രമ്യയും ബലറാമും കാണിച്ചത് തെമ്മാടിത്തരം, അതിനെ എതിർക്കാൻ ഇത്തരം വാക്കുകൾ അതിനേക്കാൾ വലിയ തെമ്മാടിത്തരം’; ഇടതുപക്ഷ വിരുദ്ധമെന്ന് പ്രതികരിച്ച് ഹരീഷ് പേരടി!

ലോക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച സംഭവത്തില്‍ രഹരിദാസ് എംപിയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നിരവധി ട്രോളുകൾ വന്നിരുന്നു. ‘ഹോട്ടൽ ഗോകുൽ, പാർസൽ മാത്രം.. രമ്യയടി അനുവദിക്കില്ല, പ്രോട്ടോക്കോൾ പാലിക്കുക’ എന്ന കുറിപ്പോടെയുള്ള ബോർഡും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.

ഇത്തരം പ്രവർത്തി തീർത്തും സ്ത്രീ വിരുദ്ധതയും ദളിത് വിരുദ്ധതയുമാണ് എന്ന ഹരീഷ് പേരടി പറയുന്നത്. ഇത്തരം പരിഹാസങ്ങൾ .ഇടതുപക്ഷ പ്രൊഫൈലുകളിൽ നിന്ന് പ്രചരിക്കുന്നതാണ് എന്ന് ഉറപ്പുള്ളതുകൊണ്ടാണ് താൻ ഉറപ്പിച്ച് പറയുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഹരീഷ് പേരടിയുടെ വാക്കുകൾ ഇങ്ങനെ !

രമ്യയും,ബലറാമും കൂട്ടുക്കാരും കാണിച്ചത് തെമ്മാടിത്തരമാണ്…അതിനെ എതിർക്കാൻ ഇത്തരം വാക്കുകൾ നിറഞ്ഞ ബോർഡുകൾ പ്രചരിപ്പിക്കുന്നത് അതിനേക്കാൾ വലിയ തെമ്മാടിത്തരമാണ്…പക്ക സ്ത്രീ വിരുദ്ധതയും ദളിത് വിരുദ്ധതയുമാണ്…ജയിക്കാൻ വേണ്ടി എന്തും പറയാൻ തയ്യാറാവുന്നത് ഇടതുപക്ഷ വിരുദ്ധതയുമാണ്…ഇടതുപക്ഷ പ്രൊഫൈലുകളിൽ നിന്ന് പ്രചരിക്കുന്നതാണ് എന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഉറപ്പിച്ച് പറയുന്നത്.

അതേസമയം യുവാവിന്റെ കൈ തന്റെ ദേഹത്ത് തട്ടിയെന്ന് രമ്യ ഹരിദാസ് എംപി ആരോപണം ഉന്നയിച്ചു എങ്കിലും, ഇതിൽ പരാതി ലഭിച്ചിട്ടില്ലെന്ന് കസബ പൊലീസ് പറഞ്ഞു. നേരത്തെ ഹോട്ടൽ ഉടമയ്ക്കെതിരെ കേസെടുത്ത പോലീസ് കൊറോണ മാനദണ്ഡം ലംഘിച്ചതിന് പിഴ ചുമത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ്‌ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസും കോണ്‍ഗ്രസ് നേതാക്കളും പാലക്കാട് കല്‍മണ്ഡപത്തെ സ്വകാര്യ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയത്. എംപിയുടെ വാഹനം ഹോട്ടലിന് പുറത്തുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യുവാവ് ഹോട്ടല്‍ അധികൃതരോട് സംഭവം ചോദിച്ചെങ്കിലും അവര്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ലെന്നാണ് മറുപടി ലഭിച്ചത്.

”ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പറ്റില്ലെന്ന ബോര്‍ഡ് വച്ചിട്ടുണ്ട്. അകത്ത് എംപിയെ ഇരുത്തി കഴിപ്പിക്കുന്നു. അതെന്ത് ന്യായം.” എന്നാണ് യുവാവ് ഹോട്ടല്‍ അധികൃതരോട് ചോദിച്ചത്. ഇതിനോട് ”നമുക്കൊന്നും പറയാന്‍ പറ്റില്ല” എന്ന മറുപടിയാണ് ജീവനക്കാര്‍ നല്‍കിയത്. തുടര്‍ന്ന് ഞാന്‍ പറയുമെന്ന് പറഞ്ഞുകൊണ്ടാണ് യുവാവ് ഹോട്ടലിനുള്ളില്‍ കയറി രമ്യയോട് കാര്യങ്ങള്‍ വിശദീകരിച്ചത്.

തുടക്കത്തില്‍ പ്രതികരിക്കാതിരുന്ന എംപി താന്‍ ബിരിയാണി പാര്‍സല്‍ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയാണെന്ന മറുപടി നല്‍കി. പാര്‍സല്‍ വാങ്ങാന്‍ വരുന്നവര്‍ പുറത്താണ് നില്‍ക്കേണ്ടത്, ഞങ്ങള്‍ സാധാരണക്കാര്‍ പുറത്താണ് നില്‍ക്കാറുള്ളതെന്നും എംപിക്കെന്താണ് പ്രത്യേകതയെന്നും യുവാവ് തിരിച്ചു ചോദിച്ചതോടെ രമ്യ പുറത്തേക്ക് ഇറങ്ങുകയായിരുന്നു.

ഇതിനിടെയാണ് രമ്യക്കൊപ്പമുണ്ടായിരുന്ന പാളയം പ്രദീപ് യുവാവിനെയും സുഹൃത്തിനെയും മര്‍ദിച്ചത്. നിയമലംഘനം ചിത്രീകരിച്ച ഫോണ്‍ പിടിച്ചുവാങ്ങാനും ശ്രമിച്ചു. യുവാവിന്റെ വാഹനത്തിന്റെ ഫോട്ടോയെടുത്ത ശേഷം വധഭീഷണി മുഴക്കിയ ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് നിന്ന് പോയത്. പരുക്കേറ്റ യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച ഹോട്ടലിനെതിരെ കസബ പൊലീസ് കേസെടുത്തു. യുവാക്കള്‍ തന്റെ കൈയില്‍ കയറി പിടിച്ചെന്നും വിഷയത്തില്‍ നേതാക്കളുമായി സംസാരിച്ച് പൊലീസില്‍ പരാതി നല്‍കുമെന്ന് രമ്യ ഹരിദാസ് വിഷയത്തില്‍ പ്രതികരിച്ചു.

about hareesh peradi

Safana Safu :