വലിച്ചറിയപ്പെടേണ്ടത്, ഈ അമ്മയുടെ മീൻ നിറച്ച കൊട്ടയല്ല…കാക്കിയിട്ട, ചിലരുടെ ഉളളിലെ, ധാർഷ്ട്യമാണ്;’എന്താ പോലീസേ നന്നാവാത്തെ? പ്രതികരണവുമായി എംഎ നിഷാദ്

കൊല്ലം പാരിപ്പളളി പരവൂര്‍ റോ‍ഡില്‍ മീന്‍ കച്ചവടം നടത്തിയിരുന്ന വയോധികയ്ക്കെതിരെ പൊലീസ് നടപടിയുണ്ടായെന്ന ആരോപണത്തെ ചുറ്റി വലിയ ചര്‍ച്ചയാണ് നവമാധ്യമങ്ങളില്‍ നടക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു എന്നാരോപിച്ച് മല്‍സ്യത്തൊഴിലാളിയായ വയോധികയുടെ പക്കലുണ്ടായിരുന്ന മീന്‍ കുട്ട പോലീസ് വലിച്ചെറിഞ്ഞ സംഭവം സോഷ്യൽമീഡിയയിലടക്കം വലിയ ചർച്ചയായിരിക്കുകയാണ്.

പ്രാദേശിക ഓണ്‍ലൈന്‍ ചാനലില്‍ വന്ന വാര്‍ത്തയുടെ ചുവട് പിടിച്ച് സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ നേതാക്കളും, സാമൂഹ്യ പ്രവര്‍ത്തകരും പൊലീസിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.

ഇപ്പോഴിതാ പോലീസിനെതിരെ സംവിധായകൻ എംഎ നിഷാദ് രംഗത്തെത്തിയിരിക്കുകയാണ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം

‘എന്താ പോലീസേ നന്നാവാത്തെ? വലിച്ചറിയപ്പെടേണ്ടത്, ഈ അമ്മയുടെ മീൻ നിറച്ച കൊട്ടയല്ല…ചോദ്യം ചോദിക്കുന്നവരോട് തട്ടി കയറിയുമല്ല പാവപ്പെട്ടവന്‍റെ നെഞ്ചത്ത് കുതിര കയറിയിട്ടുമല്ല…വലിച്ചെറിയപ്പെടേണ്ടത്, കാക്കിയിട്ട, ചിലരുടെ ഉളളിലെ, ധാർഷ്ട്യമാണ്.

മുരട മനസ്സിന്‍റെ ക്രൂരതയാണ്, ബൂട്ട്സിട്ട കാലുകളാൽ, ചവിട്ടി അരക്കപ്പെടുന്ന, മനുഷ്യരുടെ നിശ്ശബ്‍ദ നിലവിളികൾ, ഒരുപക്ഷെ, നിങ്ങളുടെ കാതുകൾക്ക്, കേൾക്കാൻ കഴിയില്ലായിരിക്കും. പക്ഷെ മനസ്സാക്ഷിയൊന്നുണ്ട്, ഏമാന്മാരെ. ബ്രിട്ടീഷ്കാർ, ബാക്കി വെച്ച് പോയ ചില കിരാത ശേഷിപ്പുകളിൽ അഭിരമിച്ച്, അതാണ് ലോകം എന്ന് വിശ്വസിച്ച് മൂഡ സ്വർഗ്ഗത്തിൽ വാഴുന്ന പോലീസ് ഏമാന്മാർ മനസ്സിലാക്കുക ഔദ്യോഗിക ജീവിതം അവസാനിക്കുമ്പോൾ കുന്നിൻമുകളിൽ നിന്ന് നിങ്ങൾ വീഴുന്നത്
അഗാധ ഗർത്തത്തിലായിരിക്കും.

അന്ന് ഒന്ന് കൈപിടിച്ചുയർത്താൻ ആരും കാണില്ല തലയിലെ തൊപ്പിയും, കാക്കികുപ്പായവും, തേച്ച് മിനംക്കിയ ബൂട്ട്സുമൊന്നും,ശ്വാശ്വതം അല്ല എന്ന് സാരം…ജനത്തിന്‍റെ സ്വത്തിനും,ജീവനും സംരക്ഷണം കൊടുക്കേണ്ടവർ, അവരാണ് പോലീസ് എന്ന് പഠിച്ച് വളർന്നവനാണ് ഈയുളളവൻ.

പോലീസ് സേനയിലെ, ചില ക്രിമിനലുകൾ കാട്ടികൂട്ടുന്ന ഇത്തരം പ്രവർത്തികൾ, ഇൻഡ്യയിലെ ഏറ്റവും നല്ല പോലീസ് എന്ന വിശേഷണത്തിന് അർഹരായ, കേരള പോലീസിന്‍റെ മനോവീര്യം കെടുത്തുക മാത്രമല് അവരുടെ മികവാർന്ന സേവനത്തിന്‍റെ നിറം മങ്ങാനുളള കാരണങ്ങൾക്ക് വഴിതെളിയിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. എന്നെങ്കിലും നമ്മുടെ പോലീസിലെ ”ചിലർ”നന്നാകുമെന്ന പ്രതീക്ഷയോടെ ഒരു പഴയ പോലീസ് ഉദ്യോഗസ്ഥന്‍റെ മകനെന്ന നിലയിൽ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ’, എന്നാണ് നിഷാദ് കുറിച്ചത്

Noora T Noora T :