ജീവിതത്തില്‍ താന്‍ അതത്രയധികം മാനസിക പീഡനത്തിലൂടെ കടന്നു പോയി, മാലികിനെക്കുറിച്ച് ഇനി ഒന്നും സംസാരിക്കാനില്ലെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍

മഹേഷ് നാരായണന്‍-ഫഹദ് ഫാസില്‍ ചിത്രം മാലിക്കിനെ വിമര്‍ശിച്ചും അനുകൂലിച്ചുമുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്നത്. 2009-ല്‍ തിരുവനന്തപുരത്തെ ബീമാപ്പള്ളിയില്‍ നടന്ന വെടിവയ്പും അന്നത്തെ രാഷ്ട്രീയ സാഹചര്യവുമായും ബന്ധപ്പെട്ട വിമര്‍ശനങ്ങളാണ് മാലിക്കിന് നേരേ ഉയരുന്നത്. മെക്‌സിക്കന്‍ അപാരത പോലെ ഇടതുപക്ഷത്തെ വെള്ളപൂശാനായി എടുത്ത മറ്റൊരു ചിത്രമാണ് മാലിക് എന്ന വിമര്‍ശനവും ചിത്രത്തിന് നേരെ ഉയരുന്നുണ്ട്.

മാലികിനെക്കുറിച്ച് ഇനി ഒന്നും സംസാരിക്കാനില്ലെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍. ജീവിതത്തില്‍ താന്‍ അതത്രയധികം മാനസിക പീഡനത്തിലൂടെ കടന്നു പോയെന്നും ചിത്രം തന്നെ പിന്‍വലിക്കണമെന്നാണ് മനസ്സില്‍ തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. മാലികിനെതിരെ വരുന്ന വിമര്‍ശനങ്ങള്‍ തനിക്ക് വളരെ മാനസികമായി ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് താന്‍ കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിവിധ മേഖലകളിലുള്ളവര്‍ ചിത്രത്തിനെതിരെ രംഗത്ത് വരുമ്പോള്‍ സിനിമയെയും മഹേഷിനെയും പിന്തുണയ്ക്കുന്നവരുമുണ്ട്. സിനിമയുടെ പ്രമേയം സംവിധായകന്റെ അധികാര പരിധിയില്‍ പെടുന്നതാണെന്നും ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും പിന്തുണയ്ക്കുന്നവര്‍ പറയുന്നു.

ചിത്രത്തില്‍ സുലൈമാന്‍ അലിയെന്ന കേന്ദ്ര കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. റോസ്ലിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിമിഷ സജയനും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജലജ തുടങ്ങി നിരവധി കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് നടത്തിയത്.

Noora T Noora T :