ആരാധകരെ ത്രില്ലടിപ്പിച്ച ക്ലാസ്മേറ്റ്സിലെ സുകു കേരളത്തിന്റെ ആ പഴയ സ്പീക്കർ ; അമ്പരന്ന് ആരാധകർ ക്ലാസ്മേറ്റ്സ് വന്ന വഴി

കലാലയ ജീവിതം ആഘോഷിച്ചവർക്കായ്, ആഘോഷിക്കാൻ സാധിക്കാത്തവർക്കായ്, ഇനി ആഘോഷിക്കാൻ പോകുന്നവർക്കായ് ‘ക്ലാസ്മേറ്റ്സ്’, ഓർമ്മകളുടെ ആഘോഷം എന്ന വിവരണത്തോടെയായിരുന്നു 2006 ഓഗസ്റ്റ് 25ന് ക്ലാസ്മേറ്റ്സ് എന്ന സിനിമയുടെ പരസ്യമെത്തിയത്. മലയാളത്തിലെ ഏറ്റവും മികച്ച കാമ്പസ് ചിത്രം അന്ന് പിറവി കൊള്ളുകയായിരുന്നു. ജയിംസ് ആല്‍ബര്‍ട്ടിന്‍റെ തിരക്കഥയിൽ ലാൽ ജോസ് ഒരുക്കിയ ചിത്രം. പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തും കാവ്യ മാധവനും നരേനും രാധികയുമൊക്കെ അണിനിരന്ന ചിത്രം ഇന്നും ഏവരുടേയും പ്രിയപ്പെട്ട സിനികളിലൊന്നാണ്, പ്രത്യേകിച്ച് കോളേജ് ജീവിതം ഓര്‍മ്മത്താളുകളിൽ മയിൽപ്പീലി പോലെ സൂക്ഷിക്കുന്നവര്‍ക്ക്.

സംവിധായകൻ ലാല്‍ ജോസിന്‍റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായാണ് ക്ലാസ്മേറ്റ്സ് വിലയിരുത്തപ്പെടുന്നത്. കോളേജ് കാലത്തെ പ്രണയവും രാഷ്ട്രീയവും ചതിയും ഇണക്കങ്ങളും പിണക്കങ്ങളും കൂടിച്ചേരലുമെല്ലാം അതിവിദഗ്ധമായി സമ്മേളിപ്പിച്ച സിനിമയായിരുന്നു ചിത്രം, അതോടൊപ്പം തന്നെ നല്ലൊരു ത്രില്ലറുമായിരുന്നു. 3.4 കോടി രൂപയായിരുന്നു സിനിമയുടെ ബജറ്റ്. ബോക്സോഫീസില്‍ നിന്ന് 25 കോടിയോളം രൂപ ചിത്രം നേടുകയുമുണ്ടായി.

കേരളത്തിലാകെ തരംഗമായി മാറിയ സിനിമ നല്‍കിയ ഫീലിംഗ് ആണ് മിക്ക കോളജുകളിലും റീയൂണിയനുകള്‍ ഒരുകാലത്ത് സ്ഥിരം കാഴ്ചയാക്കി മാറ്റിയത്. സുകുവിന്‍റെയും താരയുടേയും പ്രണയവും കഞ്ഞിക്കുഴിയുടെ ഉഡായിപ്പും മുരളിയുടെ പാട്ടും റസിയയുടെ വിങ്ങലുമെല്ലാം ഇന്നും കേരളക്കര നെഞ്ചില്‍ സൂക്ഷിക്കുന്നു.

പൃഥ്വിരാജിന്‍റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ക്ലാസ്മേറ്റ്സിലെ സുകുവെന്ന സുകുമാരന്‍. ചിത്രം പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴിതാ സുകുവായി താന്‍ മനസില്‍ കണ്ട തന്‍റെ പഴയ സുഹൃത്തിനെക്കുറിച്ച് ലാല്‍ജോസ് മനസ് തുറക്കുകയാണ്.

ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ ലാല്‍ ജോസിന്‍റെ സീനിയറും കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയര്‍മാനുമായിരുന്ന ഇ. ചന്ദ്രബാബുവില്‍ നിന്നുമാണ് സുകു ഉണ്ടാകുന്നത്. ഇന്ന് ചളവറ പഞ്ചായത്ത് പ്രസിഡന്‍റാണ് അദ്ദേഹം.

തന്‍റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമകളില്‍ ഒന്നാണ് ക്ലാസ്മേറ്റ്സ്. അതെന്‍റെ ജീവിതവുമായി ബന്ധപ്പെട്ട സിനിമയാണ്. സമ്പന്നമായ കാമ്പസ് ഓര്‍കളില്‍ നിന്നുമാണ് ആ സിനിമ ചെയ്തത്. ചിത്രത്തിന്‍റെ കഥയ്ക്ക് ജീവിതവമുമായി ബന്ധമില്ലെങ്കിലും ഓരോ കഥാപാത്രങ്ങളെ രൂപപ്പെടുത്തുമ്പോഴും മനസില്‍ ഓരോ റോള്‍ മോഡല്‍ ഉണ്ടായിരുന്നു.

ജയിംസ് ആല്‍ബര്‍ട്ടായിരുന്നു തിരക്കഥയെഴുതിയത്. തിരക്കഥയിലെ നായകനെ മനസില്‍ കാണുമ്പോള്‍ ഓര്‍മ വന്നത് മുണ്ടും കോട്ടണ്‍ ഷര്‍ട്ടും ധരിച്ച് നടന്നിരുന്ന ചന്ദ്രബാബുവിനെയായിരുന്നു. ആ ശരീരഭാഷയും ശൈലികളും വസ്ത്രധാരണവുമെക്കെയാണു പൃഥ്വിരാജിലേക്ക് പകര്‍ത്തിയത്.

എന്നാല്‍ ചന്ദ്രബാബുവിന്‍റെ സന്തതസഹചാരിയായിരുന്ന തോള്‍ സഞ്ചിയെ ഒഴിവാക്കി, പകരം ഫയല്‍ കൈയില്‍ ചുരുട്ടിപ്പിടിരിക്കുന്ന ശീലം സിനിമയിലെടുത്തു.

അതേസമയം മുന്‍ നിയമസഭ സ്പീക്കര്‍ ആയ ശ്രീരാമകൃഷ്ണന്‍റെ ശൈലികളും സുകുവിലുണ്ടായിരുന്നു. അക്കലാത്തെ കോളജിലെ എസ്എഫ്ഐ നേതാവായിരുന്നു ശ്രീരാമകൃഷ്ണന്‍.

സുകു മാത്രമല്ല, നല്ലപാട്ടുകാരനായ മുരളി കൂടെ പഠിച്ചിരുന്ന ദിനേശനാണ്. ദിനേശ് പിന്നീട് സിനിമയില്‍ പിന്നണി ഗായകനായി മാറുകയായിരുന്നു. വീട്ടില്‍ ഉറങ്ങികിടക്കുമ്പോള്‍ ഹൃദയാഘാതം വന്ന് മരിച്ച സുരേഷ് വത്സന്‍ എന്ന സീനിയറിന്‍റെ മരണം മുരളിയുടെ ദുരന്ത മരണമായി സിനിമയില്‍ ഭാഗമാകുന്നുണ്ട്. ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിച്ച സതീശന്‍ കഞ്ഞിക്കുഴി തിരക്കഥാകൃത്തായ ജയിംസ് ആല്‍ബര്‍ട്ടിന്‍റെ സഹപാഠിയാണ്- ലാല്‍ ജോസ് പറയുന്നു.

അടുത്തിടെ ക്ലാസ്‍മേറ്റ്സിന്‍റെ ഓര്‍മ്മപുതുക്കിക്കൊണ്ട് പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും നരേനും രംഗത്തെത്തിയിരുന്നു. കൊറോണയെ തുടര്‍ന്ന് സെൽഫ് ഐസൊലേറ്റ് ചെയ്തിരിക്കുന്നതിനാൽ വീഡിയോ കോൺഫറൻസിംഗിലൂടെയായിരുന്നു ഇവരുടെ ഓര്‍മ്മപുതുക്കൽ. വീഡിയോ കോളിന്‍റെ സ്ക്രീൻ ഷോട്ടുകളും ഏവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

about classmates

Safana Safu :