പ്രായമായ ശേഷം പത്താം ക്ലാസ്സ് പാസായി എന്നൊക്കെ പലരും കളിയാക്കുന്ന കാലം; പുസ്തകം വായിക്കാത്തവരാണ് സിനിമാ നടികള്‍ എന്ന പറച്ചിലിൽ നിന്ന് വ്യത്യസ്തമാകണമെന്ന് ആഗ്രഹിച്ചതായി ഉര്‍വശി!

മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലെ സിനിമാ പ്രേമികളും ഒന്നടങ്കം ഇഷ്ടപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് നടി ഉര്‍വ്വശി. നായികയായും സഹനടിയായുമെല്ലാം തിളങ്ങിയ താരം വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളിലാണ് അഭിനയിച്ചത്. പുത്തം പുത്തുകാലൈ, സുരരൈ പോട്രു, മൂക്കുത്തി അമ്മന്‍ എന്നിവയാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രങ്ങൾ.

സിനിമയിലെത്തുന്ന കാലത്ത് താന്‍ പഠനം തുടരുന്നുവെന്ന് പലരോടും പറയാന്‍ പേടിയായിരുന്നു എന്ന് പറയുകയാണ് ഉര്‍വശി. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ ഒരു അഭിമുഖത്തിലാണ് ഉര്‍വശി മനസ്സുതുറന്നത്.

‘സിനിമയിലേക്ക് വരുന്ന സമയത്ത് പഠനം തുടരുന്നുവെന്ന് പറയാന്‍ എനിക്ക് പേടിയായിരുന്നു. കാരണം അതിന് മുമ്പ് ഉണ്ടായിരുന്ന പല മുതിര്‍ന്ന സിനിമാ നടികളും പ്രായമായ ശേഷം പത്താം ക്ലാസ്സ് പാസായി എന്നൊക്കെ പലരും കളിയാക്കുന്ന കാലമായിരുന്നു.

പിന്നെ പുസ്തകം വായിക്കാത്തവരാണ് സിനിമാ നടികള്‍ എന്നൊരു പറച്ചിലുണ്ടായിരുന്നു. അതില്‍ നിന്നൊക്കെ വ്യത്യസ്തമാകണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അതുകൊണ്ട് തന്നെ എഴുത്തും വായനയും ഇഷ്ടപ്പെടുന്നുവരോട് അതേപ്പറ്റി മാത്രമെ ഞാന്‍ സംസാരിക്കാറുള്ളു.

എന്റെ കൂട്ടുകാരോടുള്ള ചര്‍ച്ചകളില്‍ ഒന്നിലും സിനിമാ വിശേഷങ്ങളുണ്ടാകില്ല. എന്റെ അമ്മയുമായി ഞങ്ങള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് പുസ്തകങ്ങളെപ്പറ്റിയാണ്,’ ഉര്‍വശി പറഞ്ഞു.

ചെറുപ്രായത്തില്‍ തന്നെ സിനിമയിലെത്തിയ ഉര്‍വശി മികച്ച കഥാപാത്രങ്ങളാണ് മലയാളിയ്ക്ക് സമ്മാനിച്ചത്. എന്നാല്‍ തന്റെ പ്രായത്തിന് അനുയോജ്യമായ കഥാപാത്രങ്ങളല്ല സിനിമയില്‍ താന്‍ ചെയ്തതെന്നും ഉര്‍വശി പറഞ്ഞിരുന്നു.

1983ല്‍ തന്റെ പതിമൂന്നാം വയസിലാണ് ഉര്‍വശി ആദ്യമായി നായികയായി അഭിനയിക്കുന്നത്. നായികയായി റിലീസായ ആദ്യ ചിത്രം 1983-ല്‍ പുറത്തിറങ്ങിയ മുന്താണെ മുടിച്ച് ആയിരുന്നു. ഈ സിനിമ വന്‍ വിജയം നേടിയത് ഉര്‍വശിയുടെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവാകുകയായിരുന്നു.

about urvashi

Safana Safu :