പാക്കിസ്ഥാന്‍ അനുകൂലികള്‍ വരെ ബോളിവുഡിൽ പൂണ്ട്‌വിളയാടുന്നു; സിനിമാട്ടോഗ്രാഫ് നിയമ ഭേദഗതി ബില്ലിനെ കുറിച്ച് കങ്കണ

സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുന്നത് ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന് വ്യാപകമായ അധികാരം നല്‍കുന്ന തരത്തില്‍ രാജ്യത്തെ സിനിമാ നിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കങ്കണ റണാവത്ത്. കാലങ്ങളായി മാറ്റം വേണ്ടിയിരുന്ന നിയമമാണ് സിനിമയിലെ സെൻസറിങ് . ഇനി രാജ്യത്തെ വിറ്റ് കാശുണ്ടാക്കുന്ന സിനിമാക്കാരുടെ കച്ചവടം പൂട്ടുമെന്നാണ് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചത്.

‘അത്യാവശ്യമായിരുന്ന ഒരു മാറ്റം. ബോളിവുഡ് എന്ന പേരില്‍ മാഫിയ, തീവ്രവാദം, മയക്കുമരുന്ന് കച്ചവടം, പാക്കിസ്ഥാന്‍ അനുകൂലികള്‍ എന്നിവര്‍ പൂണ്ട്‌വിളയാടുകയായിരുന്നു. ഇനി രാജ്യത്തെ വിറ്റ് കാശുണ്ടാക്കുന്ന എല്ലാവരുടെയും കച്ചവടം പൂട്ടി.’ കങ്കണ കുറിച്ചു .

അതേസമയം രാജ്യത്തെ സിനിമാ നിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കാന്‍ സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യാനാണ് നടപടി. കേന്ദ്രം ഇത് സംബന്ധിച്ച ബില്ലിന്റെ കരട് തയാറാക്കിയിരിക്കുകയാണ് . കരടിന്‍മേല്‍ സര്‍ക്കാര്‍ പൊതുജനാഭിപ്രായം തേടിയിട്ടുണ്ട്. ജൂലൈ രണ്ടിനുള്ളില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അഭിപ്രായം അറിയിക്കാനാണ് നിര്‍ദേശം.

കാണികളുടെ പ്രായത്തിന് അനുസരിച്ച് സെന്‍സറിംഗ് ഏര്‍പ്പെടുത്തുന്നതാണ് പരിഷ്കരിച്ചിരിക്കുന്നത് . നിയമത്തിലെ പ്രധാന നിര്‍ദേശങ്ങളില്‍ യു/എ 7+, യു/എ 13+ , യു/എ 16+ എന്നിങ്ങനെ തിരിക്കുന്നുണ്ട് . സിനിമയുടെ വ്യാജ പകര്‍പ്പുകള്‍ക്ക് തടവ് ശിക്ഷയും പിഴയും വിധേയമാക്കുന്നതുള്‍പ്പെടെ വ്യവസ്ഥ ചെയ്യുന്ന വിധത്തിലാണ് കരട് ബില്ല്.

സിനിമയുടെ വ്യാജ പതിപ്പ് ഉണ്ടാക്കിയാല്‍ ജയില്‍ ശിക്ഷയും കരട് നിയമം ശുപാര്‍ശ ചെയ്യുന്നു. പുതിയ സിനിമാട്ടോഗ്രാഫ് ഭേദഗതി 2021 പ്രകാരം സിനിമയുടെ വ്യാജപതിപ്പ് നിര്‍മിച്ചാല്‍ മൂന്ന് മാസം വരെ തടവുശിക്ഷയും മൂന്നു ലക്ഷം വരെ പിഴയും ഈടാക്കാമെന്നാണ് വ്യവസ്ഥ. അതേസമയം, സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സിനിമകള്‍ പുനഃപരിശോധിക്കാമെന്ന കേന്ദ്ര തീരുമാനം നേരത്തെ കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2000 നവംബറില്‍ സുപ്രീം കോടതിയും ഇത് അംഗീകരിച്ചു. എന്നാല്‍ ഇതിനെ മറികടക്കുന്നതാണ് പുതിയ ഭേദഗതി.

about kankana

Safana Safu :