വര്‍ഷങ്ങളോളം പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്നു കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹാരിസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
റിമാന്‍ഡിലുള്ള പ്രതിയും പെണ്‍കുട്ടിയുടെ കാമുകനുമായിരുന്ന ഹാരിസിന്റെ ജാമ്യാപേക്ഷ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് തള്ളിയത്. ഈ സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം നല്‍കിയാല്‍, മറ്റ് പ്രതികളുടെ അറസ്റ്റും ചോദ്യം ചെയ്യലും പൂര്‍ത്തിയാക്കാനിരിക്കെ തെളിവ് നശിപ്പിക്കാന്‍ ഇടയാക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. വിവാഹവാഗ്ദാനം നല്‍കിയതിനു ശേഷം വിവാഹത്തില്‍ നിന്ന് ഹാരിസ് പിന്‍മാറിയതോടൊണ് റംസി ആത്മഹത്യ ചെയ്തത്. ഒന്നര മാസത്തോളമായി റിമാന്‍ഡിലാണ്.
കഴിഞ്ഞ എട്ട് വർഷമായി ഹാരിസുമായി പ്രണയത്തിലായിരുന്ന റംസിയെ കഴിഞ്ഞമാസം മൂന്നിനായിരുന്നു വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്ളസ് വണ്ണിന് ശേഷം കൊല്ലം പള്ളിമുക്കിൽ കമ്പ്യൂട്ടർ പഠനത്തിനിടെയാണ് റംസിയും ഹാരിസും പ്രണയത്തിലായത്. പ്രണയ ബന്ധം ഇരുവീട്ടുകാരും അറിഞ്ഞെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ വിവാഹം നീട്ടിവച്ചു. ഹാരീസിന് ജോലി ലഭിക്കുന്ന മുറയ്ക്ക് വിവാഹം നടത്താമെന്നായിരുന്നു ധാരണ. ഒന്നര വർഷം മുമ്പ് വളയിടൽ ചടങ്ങ് നടത്തി. ഇതിനിടെ ഹാരീസിന്റെ ബിസിനസ് ആവശ്യത്തിന് പലപ്പോഴായി ആഭരണവും പണവും നൽകി റംസിയുടെ വീട്ടുകാർ സഹായിച്ചു. ഹാരീസിന് മറ്റൊരു വിവാഹാലോചന വന്നതോടെ മകളെ ഒഴിവാക്കുകയായിരുന്നെന്നാണ് റംസിയുടെ മാതാപിതാക്കളുടെ ആരോപണം. ഹാരീസിനെ അല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന നിലപാടിലായിരുന്നു റംസി. ഇതു സംബന്ധിച്ച് റംസിയും ഹാരീസും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒടുവിൽ നടത്തിയ ഫോൺ സംഭാഷണത്തിനിടെ റംസി ബ്ലേഡ് കൊണ്ടു കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിന്റെ ചിത്രം ഹാരീസിന് അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് ഹാരീസിന്റെ അമ്മയെ റംസി വിളിച്ചിരുന്നു. തുടർന്നായിരുന്നു മരണം