സിനിമയുടെ വ്യാജപതിപ്പ് ഇറക്കുന്നവർ ഇനി ഗോതമ്പുണ്ട തിന്നും; സിനിമയിലെ ഏറ്റവും പഴക്കം ചെന്ന സെന്‍സറിംഗില്‍ മാറ്റം വരുത്തുന്നു ; കരട് ബില്ലുമായി കേന്ദ്രം

സിനിമാട്ടോഗ്രാഫ് നിയമത്തില്‍ അഴിച്ചുപണിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ സിനിമാനിയമങ്ങളില്‍ പുതിയ മാറ്റം വരുത്താനൊരുങ്ങുകയാണ് കേന്ദ്രമിപ്പോൾ . സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് മാറ്റം വരുത്താനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച കരടുരേഖ അഭിപ്രായം തേടുന്നതിനായി പൊതുജനത്തിന് മുന്‍പില്‍ വെയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

സിനിമാട്ടോഗ്രാഫ് ആക്ട് 1952ലാണ് കേന്ദ്രം മാറ്റം വരുത്താനൊരുങ്ങുന്നത്. സിനിമകളുടെ സെന്‍സറിംഗ്, പൈറസി എന്നിവയിലുള്‍പ്പെടെ വലിയ മാറ്റങ്ങളുണ്ടാകും. പ്രായമനുസരിച്ച് മൂന്ന് കാറ്റഗറികളായി തിരിച്ച് സിനിമകള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാനും ഭേദഗതിയില്‍ അനുമതി നല്‍കുന്നുണ്ട്.

സിനിമയുടെ വ്യാജപതിപ്പ് ഇറക്കിയാല്‍ തടവും പിഴയും ഉള്‍പ്പെടെ ബില്ലില്‍ നിര്‍ദേശമുണ്ട്. പുതിയ ഭേദഗതി പ്രകാരം വ്യാജപതിപ്പിന് മൂന്ന് മാസം വരെ ജയില്‍ ശിക്ഷയും മൂന്ന് ലക്ഷം വരെ പിഴയും ഈടാക്കാനാകും.

യു എന്നും എ എന്നും രണ്ട് കാറ്റഗറി സിനിമയിൽ ഉണ്ട്. 1952ലെ നിയമപ്രകാരം യു പൊതുപ്രദര്‍ശനത്തിന് യോഗ്യമായതും , എ – പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം കാണാൻ അനുവാദമുള്ളതും എന്നാണ് ഈ രണ്ട് കാറ്റഗറികള്‍ സൂചിപ്പിക്കുന്നത്.

പിന്നീട് 1982ലാണ് പുതിയ രണ്ട് കാറ്റഗറികള്‍ കൂടി ഉള്‍പ്പെടുത്തിയത്. യു/എ- പൊതുപ്രദര്‍ശനത്തിന് യോഗ്യമായതും എന്നാല്‍ 12 വയസിന് താഴെയുള്ള കുട്ടികള്‍ മാതാപിതാക്കളുടെ മേല്‍നോട്ടത്തില്‍ മാത്രം കാണേണ്ടതും, അതോടൊപ്പം എസ് എന്ന കാറ്റഗറി ഉണ്ട്. അത് പ്രകാരം – ഡോക്ടര്‍മാര്‍, ശാസ്ത്രഞ്ജര്‍ തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള ചിത്രങ്ങളാണ് . ഇതാണ് സിനിമയിലെ സര്‍ട്ടിഫിക്കേഷനുകളായി കണക്കാക്കുന്നത്.

ഇത്തരത്തില്‍ നാല് രീതിയിലാണ് നിലവില്‍ രാജ്യത്തെ എല്ലാ സിനിമകള്‍ക്കും സര്‍ട്ടിഫിക്കേഷന്‍ നടക്കുന്നത്. ഇപ്പോള്‍ പുതുതായി അവതരിപ്പിക്കുന്ന ഭേദഗതികള്‍ പ്രകാരം യു/എ സര്‍ട്ടിഫിക്കേഷനില്‍ മൂന്ന് പ്രായമനുസരിച്ചുള്ള കാറ്റഗറികള്‍ ഉണ്ടാകും.

ഏഴ് വയസിന് മുകളില്‍, 13 വയസിന് മുകളില്‍, 16 വയസിന് മുകളില്‍ എന്നിങ്ങനെയാണ് ഇപ്പോള്‍ കാറ്റഗറികള്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം യു കാറ്റഗറിയും എ കാറ്റഗറിയും നിലവിലെ രീതിയില്‍ തന്നെ തുടരും. ഇത് വിദേശ സെന്‍സര്‍ രീതികളുടെ മാതൃകയിലാണ് പുനര്‍വിഭജിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

പ്രായമനുസരിച്ചുള്ള കാറ്റഗറി തിരിക്കുന്നത് ഏറെ നാളായി ചര്‍ച്ചയിലുണ്ടായിരുന്ന വിഷയമായിരുന്നു. 2013ല്‍ പ്രത്യേക കമ്മിറ്റിയെ വെച്ച് ഈ വിഷയം പഠിച്ചിരുന്നെങ്കിലും നടപടികള്‍ സ്വീകരിച്ചിരുന്നില്ല. സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചിരിക്കുന്ന മാറ്റങ്ങളോട് സിനിമാലോകം കാര്യമായ പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല.

എന്നിരുന്നാലും ഇന്ത്യൻ സിനിമയുടെ ഏറ്റവും പഴക്കം ചെന്ന ഏർപ്പാട് ആണ് സെൻസറിങ് എന്നത്. അതുകൊണ്ടുതന്നെ ഇപ്പോഴെങ്കിലും ഇതിൽ ഒരു അഴിച്ചുപണി അനിവാര്യമാണെന്ന് നിർദ്ദേശിക്കുന്നവരാണ് കൂടുതലും സിനിമാ നിരീക്ഷകർ.

ഇന്ന് ടെക്‌നോളജി ഇത്രയും വിപുലമാകുമ്പോൾ ഈ സർട്ടിഫിക്കറ്റുകൾ മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നത് വാസ്തവമാണ്. എന്നാൽ, ആവിഷ്കാര സ്വാതന്ത്ര്യത്തിൽ കൈകടത്താതെ എത്രത്തോളം മെച്ചപ്പെട്ട പരിഷ്കാരമാകും കേന്ദ്രം നിർദ്ദേശിക്കുന്നത് എന്ന് കാത്തിരുന്ന് കാണാം.

about film censoring

Safana Safu :