കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് മരിച്ച വിസ്മയ കുടുംബത്തിന്റെ പുഞ്ചിരിയായിരുന്നു. അവളുടെ ചിരി നിറഞ്ഞ ചിത്രങ്ങളാണ് ആ വീടിന്റെ ചുവരുകൾ നിറയെ. അച്ഛനെയും അമ്മയെയും ചേട്ടനെയും ചേർത്തുപിടിച്ചു കൊണ്ടു നിൽക്കുന്ന, നൃത്തം ചെയ്യുന്ന, പുഞ്ചിരിക്കുന്ന അവളുടെ ചിത്രങ്ങളൊക്കെ ഇപ്പോൾ ഒരു നാടിന്റെയാകെ കണ്ണീരാണ്.
പഠനത്തിൽ മിടുക്കിയായിരുന്നു വിസ്മയ. നൃത്തത്തിലും സ്പോർട്സിലും കഴിവു തെളിയിച്ചിരുന്നു. സ്കൂൾ കലോത്സവത്തിൽ വിവിധ നൃത്ത ഇനങ്ങളിൽ സംസ്ഥാന തലത്തിൽ വരെ പങ്കെടുത്തു. മികച്ച എൻസിസി കെഡറ്റ് ആയിരുന്നു. പേരിനൊപ്പം ഡോക്ടർ എന്നു ചേർക്കണമെന്ന സ്വപ്നം കുട്ടിക്കാലത്തേ പങ്കുവച്ചിരുന്നതായി അച്ഛൻ പറയുന്നു.
വിസ്മയയുടെ ടിക് ടോക്ക് വിഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഓരോ വീഡിയോയും സോഷ്യൽ മീഡിയയിൽ നോവാകുകയാണ്.
കുസൃതികളും തമാശകളുമൊക്കെയായി സഹോദരനൊപ്പമുളള വിസ്മയയുടെ വീഡിയോകളാണ് പലരുടെയും കണ്ണുകളെ ഈറനണിയിപ്പിക്കുന്നത്. വീഡിയോ കാണുന്ന ആർക്കും തന്നെ വിസ്മയയുടെ മരണം വേദനിപ്പിക്കും. പന്തളം എന്‍എസ്എസ് കോളജിലെ അവസാന വര്‍ഷ ആയുര്‍വേദ ബിരുദ വിദ്യാര്‍ഥിനിയാണ് മരിച്ച വിസ്മയ.
കഴിഞ്ഞ വർഷം മേയ് 31 നായിരുന്നു വിസ്മയയും കിരൺകുമാറും തമ്മിലുളള വിവാഹം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് വിസ്മയയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാം നിലയിലെ കിടപ്പുമുറിയോട് ചേര്‍ന്ന ശുചിമുറിയുടെ വെന്റിലേഷനിലേഷനിലാണ് വിസ്മയെ തൂങ്ങിയ നിലയില്‍ കണ്ടത്.
ബിഎഎംഎസ് വിദ്യാർഥിയായ വിസ്മയയുടെ പഠനച്ചെലവുകളെല്ലാം അച്ഛനാണ് വഹിച്ചിരുന്നത്. മരിക്കുന്നതിന്റെ തലേദിവസവും അമ്മയെ വിളിച്ചു കരഞ്ഞുകൊണ്ട് അവൾ പറഞ്ഞത്, ഭർത്താവ് പരീക്ഷ എഴുതാൻ സമ്മതിക്കില്ലെന്നാണ്. ഫീസ് അടയ്ക്കാൻ പണം വേണമെന്നും അവൾ അമ്മയോടു പറഞ്ഞു. അച്ഛനോടു പറഞ്ഞ് പണം അക്കൗണ്ടിൽ ഇടാമെന്ന് അമ്മ ഉറപ്പുനൽകിയിരുന്നു.
കിരൺ ഇല്ലാത്ത സമയം നോക്കി സ്വന്തം വീട്ടിലേക്കു വരാൻ വിസ്മയ തീരുമാനിച്ചിരുന്നു. വീട്ടിലേക്ക് രക്ഷപ്പെടാൻ അവസരം കാത്തിരുന്ന മകൾ ആത്മഹത്യചെയ്യില്ലെന്നും അവളെ അപായപ്പെടുത്തിയതാണെന്നും ബന്ധുക്കൾ പറയുന്നു. കിരണിന് സംശയരോഗമുണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു. സഹപാഠികളോടു മിണ്ടുന്നതിനു പോലും വിസ്മയയ്ക്ക് മർദനമേറ്റിരുന്നു.
അച്ഛൻ പൊതുപ്രവർത്തകനായതിനാൽ നാട്ടിൽ എല്ലാവരോടും നന്നായി ഇടപെട്ടിരുന്നു വിസ്മയ. അച്ഛനുമായി വലിയ അടുപ്പമായിരുന്നു വിസ്മയയ്ക്ക്. അവളെ വേദനിപ്പിക്കാനായി കിരൺ എപ്പോഴും അവളുടെ അച്ഛനെ മോശമാക്കി സംസാരിച്ചിരുന്നു. അപ്പോൾ മാത്രമാണ് സഹികെട്ട് വിസ്മയ എന്തെങ്കിലും പ്രതികരിച്ചിരുന്നതെന്ന് അമ്മ സജിത വി. നായർ പറയുന്നു.
അതേസമയം വിസ്മയയെ ശൂരനാട് പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതക സാദ്ധ്യത അന്വേഷണസംഘം തള്ളിയിട്ടില്ല.
വിസ്മയയുടെ ഫോണ്‍ വിശദ പരിശോധനയ്ക്കായി സൈബര്‍ സെല്ലിന് കൈമാറി. ഭര്‍ത്താവ് കിരണ്‍കുമാറിന്റെ പീഡനങ്ങളെ കുറിച്ച് വിസ്മയ കൂട്ടുകാരിക്കും ബന്ധുക്കള്‍ക്കും അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ അവര്‍ പുറത്തുവിട്ടിരുന്നു. ഇത് വിസ്മയയുടെ ഫോണില്‍ നിന്ന് അയച്ചതാണെന്ന് സ്ഥിരീകരിച്ചു. ഇക്കാര്യം ശാസ്ത്രീയ തെളിവാക്കാന്‍ ഫോണ്‍ സൈബര്‍ സെല്ലില്‍ നിന്ന് ലഭിക്കുമ്പോള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കും.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിച്ചേക്കും. പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ മൊഴി അന്വേഷണസംഘം ഇന്ന് തിരുവനന്തപുരത്തെത്തി ശേഖരിക്കും. കിരണ്‍കുമാറിനെ ഇന്ന് കസ്റ്രഡിയില്‍ വാങ്ങാനായിരുന്നു ആദ്യ ആലോചന. എന്നാല്‍ പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം ചോദ്യം ചെയ്യാനാണ് പുതിയ നീക്കം. അതിനാല്‍ കസ്റ്റഡിയില്‍ വാങ്ങല്‍ രണ്ടു ദിവസം കൂടി നീണ്ടേക്കും.