോട്ടുവെക്കുന്ന നല്ല ആശയങ്ങളുടെ ചുവടുപിടിച്ച് തീവ്രനിലപാടുകള്‍ വളര്‍ത്തുന്നവര്‍ ഉണ്ടെന്നത് ദുരവസ്ഥയാണ്. കൊലചെയ്തിട്ടും കുറ്റബോധമില്ലാത്ത മുസ്ലിമും ഹിന്ദുവുമൊക്കെ ഒരേ നാണയത്തിന്റെ രണ്ടുവശങ്ങള്‍ തന്നെ. വെറുപ്പിനും വഴക്കിനും പോകുകയെന്ന ചരിത്രം പുതിയതല്ലെന്നും അതിന് പഴമ ഉണ്ടാവില്ലെന്നും പറഞ്ഞുവക്കുന്നത് ഒരു സന്ദേശമല്ല, യാഥാര്‍ഥ്യമാണ്.

Noora T Noora T :