മികച്ച അഭിനയം കാഴ്ച്ചവെച്ചതിന് സംസ്ഥാന ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ മലയാളത്തിന്റെ പ്രിയ നടന്‍ സുരാജ് വെഞ്ഞാറമൂടിൻറെ പിറന്നാളാണ് ഇന്ന്. ഈ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ച് സംവിധായകന്‍ മാര്‍ത്താണ്ഡന്‍.
താന്‍ ആദ്യമായി ആക്ഷനും കട്ടും പറഞ്ഞത് ആ മുഖത്ത് നോക്കിയാണെന്നും ആ ചിത്രത്തിലൂടെ ആ വര്‍ഷത്തെ മികച്ച ഹാസ്യനടനുള്ള സുരാജ് സ്വന്തമാക്കിയെന്നും മാര്‍ത്താണ്ഡന്‍ പറഞ്ഞു. ഇന്ന് അദ്ദേഹത്തിന്റെ അഭിനയം വലിയ തലങ്ങളില്‍ എത്തിയിരിക്കുന്നുവെന്നും മാര്‍ത്താണ്ഡന്‍ കൂട്ടിച്ചേര്‍ത്തു.
മാര്‍ത്താണ്ഡന്റെ വാക്കുകള്‍:
പത്തൊന്‍പതു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആദ്യമായി സംവിധായകനായപ്പോള്‍ ഈ മുഖം നോക്കിയാണ് ആദ്യം ആക്ഷനും കട്ടും പര്‍ഞ്ഞത് ക്ലീറ്റസ്സിലൂടെ ആ വര്‍ഷത്തെ മികച്ച ഹാസ്യ നടനുള്ള സംസ്ഥാന അവാര്‍ഡും സുരാജിനു കിട്ടിയിരുന്നു ഇന്ന് അദ്ദേഹം അഭിനയത്തിന്റെ വലിയ തലങ്ങളില്‍ എത്തിയിരിക്കുന്നു. ഇന്ന് സുരാജിന്റെ ജന്മദിനമാണ്. സുരാജ് വെഞ്ഞാറമുടിന് പ്രിയ സുഹൃത്തിന് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ നേരുന്നു.
സ്റ്റേജ് ഷോകളിലൂടെയൂം ടിവി പരിപാടികളിലൂടെയുമാണ് സുരാജ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് സേതുരാമയ്യര്‍ സിബിഐ, രസികന്‍ തുടങ്ങിയ സിനിമകളില്‍ ചെറിയ വേഷങ്ങള്‍. മായാവി എന്ന ചിത്രത്തിലെ ഗിരി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടി. പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്തു. മൂന്നു തവണ മികച്ച ഹാസ്യ നടനുള്ള സംസ്ഥാന പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി.