ഒരിടവേളയ്ക്ക് ശേഷം നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ വീണ്ടും തുടങ്ങിയിരിക്കുകയാണ്. കേസില്‍ 34ാം സാക്ഷിയായിരുന്ന കാവ്യ ചൊവ്വാഴ്ച പ്രോസിക്യൂഷന്‍ വിസ്താരത്തിനിടയിൽ കൂറ് മാറുകയും ചെയ്തു. കേസിലെ എട്ടാം പ്രതിയാണ് കാവ്യ മാധവന്റെ രണ്ടാംഭര്‍ത്താവും നടനുമായ ദിലീപ്.
കേസില്‍ ദിലീപിനെ പിന്തുണച്ച് മുന്‍പ് നിരവധി ചാനല്‍ ചര്‍ച്ചകളില്‍ സംസാരിച്ചിട്ടുളള ആളാണ് സംവിധായകന്‍ മഹേഷ്. ദിലീപ് തെറ്റ് ചെയ്തിട്ടില്ല എന്ന് തന്നെയാണ് താന്‍ ഇപ്പോഴും വിശ്വസിക്കുന്നതെന്ന് വീണ്ടും തുറന്ന് പറയുകയാണ് സംവിധായകന്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മഹേഷ് മനസുതുറന്നത്. ദിലീപിനെ പിന്തുണച്ച് നൂറിലേറെ മണിക്കൂറുകള്‍ പല ചാനലുകളിലും പോയി സംസാരിച്ചിട്ടുണ്ട് എന്ന് മഹേഷ് പറയുന്നു.
അത് എന്റെ മനസില്‍ തോന്നിയ ഒരു തോന്നലുകൊണ്ട് പെട്ടെന്ന് സംസാരിച്ച് തുടങ്ങിയതല്ല. ഈ പ്രശ്നമൊക്കെ ഉണ്ടായി, ഒരു മാസത്തിലേറെ സമയം എടുത്ത ശേഷം എന്താണ് യഥാര്‍ത്ഥത്തില്‍ എന്ന് ഞാന്‍ ഒന്ന് വിശകലനം ചെയ്തു. അങ്ങനെ എന്റെ മനസില്‍ തോന്നിയ സത്യം, അത് വെച്ചിട്ടാണ് സംസാരിച്ചത്. നീതിയാണ് മറ്റേത് നീതിക്കേടാണ് നടക്കുന്നത് എന്നൊക്കെ മനസിലാക്കികൊണ്ടാണ് ഞാന്‍ സംസാരിച്ചുതുടങ്ങിയത്. ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത് ദിലീപ് തെറ്റ് ചെയ്തിട്ടില്ല എന്ന് തന്നെയാണ്.
അയാള്‍ ഒരിക്കലും ആ തെറ്റ് ചെയ്യില്ല. അയാള് ഒരു മണ്ടനല്ല. അയാള് നല്ല ബുദ്ധിയുളള, കൂര്‍മ ബുദ്ധിയുളള, വളരെ കഴിവുളള ഒരു ബിസിനസ്മാനാണ്. അദ്ദേഹം നല്ല ആക്ടറാണ്. എന്നാല്‍ ആക്ടറേക്കാളും മുകളില്‍ നില്‍ക്കുന്ന മനുഷ്യന്‍. അയാള് ഇങ്ങനെയൊരു വിഡ്ഡിത്തരം കാണിക്കില്ല. കഠിനാദ്ധ്വാനം കൊണ്ടാണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഒകെ ലെവലില്‍ ദിലീപ് ഉയര്‍ന്നുവന്നത്. ഒരുപാട് കഠിനാദ്ധ്വാനം ചെയ്താണ് ദിലീപ് ഇന്ന് കാണുന്ന നിലയില്‍ എത്തിയത്. സംവിധായകന്‍ പറഞ്ഞു.