സിനിമാ നിര്‍മ്മാണത്തെ തകര്‍ക്കാന്‍ കണ്ണൂരിൽ പ്രത്യേക മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നു; ആരോപണവുമായി സംവിധായകന്‍

സിനിമാ നിര്‍മ്മാണത്തെ തകര്‍ക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ പ്രത്യേക മാഫിയാ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണവുമായി സംവിധായകനും അണിയറ പ്രവര്‍ത്തകരും രംഗത്ത്.

കൊച്ചിയും തിരുവനന്തപുരവും കേന്ദ്രീകരിച്ചു മാത്രമേ ചലച്ചിത്രനിര്‍മ്മാണം പാടുള്ളുവെന്ന നിലപാടിലാണ് കണ്ണൂരിലെ ചിലരെന്നും തങ്ങളുടെ സിനിമ ചിത്രീകരണം തടസ്സപ്പെടുത്താന്‍ ആരോപണങ്ങള്‍ ഉയര്‍ത്തുകയാണെന്നും സംവിധായകന്‍ മോദി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി.

മോദി രാജേഷ് ഒരുക്കുന്ന ചിത്രമാണ് ‘ഓര്‍മ്മയില്‍’. ജനകീയ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിനെതിരെ ചിലര്‍ ഇത്തരം മാഫിയകളുടെ പിന്‍തുണയോടെ രംഗത്തു വന്നിരിക്കുകയാണെന്നു സംവിധായകന്‍ പറഞ്ഞു.

”ചിത്രം റിലീസായി ലാഭം കിട്ടുന്ന പക്ഷം തിരിച്ചുനല്‍കുമെന്ന എഗ്രിമെന്റിലാണ് പലരോടും പണം വാങ്ങിയത്. ആരോപണം ഉന്നയിച്ച പലര്‍ക്കും പണം തിരിച്ചുനല്‍കാമെന്ന് പൊലിസ് മുഖേന ഉറപ്പു നല്‍കിയിട്ടുണ്ട്. ആരോപണവുമായി വന്ന രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് വാക്ക് നല്‍കിയിട്ടുണ്ട്.

ഫെബ്രുവരിയില്‍ ഷൂട്ടിങ്ങ് കഴിഞ്ഞ ശേഷം ലഭിച്ച വേഷം പോരെന്നും തങ്ങളുടെ പണം തിരികെ നല്‍കക്കാമെന്നാവശ്യപ്പെട്ട് നിരന്തരം ബുദ്ധിമുട്ടിക്കുകയാണ്. വിനയകുമാറെന്ന വ്യക്തി ഷൂട്ടിങ് നടക്കുന്ന സമയത്ത് ലൊക്കെഷനില്‍ വരികയും തന്റെ മകള്‍ക്ക് മുഖം കാണിക്കാനൊരു അവസരം നല്‍കണമെന്നാവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ചെറിയൊരു ഗാനരംഗത്തില്‍ അഭിനയിക്കാന്‍ അവസരം നല്‍കുകയുണ്ടായി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തില്‍ നിന്നും യാതൊരു വിധ സാമ്പത്തിക സഹായം സ്വീകരിച്ചിട്ടില്ല.” അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

കഴിഞ്ഞ 15 വര്‍ഷമായി ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് താനെന്നും സംവിധാനം ചെയ്യുന്നതിന് സിനിമാസംഘടന അനുവദിച്ച കാര്‍ഡ് കൈവശമുണ്ടെന്നും സംവിധായകന്‍ മോദി രാജേഷ് അറിയിച്ചു. കണ്ണുരിലെ നിര്‍മ്മാതക്കള്‍ പുറത്ത് പോയി സിനിമയെടുക്കുന്ന പതിവുണ്ടെന്നും ഈ പ്രവണത ഒഴിവാക്കാനായി ‘തങ്ങള്‍ കണ്ണുരിലെ കലാകാരന്മാരെ ഉള്‍പ്പെടുത്തി സിനിമ നിര്‍മ്മിച്ചതെന്നും സംവിധായകന്‍ പറഞ്ഞു

Noora T Noora T :