പ്രശസ്ത സംഗീത സംവിധായകനും ആകാശവാണിയിലെ സീനിയർ മ്യൂസിക് കമ്പോസറും ആയിരുന്ന മുരളി സിത്താര അന്തരിച്ചു

സംഗീത സംവിധായകൻ മുരളി സിതാര അന്തരിച്ചു. അദ്ദേഹത്തിന് 65 വയസായിരുന്നു. തിരുവനന്തപുരം വട്ടിയൂർക്കാവിലെ വീട്ടിൽ ഞായറാഴ്ച ഉച്ചയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ തിരുവനന്തപുരം വട്ടിയൂർക്കാവ് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള ഭൗതിക ശരീരം പോസ്റ്റ് മോർട്ടത്തിനും കോവിഡ് പരിശോധനകൾക്കും ശേഷം നാളെ സംസ്കരിക്കും

1987ൽ പുറത്തിറങ്ങിയ ‘തീക്കാറ്റ്’ ആണ് മുരളി സിതാര സംഗീത സംവിധാനം നിർവഹിച്ച ആദ്യ ചിത്രം. 90-കളിൽ നിരവധി സിനിമകൾക്ക് ഈണം പകർന്നിട്ടുള്ള അദ്ദേഹം ആകാശവാണിയിൽ സീനിയർ മ്യൂസിക് കമ്പോസർ ആയിരുന്നു. നിരവധി ലളിതഗാനങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്.

ഓലപ്പീലിയിൽ ഊഞ്ഞാലാടും, ഇല്ലിക്കാട്ടിലെ ചില്ലിമുളംകൂട്ടിൽ, ശാരദേന്ദു പൂചൊരിഞ്ഞ, സൗരയൂഥത്തിലെ സൗവർണ്ണഭൂമിയിൽ, അമ്പിളിപ്പൂവേ നീയുറങ്ങു തുടങ്ങിയവ മുരളി സിതാര അനശ്വരമാക്കിയ സൂപ്പർഹിറ്റ് ഗാനങ്ങളാണ്.

1991ൽ ആകാശവാണി തിരുവനന്തപുരം നിലയത്തിൽ എത്തിയതോടെ സിനിമയുമായുള്ള ബന്ധം അദ്ദേഹം ഉപേക്ഷിച്ചു. ആകാശവാണിയിൽ സീനിയർ മ്യൂസിക് കമ്പോസർ ആയിരുന്നു. ലളിതഗാനം, ഉദയഗീതം തുടങ്ങിയവകൂടാതെ വിവിധ പ്രോഗ്രാമുകൾക്കായി പാട്ടുകളൊരുക്കി.

ഒ.എന്‍.വിയുടെ എഴുതിരികത്തും നാളങ്ങളിൽ, കെ.ജയകുമാറിന്റെ കളഭമഴയിൽ ഉയിരുമുടലും,ശരത് വയലാറിന്റെ അംഗനേ ഉദയാംഗനേ തുടങ്ങിയ ശ്രദ്ധേയമായ ലളിതഗാനങ്ങളാണ്. ഭാര്യ ശോഭനകുമാരി . കീബോർഡ് പ്രോഗ്രാമറും സംഗീത സംവിധായകനുമായ മിഥുൻ മുരളി, വിപിൻ എന്നിവരാണ് മക്കൾ.

about murali sithara

Safana Safu :