മഞ്ജു വാര്യരും, റിമിയുമൊക്കെ അവരുടെ സന്തോഷങ്ങളിൽ പറക്കുന്നു, ഇപ്പോൾ അടിച്ചു പൊളിക്കുന്നു; ഫുൾ സ്റ്റോപ്പ് ഇടേണ്ട ബന്ധങ്ങൾ ഇടുക തന്നെ വേണം; യുവാവിന്റെ കുറിപ്പ് വൈറൽ

ഒരു നാടിനെ തന്നെ ഞെട്ടിച്ചതാണ് കൊല്ലത്ത് വിസ്മയ എന്ന യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം.

വീട്ടുകാരുടേയും നാട്ടുകാരുടേയും ഇടപെടലിനെ തുടര്‍ന്ന് ഭര്‍ത്താവ് കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരണിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സ്ത്രീധനത്തെച്ചൊല്ലിയുള്ള ഉപദ്രവം സഹിക്കാനാവാതെ വന്നതോടെയായിരുന്നു വിസ്മയ എന്ന 23 കാരി ജീവിതം അവസാനിപ്പിച്ചത്.

കിരണിനെതിരെ ജനരോഷം പടർന്നൊഴുകുകയാണ്. പച്ചതെറിയാണ് ജനങ്ങൾ എഴുതുന്നത്. സ്ത്രീധനത്തിനെതിരെയും ജനരോഷം ജ്വലിച്ചു. മോട്ടോർ വെഹിക്കിൾ വകുപ്പിനെ രൂക്ഷമായ ഭാഷയിലാണ് അവർ വിമർശിച്ചത്.കിരണിനെ ജയിലിൽ അടയ്ക്കണം എന്ന് ജനങ്ങൾ ആക്രോശിച്ചു.

ജസ്റ്റിസ് ഫോർ വിസ്മയ വി. നായർ എന്ന ഹാഷ് ടാഗുകൾ രൂപപ്പെട്ടു. വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ എങ്ങനെ നേരിടണമെന്നും, മാതാപിതാക്കള്‍ എങ്ങനെയാണ് ഇത്തരം വിഷയം കൈകാര്യം ചെയ്യേണ്ടതെന്നുമൊക്കെയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്.

ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് വൈറലാവുകയാണ് .മഞ്ജു വാര്യരും റിമി ടോമിയുമൊക്കെ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമാനങ്ങള്‍ എടുത്തവരാണ്. അതിനാല്‍ ഇന്ന് സുഖമായി ജീവിക്കുന്നുവെന്നാണ് ഹരി നാരായണൻ പറയുന്നത്

കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്:-

കഴിഞ്ഞ വർഷം ഉത്രജ, ഇന്ന് വിസ്മയ. മറ്റ് വ്യത്യാസങ്ങൾ ഒന്നുമില്ലാത്ത സമാന സംഭവങ്ങൾ. “സ്ത്രീ-ധന” പീഡനം. ഇന്ന് രാവിലെയാണ് വിസ്മയ എന്ന മാളുവിന്റെ മാതാപിതാക്കൾ അറിയുന്നത് തങ്ങളുടെ മാളു ഈ ലോകത്തു നിന്ന് യാത്ര പറഞ്ഞിരിക്കുന്നു. അമ്മയോട് സ്ഥിരം പറയുമായിരുന്നത്രേ. ഭർതൃ വീട്ടിൽ അടിക്കുമായിരുന്നു എന്ന് മാത്രം. പക്ഷെ മുഖത്ത് ചവിട്ടുന്നതും തൊഴിക്കുന്നതുമായ ഒരു കാര്യങ്ങളും പറഞ്ഞിരുന്നില്ല. എന്തിനാണ് പെൺകുട്ടികളെ ഇന്നും ഇത്തരം ടോക്സിക് റിലേഷൻഷിപ്പുകളിൽ തുടരുന്നത്?

‘കഥാ നായകൻ’ ഉയർന്ന വിദ്യാഭ്യാസവും യോഗ്യനുമായ കരുനാഗപ്പള്ളി സർക്കിളിലുള്ള അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കിരൺ കുമാർ എസ്. കഴിഞ്ഞ വർഷം മാർച്ചിൽ വിവാഹം കഴിഞ്ഞ ഇരുവരുടെയും ഇടയിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ. കഴിഞ്ഞ ഒരു വർഷത്തോളം ആ കുട്ടി അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങൾ എത്രത്തോളം ആയിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? കൈയ്യിലും മുഖത്തും മർദ്ദിച്ചത് ചിത്രത്തിൽ വ്യക്തമാണ്.

മകൾ വിവാഹം കഴിച്ചു പോയാലും അവൾക്ക് വീട്ടിൽ ഒരു മുറി ഉണ്ടായിരിക്കണം. അവൾക്ക് സ്വന്തം വീട് ഒരിക്കലുമൊരു അതിഥി വീടാവരുത്. തറവാട്ട് പാരമ്പര്യവും , ബന്ധുജനങ്ങളുടെ സന്തോഷവും മുറുകെ പിടിച്ചിരുന്നാൽ ഇതേ പോലെ സ്വന്തം കുഞ്ഞുങ്ങൾ തന്നെ നഷ്ടമാകും.”ഒരു വിവാഹ ജീവിതമാകുമ്പോൾ അങ്ങനെയൊക്കെയാണ് മോളെ” എന്ന് പറയുന്ന മാതാപിതാക്കൾ യാഥാർഥ്യത്തിൽ അവർ പോലും അറിയാതെ സ്വന്തം മകളെ മരണത്തിലേക്ക് വലിച്ചെറിയുകയാണ്. സഹിക്കാവുന്നതിന്റെ പരമാവധി കഴിഞ്ഞിട്ടാവും ഒരാശ്വാസത്തിന് മാതാപിതാക്കളെ സമീപിക്കുക. അപ്പോൾ ഇത്തരം ആശ്വാസപ്പെടുത്തലുകൾ നൽകാതിരിക്കുക.

വിവാഹം പോലെ തന്നെ സ്വാഭാവികമായ ഒന്ന് തന്നെയാണ് വിവാഹ മോചനവും. ഒരിക്കലും ഒത്തുപോകാൻ കഴിയാത്ത ഒരാളുടെ കൂടെ എന്തിന് ജീവിക്കണം? ഫുൾ സ്റ്റോപ്പ് ഇടേണ്ട ബന്ധങ്ങൾ ഇടുക തന്നെ വേണം. അതിപ്പോൾ എത്ര വർഷം നീണ്ടു നിന്ന പ്രണയം ആണെങ്കിൽ പോലും. മഞ്ജു വാര്യരും, റിമിയുമൊക്കെ അവരുടെ സന്തോഷങ്ങളിൽ പറക്കുകയാണ്. അവർക്കുമുണ്ട് ബന്ധുക്കളും ആത്മാഭിമാനവുമൊക്കെ. അവർ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനങ്ങൾ എടുത്തു; അത് കൊണ്ട് ഇന്ന് സുഖമായി ജീവിക്കുന്നു.

ഒത്തുപോകാൻ കഴിയാത്തിടത്തു നിന്ന് പടിയിറങ്ങുക തന്നെ വേണം. അല്ലെങ്കിൽ ഇനിയും ‘ഉത്രജമാരും വിസ്മയമാരും’ ഉണ്ടായേക്കാം. ഇത് വായിക്കുന്ന ഏതെങ്കിലും മാതാപിതാക്കൾ ഇത്തരമൊരു അനുഭവത്തിലൂടെയാണ് തന്റെ കുഞ്ഞ് കടന്നുപോകുന്നത് എന്ന ബോധ്യം ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ വീട്ടിലേക്ക് തിരികെ വിളിക്കൂ. പിറകിലേക്കൊന്ന് ഓർത്ത് നോക്കു നിങ്ങൾ അച്ഛനും അമ്മയുമായപ്പോഴുള്ള അവളുടെ ആദ്യ പുഞ്ചിരി. അതിലും വലുതല്ലടോ ഒരു ബന്ധുക്കളുടെ സന്തോഷവും,കുടുംബപരമ്പര്യവും.

Noora T Noora T :