അസ്തിത്വ പൂര്‍ണതയയ്ക്ക് വേണ്ടി അവര്‍ നടത്തിയ ജീവിത പോരാട്ടം; മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച അനന്യയുടെ ജിവിതം സിനിമയാകുന്നു; വിവരങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍!

ട്രാന്‍സ്ജന്‍ഡര്‍ അനന്യകുമാരി അലക്സിന്റെ ജീവിത പോരാട്ടങ്ങളുടെ കഥ ചലച്ചിത്രമാക്കാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍ പ്രദീപ് ചൊക്ലി. തന്റെ അസ്തിത്വ പൂര്‍ണതക്ക് വേണ്ടി ട്രാന്‍സ്ജന്‍ഡറായ അനന്യ കുമാരി അലക്സ് നടത്തിയ ജീവിത സമരങ്ങളാണ് പ്രദീപിന്റെ പുതിയ ചിത്രത്തിന് ആധാരം.

ചിത്രത്തില്‍ അനന്യയായി ഒരു ട്രാന്‍സ്‌ജെഡര്‍ തന്നെ വേഷമിടും. ഒപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്ന ഈ സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പ്രദക്ഷിണം, ഇംഗ്ലിഷ് മീഡിയം, പേടി തൊണ്ടന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതമായ സംവിധായകനാണ് പ്രദീപ് ചൊക്ലി.

കഴിഞ്ഞ ദിവസമാണ് അനന്യയെ കൊച്ചിയിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവിക്കാന്‍ ആഗ്രഹിച്ചിരുന്ന അനന്യയെ മരണത്തിലേക്ക് നയിച്ചത് തെറ്റായ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ റെനെ മെഡിസിറ്റി ആശുപത്രിയിലെ ഡോ അര്‍ജുന്‍ അശോകിന്റെ പിഴവാണെന്നാണ് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം ആരോപിക്കുന്നത്. മരണത്തിന് മുമ്പ് അനന്യയും സംഭവം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

പാലാരിവട്ടത്തെ റെനെ മെഡിസിറ്റി ആശുപത്രിക്കും ഇവിടത്തെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം ഡോക്ടര്‍ അര്‍ജുന്‍ അശോകിനെതിരെയുമാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. 2020 ലാണ് അനന്യയുടെ ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ എന്ന പേരില്‍ തന്റെ ലിംഗഭാഗത്തെ വെട്ടിക്കീറുകയാണ് ഡോക്ടര്‍ അര്‍ജുന്‍ അശോകും സംഘവും ചെയ്തതെന്ന് അനന്യ തുറന്നു പറഞ്ഞിരുന്നു.

അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ഈ പിഴവ് തന്നെ എത്രമാത്രം ഗുരുതരമായി ബാധിച്ചു എന്ന് അനന്യ വ്യക്തമാക്കിയിരുന്നു. തെറ്റായി ചെയ്ത ലിംഗ മാറ്റ ശസ്ത്രക്രിയ മൂലം ശാരീരികമായ കടുത്ത ബുദ്ധിമുട്ടുകളാണ് ഒരു വര്‍ഷത്തിലേറെയായി അനന്യ നേരിട്ടിരുന്നത്.

അന്ന് അനന്യ പറഞ്ഞ വാക്കുകൾ ഇന്നും മനസാക്ഷി മരവിച്ചിട്ടില്ലാത്ത മനുഷ്യ മനസുകളിൽ വിങ്ങലാണ്. വിജയകരമായി നടക്കേണ്ട ലിംഗമാറ്റ ശസ്ത്രക്രിയയയായിരുന്നു എന്റേത്. കൊല്ലം ജില്ലക്കാരിയായ ഞാന്‍ 28വയസുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയാണ്. ആരോഗ്യരംഗത്ത് നിന്ന് ഞാന്‍ നേരിട്ട ഒരു ദുരനുഭവം. ഒപ്പം നിങ്ങളുടെ മുന്നില്‍ കൈകൂപ്പി ഒരു അപേക്ഷയും. റേഡിയോ ജോക്കിയും അവതാരകയുമായ എനിക്ക് ഇന്ന് ഒരു ജോലിയും ചെയ്യാനാകുന്നില്ല. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും ആകുന്നില്ല.

ലിംഗമാറ്റ ശസ്ത്രക്രിയ എറണാകുളം റെനെ മെഡിസിറ്റിയില്‍ നിന്നാണ് ചെയ്തത്.ശസ്ത്രക്രിയയില്‍ പിഴവുണ്ടായി. അത് ഡോക്ടറും സമ്മതിച്ചിരുന്നു. പ്രധാനമായും ഡോ.അര്‍ജുന്‍ അശോകനെന്ന സര്‍ജനാണ് 2020 ജൂണ്‍ 14ന് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്. ഒരു വര്‍ഷവും ഒരു മാസവും പിന്നിടുമ്പോഴും ഒരു സമയത്തിനപ്പുറം എഴുന്നേറ്റ് നില്‍ക്കാനോ, ഉറക്കെ തുമ്മാനോ പൊട്ടിക്കരയാനോ കഴിയുന്നില്ല. ശസ്ത്രക്രിയ ചെയ്ത് തരാമെന്ന ഉറപ്പില്‍ ഡോക്ടറെ സമീപിച്ച എനിക്ക് മെഡിക്കല്‍ നെഗ്ലിജന്‍സ് ആണ് ഉണ്ടായത്. സമാനമായി ശസ്ത്രക്രിയയില്‍ പരാജയപ്പെട്ട് ഗുരുതര പ്രശ്‌നം നേരിടുന്ന മറ്റ് പലരും ഉണ്ട്.

എട്ട് മുതല്‍ പന്ത്രണ്ട് വരെ സാനിറ്ററി നാപ്കിന്‍ മാറ്റണം, അതിന് പോലും പൈസയില്ല. ഞാനിന്ന് ബോള്‍ഡ് ആയി സംസാരിക്കുന്നത് എനിക്ക് ജീവിക്കണം എന്നുള്ളത് കൊണ്ടാണ്. പണത്തിന് വേണ്ടി എന്തിനാണ് ഒരു ഗതിയും പരഗതിയും ഇല്ലാത്തവരെ ഇങ്ങനെ ദ്രോഹിക്കുന്നത് എന്ന് വേദനയോടെ അനന്യ ചോദിച്ചിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുമാണ് അനന്യ കുമാരി അലക്‌സ്. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കിയും ആദ്യ ടെലിവിഷൻ അവതാരകയുമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു അനന്യ. പ്രിവിലേജുള്ള സ്ത്രീകളും പുരുഷന്മാരും നേടുന്നതിൽ കൂടുതൽ ഈ ചെറുപ്രായത്തിൽ തന്നെ അനന്യ പൊരുതി നേടിയിട്ടുണ്ട്. എന്നിട്ടും കത്തിജ്വലിച്ച് പിന്നിലുള്ളവർക്ക് വഴികാട്ടിയാകാൻ അനന്യക്ക് സാധിക്കാതെപോയി.

about anannyah

Safana Safu :