ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഗുരുതര പിഴവ് സംഭവിച്ചുവെന്ന് ആരോപിച്ച് ആത്മഹത്യ ചെയ്ത ട്രാന്‍സ് യുവതി അനന്യ കുമാരി അലെക്സിന് നീതി തേടി സോഷ്യൽ മീഡിയ . ദിവസങ്ങള്‍ക്ക് മുമ്പാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതില്‍ ഡോക്ടറുടെ കയ്യില്‍ നിന്നും ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ച് അനന്യ രംഗത്തുവന്നത്.
ശസ്ത്രക്രിയയിലെ പിഴവ് മൂലം ജോലി ചെയ്യാന്‍ കഴിയാത്ത രീതിയില്‍ ഗുരുതര ശാരീരിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നുവെന്ന് അനന്യ വെളിപ്പെടുത്തുകയുണ്ടായി. 2020ലാണ് അനന്യ വജയിനോപ്ലാസിസ് സര്‍ജറി ചെയ്യുന്നത്.
ഒരു വര്‍ഷം കഴിയുമ്പോഴും നിശ്ചിത സമയത്തില്‍ കൂടുതല്‍ എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയുന്നില്ലെന്ന് അനന്യ പറഞ്ഞിരുന്നു. ശാരീരിക പ്രയാസങ്ങള്‍ മൂലം ജോലിയെടുക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നായിരുന്നു അനന്യ പറഞ്ഞത്.
വിജയകരമായി നടക്കേണ്ട ലിംഗമാറ്റ ശസ്ത്രക്രിയയയായിരുന്നു എന്റേത്. കൊല്ലം ജില്ലക്കാരിയായ ഞാന്‍ 28വയസുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയാണ്. ആരോഗ്യരംഗത്ത് നിന്ന് ഞാന്‍ നേരിട്ട ഒരു ദുരനുഭവം. ഒപ്പം നിങ്ങളുടെ മുന്നില്‍ കൈകൂപ്പി ഒരു അപേക്ഷയും.
റേഡിയോ ജോക്കിയും അവതാരകയുമായ എനിക്ക് ഇന്ന് ഒരു ജോലിയും ചെയ്യാനാകുന്നില്ല. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും ആകുന്നില്ല. ലിംഗമാറ്റ ശസ്ത്രക്രിയ എറണാകുളം റെനെ മെഡിസിറ്റിയില്‍ നിന്നാണ് ചെയ്തത്.ശസ്ത്രക്രിയയില്‍ പിഴവുണ്ടായി.
അത് ഡോക്ടറും സമ്മതിച്ചിരുന്നു. പ്രധാനമായും ഡോ.അര്‍ജുന്‍ അശോകനെന്ന സര്‍ജനാണ് 2020 ജൂണ്‍ 14ന് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്. ഒരു വര്‍ഷവും ഒരു മാസവും പിന്നിടുമ്പോഴും ഒരു സമയത്തിനപ്പുറം എഴുന്നേറ്റ് നില്‍ക്കാനോ, ഉറക്കെ തുമ്മാനോ പൊട്ടിക്കരയാനോ കഴിയുന്നില്ല. ശസ്ത്രക്രിയ ചെയ്ത് തരാമെന്ന ഉറപ്പില്‍ ഡോക്ടറെ സമീപിച്ച എനിക്ക് മെഡിക്കല്‍ നെഗ്ലിജന്‍സ് ആണ് ഉണ്ടായത്. സമാനമായി ശസ്ത്രക്രിയയില്‍ പരാജയപ്പെട്ട് ഗുരുതര പ്രശ്‌നം നേരിടുന്ന മറ്റ് പലരും ഉണ്ട്.
എട്ട് മുതല്‍ പന്ത്രണ്ട് വരെ സാനിറ്ററി നാപ്കിന്‍ മാറ്റണം, അതിന് പോലും പൈസയില്ല. ഞാനിന്ന് ബോള്‍ഡ് ആയി സംസാരിക്കുന്നത് എനിക്ക് ജീവിക്കണം എന്നുള്ളത് കൊണ്ടാണ്. പണത്തിന് വേണ്ടി എന്തിനാണ് ഒരു ഗതിയും പരഗതിയും ഇല്ലാത്തവരെ ഇങ്ങനെ ദ്രോഹിക്കുന്നത് എന്ന് വേദനയോടെ അനന്യ ചോദിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുമാണ് അനന്യ കുമാരി അലക്‌സ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു അനന്യ. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കിയാണ്.
ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിക്ക് വേണ്ടി മലപ്പുറത്തെ വേങ്ങരയില്‍ നിന്നാണ് അനന്യ കുമാരി അലക്‌സ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.എന്നാല്‍ പാര്‍ട്ടി നേതാക്കള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് അനന്യ തെരഞ്ഞെടുപ്പില്‍ പിന്മാറുകയായിരുന്നു.
തെരഞ്ഞെടുപ്പില്‍ നിന്ന് സ്വമേധയാ പിന്‍മാറുന്നതായും ആരും തന്റെ പേരില്‍ ഡി.എസ്.ജെ.പി പാര്‍ട്ടിക്ക് വോട്ട് ചെയ്യരുതെന്നും പിന്നീട് അനന്യ ആവശ്യപ്പെട്ടു. അനന്യയുടെ ആത്മഹത്യയിൽ കടുത്ത പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. നമ്മളാണ് അനന്യയെ ഇല്ലാതാക്കിയത് എന്ന എഴുത്തോടെ ബിരിയാണി സിനിമാ സംവിധായകൻ സജിൻ ബാബുവും പോസ്റ്റ് പങ്കുവക്കുകയുണ്ടായി.
അനന്യയുടെ വിയോഗത്തിൽ സീമ വിനീത് പങ്കുവച്ച കുറിപ്പിൽ അനന്യയെ ആശുപത്രിയിൽ കാണാൻ പോയ സംഭവം വിവരിക്കുന്നുണ്ട് . അതിലെ പ്രസക്ത ഭാഗം ഇങ്ങനെ…
ഒന്നും പറയണ്ട ചേച്ചീ സർജ്ജറി ചെയ്തു കുളമാക്കി പട്ടി കടിച്ചു പറിച്ചതു പോലെയാണ്. വേദന സഹിക്കുന്നില്ല. ഒരു ചെറു വേദന പോലും സഹിക്കാൻ കഴിയാത്തവൾ ആണ് അവൾ ഇത്ര മാത്രം വേദന സഹിച്ചു സർജ്ജറി എന്ന കാര്യത്തിലേക്കു പോകാൻ അവളെ നയിച്ചത് മറ്റൊന്നുമല്ല കുട്ടിക്കാലം മുതൽ അവൾക്കുള്ളിലെ പൂർണ്ണത ആഗ്രഹിച്ച പെണ്ണ് എന്ന പൂർത്തീകരണത്തിന് വേണ്ടി മാത്രമാണ് അവൾ അവളുടെ ശരീരം കീറിമുറിക്കാൻ വിധേയയായത്..
തികച്ചും ഒരു പരാജയം ആയിരുന്നു അവളുടെ ജീവിതത്തിലെ ആ sexual reassignment surgery. ജീവിതത്തിൽ കുട്ടിക്കാലം മുതൽ അവൾ കണ്ട സ്വപ്നങ്ങൾക്ക് ഇന്ന് ഇതാ ഇവിടെ വിരാമം.
ABOUT ANANYA