ഇവരുടെ ആൺമക്കൾക്ക് വിവാഹാലോചന; വീട്ടിൽ 16ാം നൂറ്റാണ്ടിലെ അമ്മായിയമ്മയുണ്ടെന്ന് എഴുതാം! തലയിൽ മുണ്ടിട്ട് ആനിയും വിധുബാലയും

ടെലിവിഷന്‍ രംഗത്ത് സജീവമായ ആനിയും നടി വിധുബാലയും ഒരുമിച്ചു പങ്കെടുത്ത ഒരു പ്രോഗ്രാമിനിടയിലെ ഇരുവരുടെയും സംസാരം കഴിഞ്ഞ ദിവസം വിമർശനത്തിന് ഇടയാക്കിയിരുന്നു. പെണ്ണായാല്‍ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, അറപ്പ് പാടില്ല, കറിയിലെ കഷണങ്ങള്‍ നോക്കി എടുക്കരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ടെന്നാണ് വിധുബാല പറഞ്ഞത്. ചേച്ചിയുടെ അമ്മയുടെ ഉപദേശം എനിക്ക് ഒത്തിരി ഇഷ്ടമയെന്നാണ് ആനിയുടെ അഭിപ്രായം.

ഈ വീഡിയോ പരാമർശിച്ച് നിരവധി വിമർശനങ്ങളും നിറയുകയാണ്. മൂവി സ്ട്രീറ്റിൽ രജിത് ലീല രവീന്ദ്രൻ എഴുതിയ കുറിപ്പാണ് വൈറലാകുന്നത്. രുചി അറിയാതെ ഭക്ഷണം കഴിക്കണമെന്നൊക്കെ ഏത് അമ്മയാണ് മകളോട് ഇന്നത്തെ കാലത്ത് പറയുക എന്നാണ് രജീത് ലീല രവീന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പങ്കുവച്ചു.

കുറിപ്പിന്റെ പൂർണ്ണ രൂപം

ഇവരുടെ ആൺമക്കൾക്ക് വിവാഹാലോചന പരസ്യം കൊടുക്കുമ്പോൾ പതിനാറാം നൂറ്റാണ്ടിലെ അമ്മായി അമ്മ വീട്ടിലുണ്ട് എന്നു കൂടി എഴുതുന്നത് നല്ലതാണ് എന്നാണ് രജിത് ലീല രവീന്ദ്രൻ എഴുതിയ കുറിപ്പിലൂടെ പറയുന്നത്. കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്. ”കഥയല്ലിത് ജീവിതം’ അവതാരക വിധുബാല പഴയ കാല സിനിമാതാരമായ ആനിയുമായി സംസാരിക്കുന്നു.”എന്റെ അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്, പെണ്ണായാൽ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, പെണ്ണായാൽ അറപ്പ് പാടില്ല, പെണ്ണായാൽ കറിയിലെ കഷണങ്ങൾ നോക്കി എടുക്കരുത്, പെണ്ണായാൽ ഒരു ഭക്ഷണവും ഇഷ്ടമില്ല എന്നു പറയരുത്, എന്തും ഇഷ്ടപ്പെടണം. കാരണം നാളെ പെണ്ണ് മറ്റൊരു വീട്ടിൽ ചെന്നു കയറുമ്പോൾ അവിടെ ഫ്രസ്ട്രേറ്റഡ് ആകാതെ സന്തോഷത്തോടെ ജീവിക്കാൻ ഇത് ഉപകരിക്കും”.

‘ഇതു കേട്ട ആനി ആവേശത്തോടെയും, സന്തോഷത്തോടെയും ചേച്ചിയുടെ അമ്മയുടെ ഉപദേശം എനിക്ക് ഒത്തിരി ഇഷ്ടമായെന്നും ഇത് ഈ തലമുറക്കും, മുൻ തലമുറയ്ക്കും പാഠമാണെന്നും പ്രസ്താവിച്ചു. ഇതു കേട്ടപ്പോൾ,ഈ ഉപദേശങ്ങളെല്ലാം ട്രൈഡ് ആൻഡ് പ്രൂവ്ഡ് റെസിപ്പി ആണെന്നും മറ്റൊരു വീട്ടിൽ പോകുന്ന സ്ത്രീ സന്തോഷമായിരിക്കാൻ ഇതെല്ലാം അത്യാവശ്യമാണെന്നും വിധുബാല ഒന്നു കൂടി പ്രസ്താവിക്കുകയുണ്ടായി.’

‘കണ്ടപ്പോൾ എനിക്ക് തോന്നി ഇവർക്ക്‌ മക്കളായി പെൺകുട്ടികൾ ഉണ്ടാകാൻ സാധ്യത ഇല്ലെന്ന്.രുചി അറിയാതെ ഭക്ഷണം കഴിക്കണമെന്നൊക്കെ ഏത് അമ്മയാണ് മകളോട് ഇന്നത്തെ കാലത്ത് പറയുക. അതല്ല ഇവർക്ക് ആൺമക്കളാണ് ഉള്ളതെങ്കിൽ അവരുടെ വിവാഹാലോചന പരസ്യം കൊടുക്കുന്നെങ്കിൽ പതിനാറാം നൂറ്റാണ്ടിൽ നിന്നു ഇതുവരെ വണ്ടി കിട്ടിയിട്ടില്ലാത്ത അമ്മായി അമ്മ വീട്ടിലുണ്ട് എന്നു കൂടി എഴുതുന്നത് ആർക്കെങ്കിലുമൊക്കെ ഉപകാരമായിരിക്കും.’ ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്

കഥയല്ലിത് ജീവിതം പോലുള്ള പരിപാടിയുടെ അവതാരകയുടെ ഭാഗത്തു നിന്നും ഇത്തരം സംസാരം ഉണ്ടാകാന്‍ പാടില്ലെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. സ്ത്രീകള്‍ അടിമകളെപ്പോലെ കഴിയേണ്ടവരാണെന്ന രീതിയിലുള്ള സംസാരമാണ് ഇതെന്നും വിമര്‍ശനമുണ്ട്.

Noora T Noora T :