പഞ്ചവര്‍ണ്ണ തത്ത എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗാനഗന്ധര്‍വ്വന്‍. ഇപ്പോൾ ഇതാ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് രമേഷ് പിഷാരടി.
‘പാട്ട് ഷൂട്ട് ചെയ്യുകയായിരുന്നു. ഉത്സവപ്പറമ്പില്‍ അറുന്നൂറോളം പേര്‍ നില്‍ക്കുന്നുണ്ടായിരുന്നു. മമ്മൂക്ക പാട്ട് പാടുന്ന സീനാണ് എടുക്കുന്നത്. ആദ്യം എടുത്തപ്പോള്‍ ഒന്ന് തെറ്റിയപോലെ തോന്നി.
ഞാന്‍ കട്ട് ചെയ്തു. രണ്ടാമതും തെറ്റിയപോലെ തോന്നി. ഞാന്‍ വീണ്ടും കട്ട് ചെയ്തു. സ്‌റ്റൈലിന് വേണ്ടി മമ്മൂക്കയ്ക്ക് ഒരു കൂളിംഗ് ഗ്ലാസ്സും വെച്ചുകൊടുത്തിട്ടുണ്ടായിരുന്നു. നല്ല ലൈറ്റൊക്കെ സ്റ്റേജില്‍ ഇങ്ങനെ അടിച്ചുകൊണ്ടിരിക്കുകയാണ്.
രണ്ട് തവണ തെറ്റിയപ്പോള്‍ എന്നെ കൈകാട്ടി വിളിച്ചു. എന്നിട്ട് പുള്ളി ആ കൂളിംഗ് ഗ്ലാസ്സ് എനിക്ക് വെച്ചുതന്നു. എന്നിട്ട് പറഞ്ഞു ആ ലൈറ്റ് ഓണ്‍ ആക്കാന്‍. ലൈറ്റിന്റെ വെളിച്ചവും ഈ കൂളിംഗ് ഗ്ലാസ്സും കൂടി വെച്ച് പാട്ട് ബുക്ക് നോക്കുമ്പോള്‍ ഒന്നും കാണാന്‍ കഴിയുന്നില്ല. ഞാന്‍ ഇടിവെട്ടിയ പോലെ നിന്നു. അപ്പോള്‍ പുള്ളി പറഞ്ഞു.
നീ എനിക്ക് ഇതുപോലെയുള്ള പാട്ട് ബുക്കും തന്ന് കൂളിംഗ് ഗ്ലാസ്സും വെപ്പിച്ച് ഇത്രയും ലൈറ്റും ഇട്ട്, അവിടെയിരുന്ന് പിന്നെയും എടുക്ക് എന്ന് പറഞ്ഞിട്ട് കാര്യമില്ല. ആദ്യം ഇതിന് ഒരു പരിഹാരം ഉണ്ടാക്ക്. എന്നാലെ എനിക്ക് പാടാന്‍ പറ്റുകയുള്ളുവെന്ന്,’ പിഷാരടി പറഞ്ഞു.