മഞ്ജു വാര്യരുടെ മൊഴിയെടുത്തിട്ട് ആറു മാസം കഴിയുന്നു .. മറ്റൊരു സാക്ഷിയുടെത് എട്ട് മാസം.. ഇത്രയും നാൾ മിണ്ടാതിരുന്നതിന് പിന്നിൽ!

നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷനെ വിമർശിച്ചും പ്രത്യേക കോടതി ജഡ്‌ജി ഹണി എം വർഗീസിനെ പിന്തുണച്ചും റിട്ടയേർഡ് ജസ്റ്റിസ് കെമാൽ പാഷ. നടി മഞ്ജു വാര്യരുടെ മൊഴിയെടുത്തപ്പോള്‍ രേഖപ്പെടുത്തിയില്ലെന്നതാണ് ആരോപണം. അവരുടെ മൊഴിയെടുത്തിട്ട് ആറു മാസം കഴിഞ്ഞതാണ്. അതുപോലെ മറ്റൊരു സാക്ഷിയുടെ മൊഴിയെടുത്തിട്ട് എട്ടു മാസമായി. ഇത്രയും നാള്‍ മിണ്ടാതിരുന്നിട്ടാണ് ഇപ്പോള്‍ ആരോപണവുമായി എത്തുന്നത്. ഒക്കാത്ത കാര്യങ്ങളും തെളിവില്ലാത്ത കാര്യങ്ങളും കാണുമ്പോള്‍ ഇതെന്താണെന്ന് ജഡ്ജി ചോദിച്ചെന്നിരിക്കും. അത് കോടതി നടപടിയാണ്. ആരോപണ വിധേയയായിട്ടുള്ള വനിതാ ജഡ്ജി ഹണി മൂന്നു വര്‍ഷം മുമ്പു വരെ നേരിട്ടു പരിചയമുള്ള വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമയോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ദിലീപ് കുറ്റക്കാരനാണെങ്കില്‍ തെളിവുണ്ടെങ്കില്‍ ശിക്ഷിക്കണം. തെളിവുണ്ടോ ഇല്ലയോ എന്നതല്ല പ്രശ്‌നമായി ഉയര്‍ത്തുന്നത്. അതെഴുതിയില്ല, ഇതെഴുതിയില്ല എന്നതൊക്കെയാണ്. കോടതി എഴുതാന്‍ പാടില്ലാത്തതിനാലാണ് എഴുതാതിരുന്നത്. ജഡ്ജി ഗൗരവമായി നില്‍ക്കുമ്പോള്‍ പ്രതിഭാഗത്തിനും വാദി ഭാഗത്തിനും എതിര്‍പ്പുണ്ടാകും. ഇവിടെ പ്രതി ഭാഗത്തിന് ഒന്നും പറയാന്‍ സാധിക്കില്ല. പറഞ്ഞാല്‍ ഇവരെ സ്വാധീനിച്ചിട്ടാണെന്ന് കരുതുമെന്നും കെമാല്‍ പാഷ പറഞ്ഞു. ഏതോ സെറ്റില്‍ വച്ച് ഇരയാക്കപ്പെട്ട നടിയെക്കുറിച്ച് ‘അവളെ ഞാന്‍ പച്ചയ്ക്ക് കത്തിക്കും’ എന്ന് ദിലീപ് ആരോടോ പറഞ്ഞത് കേട്ടെന്ന് ഒരു നടി പറഞ്ഞതായാണ് ഇരയുടെ ഒരു മൊഴി. അത് കോടതി എഴുതിയില്ല എന്നതാണ് ഒരു ആക്ഷേപം. ഇത് ഒരു ജഡ്ജിയാണ് കേട്ടുകൊണ്ടിരിക്കുന്നത് എന്നതില്‍ അത്ഭുതം തോന്നുന്നു. ഇത് കേട്ടുകേള്‍വിയാണ്; തെളിവാകില്ല. നേരിട്ട് ഇരയോട് ‘നിന്നെ ഞാന്‍ കത്തിക്കും’ എന്ന് പറഞ്ഞാല്‍ അത് തെളിവാണ്. മറ്റൊരാള്‍ പറഞ്ഞത് ആരോടോ പറയുന്നത് കേട്ടു എന്നതാണ് ഇവിടെ. ഇത് ഒരിക്കലും റെക്കോര്‍ഡ് ചെയ്യാന്‍ പാടില്ലാത്തതാണ് എന്നും അദ്ദേഹം പറഞ്ഞു.

ജുഡിഷ്യല്‍ ഓഫിസര്‍ക്ക് ആരും ഇല്ലാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും ഹൈക്കോടതിയെങ്കിലും ഇക്കാര്യം ഗൗരവമായി കാണണമെന്നും കൂട്ടിച്ചേർത്തു

Noora T Noora T :